

ലോകകപ്പ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്താണ് ഇത്തവണ കനക കിരീടത്തിനായുള്ള പോരാട്ടം അരങ്ങേറിയത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുത്ത ഏറ്റവും വലിയ അധ്യായം. ഇപ്പോൾ മറ്റൊരു നവീന അധ്യായം കൂടി ഫിഫ ടൂർണമെന്റിലേക്ക് തുന്നിച്ചേർക്കുകയാണ്. ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ലോകകിരീടം ചൂടുന്ന ജേതാക്കൾക്ക് ഐതിഹാസികമായ ലോകകപ്പ് ട്രോഫിക്കൊപ്പം സവിശേഷമായ 'ഫിഫ ലോകകപ്പ് ചാംപ്യൻഷിപ്പ് റിങ്ങുകളും' സമ്മാനിക്കുന്നു. വിജയത്തിന്റെ ഈ പുതിയ പ്രതീകം വരാനിരിക്കുന്ന ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തോടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഞായറാഴ്ച (ജൂലൈ 19) ഈസ്റ്റ് റഥർഫോർഡിലെ ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ സ്പെയിനും അർജന്റീനയും തമ്മിലാണ് ചരിത്ര പോരാട്ടം.
ഈ പ്രത്യേക മോതിരത്തിന്റെ ഒരു വശത്ത് ലോകകപ്പ് ട്രോഫിയുടെ രൂപവും, മറുവശത്ത് കിരീടം നേടുന്ന രാജ്യത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുള്ള പ്രത്യേക രൂപകൽപ്പനയുമാണ് ഉണ്ടായിരിക്കുക. ഇത്തരത്തിലുള്ള 2,026 മോതിരങ്ങളുടെ പരിമിതകാല കളക്ഷൻ ഫിഫ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 30 എണ്ണം ലോകകപ്പ് ജേതാക്കൾക്കായി മാറ്റിവെക്കുകയും ബാക്കിയുള്ള 1,996 എണ്ണം ലോകമെമ്പാടുമുള്ള ആരാധകർക്കായി ലഭ്യമാക്കുകയും ചെയ്യും.
ഫൈനൽ മത്സരത്തിന് തൊട്ടുപിന്നാലെ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷങ്ങൾക്കിടയിൽ വിജയികളായ ടീമിന്റെ ക്യാപ്റ്റനും ഹെഡ് കോച്ചിനും താത്കാലിക ചാംപ്യൻഷിപ്പ് മോതിരങ്ങൾ സമ്മാനിക്കും. ജേതാക്കൾക്കായുള്ള 30 മോതിരങ്ങളുടെ അന്തിമ രൂപം പിന്നീട് ഓരോ കളിക്കാരന്റെയും അളവുകൾക്കനുസരിച്ച് പ്രത്യേകം നിർമിച്ച് ഔദ്യോഗികമായി കൈമാറും. താരങ്ങൾക്ക് ഈ മോതിരം അവരുടെ ലോകകപ്പ് വിജയത്തിന്റെ എക്കാലത്തെയും വിലമതിക്കാനാകാത്ത ഓർമ്മപ്പെടുത്തലായി മാറും.
ഫിഫ ലോകകപ്പ് ഫൈനൽ ന്യൂയോർക്കിലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് (ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12:30ന്) ആരംഭിക്കും. ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരത്തിനും ആദ്യമായി നൽകുന്ന ചാംപ്യൻഷിപ്പ് മോതിരങ്ങൾക്കുമായി സ്പെയിനും അർജന്റീനയും കനത്ത പോരാട്ടമാകും കാഴ്ചവെക്കുക.
രണ്ട് വ്യത്യസ്ത തലമുറകളുടെ നേർക്കുനേർ പോരാട്ടമെന്ന സവിശേഷതയും ഈ ഫൈനലിനുണ്ട്. 39കാരനായ ഇതിഹാസ താരം ലയണൽ മെസിയും 19കാരനായ യുവ വിസ്മയം ലാമീൻ യമാലും തമ്മിൽ അവരുടെ കരിയറിൽ ആദ്യമായാണ് ഒരു ഔദ്യോഗിക മത്സരത്തിൽ മുഖാമുഖം വരുന്നത്. 2008ൽ നൗകാംപിൽ നടന്ന ഒരു ചാരിറ്റി ഫോട്ടോഷൂട്ടിൽ 20 വയസുള്ള മെസി ഒരു ബാത്ത് ടബിൽ വച്ച് കുഞ്ഞ് യമാലിനെ കൈയിലെടുത്തു നിൽക്കുന്ന ചിത്രം അടുത്തിടെ വീണ്ടും തരംഗമായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നായി മാറിയ ആ നിമിഷത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിലുള്ള ഈ ഫൈനൽ പോരാട്ടം ലോകമെമ്പാടുമുള്ള ആരാധകരിൽ വലിയ ആകാംക്ഷയാണ് ഉണർത്തുന്നത്.
സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ആവേശകരമായ തിരിച്ചുവരവ് വിജയം നേടിയാണ് അർജന്റീന ഫൈനലിൽ പ്രവേശിച്ചത്. 1966ന് ശേഷം ആദ്യമായി ലോകകപ്പ് ഫൈനലിലെത്താമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങളാണ് അർജന്റീന തകർത്തത്. മറുവശത്ത് ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മികച്ച പ്രകടനത്തോടെയാണ് സ്പെയിൻ തങ്ങളുടെ ഫൈനൽ ടിക്കറ്റുറപ്പിച്ചത്. 2010ൽ ലോക കിരീടം നേടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates