

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രപുസ്തകങ്ങളെല്ലാം തിരുത്തിക്കുറിച്ചാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമനായിരിക്കുന്നത്. ഗോള്‍ഡന്‍ ബൂട്ടിനായി ലയണല്‍ മെസിയും എംബാപ്പെയും തമ്മില്‍ 2022 മുതല്‍ തുടര്‍ന്നുപോരുന്ന പോര്, ഇത്തവണത്തെ ലോകകപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ നാടകീയമായ വഴിത്തിരിവിലാണ്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനക്കാര്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഫ്രാന്‍സ് 4-6ന് പരാജയപ്പെട്ടെങ്കിലും, മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ എംബാപ്പെ ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. ഈ ഇരട്ട ഗോളുകളോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന ലയണല്‍ മെസിയുടെ റെക്കോര്‍ഡ് എംബാപ്പെ മറികടന്നു. വെറും 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 22 ഗോളുകള്‍ എന്ന അവിശ്വസനീയ നേട്ടത്തോടെയാണ് എംബാപ്പെ പുതിയ ചരിത്രം കുറിച്ചത്. കൂടാതെ ഈ ടൂര്‍ണമെന്റില്‍ തന്റെ ഗോള്‍ നേട്ടം 10 ആക്കി ഉയര്‍ത്തി ഗോള്‍ഡന്‍ ബൂട്ട് റേസിലും താരം ഒന്നാമതെത്തി. 1970ല്‍ ഗെര്‍ഡ് മുള്ളര്‍ക്ക് ശേഷം ഒരു ലോകകപ്പില്‍ 10 ഗോള്‍ തികയ്ക്കുന്ന ആദ്യ താരം കൂടിയാണ് ഈ 27കാരന്‍.
നിലവില്‍ 8 ഗോളുകളുമായി തൊട്ടുപിന്നിലുള്ള അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസ്സിക്ക് ഈ റെക്കോര്‍ഡുകള്‍ തിരിച്ചുപിടിക്കാന്‍ ഇനി ഒരൊറ്റ അവസരം മാത്രമാണുള്ളത് -ന്യൂജേഴ്സിയില്‍ നടക്കുന്ന സ്‌പെയിനെതിരായ ഫൈനല്‍ മത്സരം. എംബാപ്പെയെ മറികടന്ന് മെസിക്ക് തന്റെ കരിയറിലെ ആദ്യ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കണമെങ്കില്‍ ഫൈനലില്‍ കടുത്ത സമവാക്യങ്ങള്‍ മറികടക്കേണ്ടതുണ്ട്.
ഹാട്രിക് നേടുക: ഫൈനലില്‍ മൂന്ന് ഗോളുകള്‍ നേടിയാല്‍ മെസിക്ക് നേരിട്ട് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാം.
രണ്ട് ഗോളും ഒരു അസിസ്റ്റും: രണ്ട് ഗോളുകള്‍ നേടുന്നതിനൊപ്പം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്താല്‍, അസിസ്റ്റുകളുടെ എണ്ണത്തില്‍ മുന്നിലെത്തി അവാര്‍ഡ് നേടാം (നിലവില്‍ ഇരുവര്‍ക്കും 4 അസിസ്റ്റുകള്‍ വീതമാണുള്ളത്).
ടൈ-ബ്രേക്കര്‍ നിയമപ്രകാരം കളിച്ച മിനിറ്റുകള്‍ കുറവുള്ള താരത്തിനാണ് മുന്‍ഗണന നല്‍കുക. മെസി ഫൈനലില്‍ മുഴുവന്‍ സമയവും കളിക്കാന്‍ സാധ്യതയുള്ളതിനാല്‍ മിനിറ്റുകളുടെ കാര്യത്തില്‍ എംബാപ്പെക്കാണ് ആനുകൂല്യം. നിലവില്‍ മൈതാനത്ത് എംബാപ്പെ 769 മിനിറ്റും മെസി 712 മിനിറ്റുമാണ് മൈതാനത്ത് ചെലവഴിച്ചത്. ടൈബ്രേക്കര്‍ വന്നാല്‍, 56 മിനിറ്റിലേറെ മെസി കളിച്ചാന്‍ നേട്ടം എംബാപ്പെക്കാണ്.
ക്ലബ്ബ് ഫുട്‌ബോളിലെ സഹതാരങ്ങളായിരുന്ന രണ്ട് ഇതിഹാസങ്ങള്‍ ലോക ഫുട്‌ബോളിന്റെ അധിപനാകാന്‍ നടത്തുന്ന ഈ പോരാട്ടം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത ആവേശമാണ്. 39-ാം വയസ്സിലും അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ച മെസ്സിക്ക് സ്‌പെയിന്റെ പ്രതിരോധ കോട്ട തകര്‍ത്ത് ഈ ചരിത്ര നേട്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുമോ? കാത്തിരുന്ന് കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates