

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് പോരാട്ടത്തിന്റെ കിരീടധാരണ ചടങ്ങിലും ശ്രദ്ധാകേന്ദ്രമായി മാറിയത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ. വിജയികളായി സ്പെയിനിനു ട്രംപാണ് ലോകകപ്പ് ട്രോഫി സമ്മാനിച്ചത്. ട്രംപുമായി കടുത്ത ഭിന്നതയിലാണ് സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസ്. രാഷ്ട്രീയമായി ഭിന്ന ചേരിയിലുള്ള ട്രംപിന്റെ കൈയിൽ നിന്നു തന്നെ സ്പെയിൻ ലോക കിരീടം ഏറ്റുവാങ്ങുന്നത് സ്പെയിനിനെ സംബന്ധിച്ച് മധുര പ്രതികാരം കൂടിയാണ്. കഴിഞ്ഞ ദിവസം വരെ ട്രംപ് സാഞ്ചസിനെ കടന്നാക്രമിച്ചിരുന്നു.
നേരത്തെ ക്ലബ് ലോകകപ്പ് നേടിയപ്പോൾ ചെൽസി താരങ്ങൾക്ക് കിരീടം സമ്മാനിച്ചതും ട്രംപായിരുന്നു. അന്ന് കിരീടം നൽകിയ ശേഷം സ്റ്റേജിൽ നിന്നു ഇറങ്ങാൻ ട്രംപ് മടിച്ചത് വലിയ ചർച്ചയായിരുന്നു. സമാന രംഗങ്ങൾ ലോകകപ്പ് സമ്മാനിച്ച ശേഷവും അരങ്ങേറി. ട്രോഫി സമ്മാനിച്ച ശേഷം ട്രംപ് സ്റ്റേജിൽ നിന്നു ഇറങ്ങിയില്ല. വേദിയിൽ തന്നെ അദ്ദേഹം നിലയുറപ്പിച്ചു. ഇത് മൈൻഡാക്കാതെ സ്പാനിഷ് ടീം കിരീട നേട്ടം ആഘോഷിക്കാൻ തുടങ്ങുകയും ചെയ്തു.
പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വന്നാണ് ട്രംപിനെ വേദിയിൽ നിന്നു താഴേക്ക് പിടിച്ചു മാറ്റിയത്. ആദ്യം ഇൻഫാന്റിനോയ്ക്കൊപ്പം താഴേക്ക് ഇറങ്ങാൻ ട്രംപ് കൂട്ടാക്കിയില്ല. പിന്നീട് ഇൻഫാന്റിനോ എന്തോ പറയുന്നുണ്ട്. അതിനു ശേഷമാണ് പ്രസിഡന്റ് വേദിയിൽ നിന്നിറങ്ങിയത്. വേദിവിട്ട് പോകും മുൻപ് സ്പാനിഷ് കളിക്കാർക്ക് മുന്നിൽ വച്ച് 80കാരനായ പ്രസിഡന്റ് തന്റെ പ്രശസ്തമായ ട്രംപ് ഡാൻസിന്റെ ചെറിയൊരു സ്റ്റെപ്പും അവതരിപ്പിക്കാൻ മറന്നില്ല. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതിനിടെ ട്രോഫി സമ്മാനിക്കാനായി ട്രംപ് ഇൻഫാന്റിനോയ്ക്കൊപ്പം മൈതാനത്തേക്ക് നടന്നു വന്നപ്പോൾ കാണികൾ കൂവലോടെയാണ് എതിരേറ്റത്. സ്പെയിനും അർജന്റീനയും തമ്മിലുള്ള കിരീട പോരാട്ടം കാണാൻ ട്രംപ് തന്റെ ഔദ്യോഗിക മറൈൻ വൺ ഹെലികോപ്റ്ററിലാണ് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates