

ലൊസാഞ്ചലസ്: യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫിഫ ലോകകപ്പ് കളിക്കാൻ അമേരിക്കൻ മണ്ണിൽ വന്നിറങ്ങിയ ഇറാൻ ടീമിനോട് ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിനു പിന്നാലെ രാജ്യം വിടാൻ ഉത്തരവിട്ട് യുഎസ് അധികൃതർ. ആദ്യ മത്സരത്തിൽ ന്യൂസിലൻഡുമായി 2-2 എന്ന സ്കോറിന് സമനില വഴങ്ങിയതിന് പിന്നാലെയാണ് ഇറാൻ ടീമിനോട് അടിയന്തരമായി അമേരിക്ക വിട്ട് മെക്സിക്കോയിലെ പരിശീലന ക്യാംപിലേക്ക് മടങ്ങാൻ അധികൃതർ ഉത്തരവിട്ടത്.
അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിന് ശേഷം ഏതാനും മണിക്കൂറുകൾക്കകമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തങ്ങളോട് എത്രയും പെട്ടെന്നു തന്നെ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടെന്നു ഇറാൻ മുഖ്യ പരിശീലകൻ അമീർ ഗാലെനോയിയാണ് വെളിപ്പെടുത്തിയത്. എന്നാൽ ആരാണ് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കാൻ അമീർ ഗാലെനോയി തയ്യാറായില്ല.
മത്സര ശേഷം കളിക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കാൻ കാലിഫോർണിയയിൽ രാത്രി തങ്ങാനായിരുന്നു ടീം പദ്ധതിയിട്ടിരുന്നത്. എന്നാൽ കളി കഴിഞ്ഞയുടൻ മെക്സിക്കോയിലെ ടിഹുവാനയിലേക്കുള്ള 140 മൈൽ യാത്രയ്ക്കായി എല്ലാവരും ഉടൻ തന്നെ വിമാനത്തിൽ കയറണമെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
'ഞങ്ങൾക്ക് വിശ്രമിക്കാൻ പോലും അവർ സമയം തന്നില്ല. കളി കഴിഞ്ഞയുടൻ 'നിങ്ങൾ ഉടൻ തന്നെ ഇവിടെനിന്ന് പോകണം' എന്നാണ് അവർ പറഞ്ഞത്. കളിക്കാർക്ക് മത്സരശേഷമുള്ള റിക്കവറി സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ ഞങ്ങളോട് വിമാനത്തിൽ കയറി ടിഹുവാനയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നു. ഞങ്ങളോടുള്ള ഈ സമീപനത്തിൽ കടുത്ത നിരാശയുണ്ട്.'
'എന്തുകൊണ്ടാണ് അവർ ഇത്ര വേഗം തന്നെ ഞങ്ങളെ മടക്കി അയക്കുന്നതെന്ന് സത്യത്തിൽ ഞങ്ങൾക്കറിയില്ല. ഇത് വളരെ വിചിത്രമാണ്. ഞങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് മറ്റാരോ ആണെന്ന് തോന്നുന്നു. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന ടീം ഒരുപക്ഷേ ഞങ്ങളായിരിക്കും'- ഇറാൻ പരിശീലകൻ തുറന്നടിച്ചു.
'മത്സരം തീർന്ന ഉടൻ തന്നെ ഞങ്ങൾക്ക് ലൊസാഞ്ചലസ് വിടേണ്ടി വന്നിരിക്കുന്നു. ഇത് ടീമിന് ഒട്ടും നല്ലതല്ല. ഫിഫയിൽ നിന്നു ഇതിലും കൂടുതൽ പരിഗണനയും സഹായവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ ഞങ്ങളെ സംബന്ധിച്ച് കാര്യങ്ങളെല്ലാം ദുരന്തമാണെന്നു പറയാതെ വയ്യ'- ഇറാൻ നായകൻ മെഹ്ദി താരെമിയും വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പ്രഖ്യാപിച്ചതു മുതൽ ഇറാന്റെ ലോകകപ്പ് മുന്നൊരുക്കങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു. യുഎസിൽ നിശ്ചയിച്ചിട്ടുള്ള തങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റണമെന്ന ഇറാന്റെ ആവശ്യം ഫിഫ നിരസിച്ചിരുന്നു. ഇതിന് പുറമെ ഇറാന്റെ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, സഹപരിശീലകർ, മീഡിയ ഒഫീഷ്യലുകൾ എന്നിവരുൾപ്പെടെയുള്ള പ്രധാന ജീവനക്കാർക്ക് അമേരിക്ക വിസ നിഷേധിച്ചതും ടീമിനെ വലിയ രീതിയിൽ ബാധിച്ചു.
അതിനിടെ മത്സരം അരങ്ങേറുമ്പോൾ ഗാലറിയിൽ നിന്നു ഇറാൻ ടീമിനു നേരെ കൂക്കിവിളി ഉയർന്നിരുന്നു. മാത്രമല്ല രാഷ്ട്രീയ മുദ്രാവാക്യങ്ങളും സ്റ്റേഡിയത്തിൽ നിന്നു കളിക്കിടെ ഉയർന്നു.
ത്രില്ലർ പോരാട്ടമാണ് അരങ്ങേറിയത്. മത്സരം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ന്യൂസിലൻഡ് ലീഡെടുത്തിരുന്നു. എന്നാൽ രണ്ട് തവണയും ഇറാൻ മറുപടി ഗോൾ വലയിലിട്ട് മത്സരം സമനിലയിൽ ആക്കിയാണ് പിരിഞ്ഞത്. ഇറാൻ അടുത്ത മത്സരത്തിൽ ബെൽജിയവുമായാണ് ഏറ്റുമുട്ടുന്നത്. മത്സരം സോഫി സ്റ്റേഡിയത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates