

ടൊറന്റോ: 12 വർഷങ്ങൾക്കു ശേഷം ജർമനി ഫിഫ ലോകകപ്പിന്റെ നോക്കൗട്ടിലേക്ക് മുന്നേറിയപ്പോൾ അതിൽ നിർണായകമായത് ഡെന്നീസ് ഉണ്ടാവെന്ന സ്ട്രൈക്കറുടെ പകരക്കാരനായുള്ള വരവ്. അഞ്ചാം ലോക കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ജർമനി ഇക്കുറി ഏറ്റവും ഭയന്നത് ഗ്രൂപ്പ് ഘട്ടം എന്ന തങ്ങളുടെ മുൻ ലോകകപ്പുകളിലെ കടമ്പ കടക്കാനുള്ള കാര്യം ആലോചിച്ചായിരിക്കും. മികച്ച സ്ക്വാഡുമായാണ് ജർമനി വന്നിറങ്ങിയത്. ജോഷ്വാ കിമ്മിചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ജർമൻ പട തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കി തന്നെ കളം വിട്ടു. അതിന് അവരെ പ്രാപ്തരാക്കിയത് ഉണ്ടാവായിരുന്നു. ആദ്യ കളിയിൽ ക്യുറസാവിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമനി വീഴ്ത്തിയത്. രണ്ടാം മത്സരത്തിൽ ഐവറി കോസ്റ്റിനെ 2-1നു വീഴ്ത്തി അവസാന 32ൽ സീറ്റുറപ്പിക്കുകയായിരുന്നു.
ഈ ലോകകപ്പിൽ 7 ഗോളടിച്ച് സൂപ്പറായി തുടങ്ങിയ ജർമനി രണ്ടാം പോരിൽ ശരിക്കും പരീക്ഷിക്കപ്പെട്ടു. ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റാണ് അവരെ പരീക്ഷിച്ചത്. സമീപ കാലത്ത് ജർമനിയെ 2-2നു സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസവും ഐവറികൾക്കുണ്ടായിരുന്നു. രണ്ടാം പോരിൽ തോൽവി മുന്നിൽ കണ്ട ജർമനിയെ രക്ഷപ്പെടുത്തിയത് ഉണ്ടാവ് രണ്ടാം പകുതിയിൽ നേടിയ ഇരട്ട ഗോളുകൾ. ഐവറി കോസ്റ്റുമായുള്ള ജർമനിയുടെ മത്സരത്തിലെ പ്രധാന വ്യത്യാസം സൂപ്പർ സബായി വന്ന ഉണ്ടാവ് തന്നെ.
സബ് ആയി ഇറങ്ങി മികച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഉണ്ടാവ് പുറത്തെടുത്തത്. കേവലം രണ്ട് കളികളിൽ നിന്നു 5 ഗോൾ സംഭാവനകളാണ് ഉണ്ടാവ് ഇതുവരെ നടത്തിയത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഒരു പകരക്കാരൻ താരത്തിന്റെ റെക്കോർഡ് നേട്ടം കൂടിയാണിത്. 3 ഗോൾ നേടിയ താരം 2 അസിസ്റ്റും നടത്തി. കേവലം 67 മിനിറ്റ് മാത്രം കളിച്ചാണ് ഉണ്ടാവിന്റെ ഈ 5 ഗോൾ സംഭാവന.
1990 ലോകകപ്പിൽ കാമറൂൺ സൂപ്പർ സ്റ്റാർ റോജർ മില്ല സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് ഉണ്ടാവ് എത്തിയത്. 2014 ലോകകപ്പിൽ സൂപ്പർ സബ് ആയി ആന്ദ്രേ ഷുർലെ നൽകിയത് 4 ഗോൾ സംഭാവനകളായിരുന്നു.
രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ആഫ്രിക്കൻ കരുത്തർ ജർമനിയെ ഞെട്ടിച്ച് ഒരു ഗോളിനു മുന്നിൽ നിൽന്നു. 30ാം മിനിറ്റിൽ ജർമൻ പ്രതിരോധ മതിൽ തകർത്തുകൊണ്ട് ഐവറി കോസ്റ്റിന് വേണ്ടി അവരുടെ ക്യാപ്റ്റൻ കൂടിയായ ഫ്രാങ്ക് കെസിയെ ആണ് സ്‌കോർ ചെയ്തത്.
രണ്ടാം പകുതിയിൽ 60ാം മിനിറ്റിലാണ് ജർമനിയുടെ സമനില ഗോൾ വരുന്നത്. ജമാൽ മുസിയാലയ്ക്ക് പകരം ഗ്രൗണ്ടിലെത്തിയ ഡെന്നീസ് ഉണ്ടാവ് ആയിരുന്നു സ്‌കോർ ചെയ്തത്. ജയിപ്പിച്ചേ അടങ്ങു എന്ന വാശിയിൽ വന്നതു പോലെയാണ് ഉണ്ടാവ് കളിച്ചത്. കാളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ വിജയ ഗോളും ഉണ്ടാവ് തന്നെ വലയിലിട്ടു. ആക്രമിച്ചും പ്രതിരോധിച്ചും ജർമനിക്കൊപ്പം തന്നെ കട്ടയ്ക്കു നിന്ന ഐവറികൾ പാഴാക്കി കളഞ്ഞ ഗോളവസരങ്ങളുടെ പേരിൽ പിന്നീട് ദുഃഖിച്ചിട്ടുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates