

ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇക്വഡോറിനെതിരായ അപ്രതീക്ഷിത തോൽവി മുൻ ലോക ചാംപ്യൻമാരായ ജർമനിക്ക് വലിയ അടിയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നോക്കൗട്ട് ഉറപ്പിച്ചതിനാൽ തോൽവി അവരെ ബാധിച്ചില്ലെന്നു മാത്രം. എന്നാൽ കളിയിലെ അബദ്ധങ്ങൾ അവർക്ക് മറികടക്കേണ്ടതുണ്ട്. നോക്കൗട്ട് പോരാട്ടത്തിനായി അവർ ഇന്ന് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ പരാഗ്വെയാണ് എതിരാളികൾ.
ആദ്യ മത്സരങ്ങളിൽ ക്യുറസാവോയെ 7-1 ന് തകർത്തും രണ്ടാം പോരാട്ടത്തിൽ ഐവറി കോസ്റ്റിനെതിരെ അവസാന നിമിഷത്തെ ഗോളിൽ 2-1ന് വിജയിച്ചും ഒരു മത്സരം ബാക്കി നിൽക്കെ ജർമ്മനി ഗ്രൂപ്പ് ഇ ചാംപ്യന്മാരായാണ് നോക്കൗട്ടിലേക്ക് കടന്നത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇക്വഡോറിനോട് ഏറ്റ പരാജയം ഈ ടൂർണമെന്റിൽ ജർമനിക്ക് എത്രത്തോളം മുന്നോട്ടു പോകാനാകും എന്നതിനെക്കുറിച്ച് വീണ്ടും സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. 2-1നാണ് ടീം പരാജയപ്പെട്ടത്. 12 വർഷത്തിനു ശേഷമാണ് അവർ ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് കടന്നത്.
നാളെ പുലർച്ചെ 2.30 മുതലാണ് ജർമനി- പരാഗ്വെ പോരാട്ടം. മികച്ച മൂന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ൽ എത്തിയ പരാഗ്വെയെ പരാജയപ്പെടുത്തിയാൽ പ്രീ ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസിനെയാകും നാഗൽസ്മാന്റെ സംഘത്തിന് നേരിടേണ്ടി വരിക. സ്വീഡൻ ഫ്രാൻസിനെ അട്ടിമറിച്ചില്ലെങ്കിൽ അവസാന 16ൽ കടുത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. പരാഗ്വെയ്ക്കെതിരെ മികച്ച വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ജർമനി മുന്നിൽ കാണുന്നത്.
നാഗൽസ്മാൻ പറയുന്നു...
'ലോകകപ്പ് കിരീടം നേടിയാൽ മാത്രമേ ജർമൻ ടീമിനെ ചുറ്റിപ്പറ്റി നിൽക്കുന്ന സംശയങ്ങൾക്കും സന്ദേഹങ്ങൾക്കും വിരാമമുണ്ടാകു. എല്ലാ മത്സരങ്ങളും ജയിക്കുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന. നാളത്തെ മത്സരത്തിൽ വിജയിക്കുക എന്നത് മാത്രമാണ് ഇപ്പോൾ ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം.'
'പ്രതീക്ഷകളെ പിന്തുടരാനുള്ള വഴി മികച്ച ആത്മവിശ്വാസവും കൃത്യമായ തന്ത്രവും ഉണ്ടായിരിക്കുക എന്നതാണ്. കളിക്കാർക്ക് മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു പ്ലാൻ അവർക്ക് നൽകുക, അതിലൂടെ അവർക്ക് ആശ്വാസത്തോടെയും ശരിയായ രീതിയിലും ഫുട്ബോൾ കളിക്കാൻ സാധിക്കും. അവർ എത്രത്തോളം മികച്ച കളിക്കാരാണെന്ന് തെളിയിക്കാനും മത്സരം വിജയിക്കാനും അത് സഹായിക്കും. ഫുട്ബോളിൽ എല്ലാം വിജയത്തെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങൾ ജയിച്ചാൽ എല്ലാം തികഞ്ഞു, തോറ്റാൽ എല്ലാം മോശമായി. അതുകൊണ്ട് ഇന്ന് ഞങ്ങൾക്ക് ജയിച്ചേ തീരൂ.'
'ഞങ്ങൾക്ക് സമാനതകളില്ലാത്ത ഒരു പ്രകടനം അനിവാര്യമാണ്. ടീമിന്റെ പരിശീലനത്തിലും തയ്യാറെടുപ്പിലും ഞാൻ വളരെ സന്തുഷ്ടനാണ്. ഇന്ന് എന്റെ കുട്ടികൾ മികച്ച പോരാട്ടം തന്നെ പുറത്തെടുക്കും'- പരിശീലകൻ നാഗൽസ്മാൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates