

മയാമി: മുൻ ലോക ചാംപ്യൻമാരും ലാറ്റിനമേരിക്കൻ കരുത്തരുമായ ഉറുഗ്വെയെ സമനിലയിൽ തളച്ച് ഏഷ്യൻ കരുത്തരായ സൗദി അറേബ്യ. ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടിയാണ് ഒപ്പത്തിനൊപ്പം നിന്നത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം കളിയുടെ അവസാന ഘട്ടത്തിലാണ് ഉറുഗ്വെ സമനില പിടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ഉറുഗ്വെ കടുത്ത ആക്രമണമാണ് നടത്തിയത്. എന്നാൽ സൗദി ആലസ്യത്തിലായിരുന്നു. പതിയെയാണ് അവർ മത്സരത്തിന്റെ താളത്തിലേക്ക് കടന്നത്. ഫെഡറിക്കോ വിനാസും മാക്സി അരാഹോയുമടക്കമുള്ള ഉറുഗ്വെ താരങ്ങൾ മികച്ച മുന്നേറ്റമാണ് തുടക്കത്തിൽ തന്നെ നടത്തിയത്. 5ാം മിനിറ്റിൽ അരാഹോ ഗോളിനടുത്തെത്തിയിരുന്നു. സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് ആ ശ്രമം തടുത്തു. തുടക്കത്തിലെ ആലസ്യം വിട്ടുണർന്ന് സൗദി കിട്ടിയ അവസരങ്ങളിലെല്ലാം ഗോളടിക്കാൻ ശ്രമം തുടങ്ങിയതോടെ മത്സരം ആവേശത്തിലേക്ക് കടന്നു. 18ാം മിനിറ്റിൽ സൗദി താരം സലിം അൽദൗസരി ഗോളിനടുത്തെത്തിയെങ്കിലും മുതലാക്കാൻ ആയില്ല. താരത്തിന്റെ ലോങ് ഷോട്ട് പുറത്തേക്ക് പോയി.
30ാം മിനിറ്റിൽ ഉറുഗ്വെ ഗോളെന്നുറപ്പിച്ച അവസരം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റി. സൗദി ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഉയർന്നുവന്ന പന്ത് ഉറുഗ്വെ സ്ട്രൈക്കർ ഫെഡറിക്കോ വിനാസ് പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ്ഡ് ചെയ്തെങ്കിലും സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിമാറ്റി.
കളി ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ സൗദി ആക്രമണം കടുപ്പിച്ചു. 38ാം മിനിറ്റിൽ അബ്ദുല്ല അൽ അംരിയുടെ ഗോൾ ശ്രമം ഉറുഗ്വെ ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്‍ലേര തട്ടിയകറ്റി. ഇരു ടീമുകളും പരുക്കൻ കളി പുറത്തെടുക്കുന്നന്നതിനും സ്റ്റേഡിയം സാക്ഷിയായി. താരങ്ങൾ ഒട്ടേറെ തവണ ഫൗൾ ചെയ്യപ്പെട്ടു. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഉറുഗ്വെയെ ഞെട്ടിച്ച് സൗദി ലീഡെടുത്തു. അബ്ദുല്ല അൽ അംരിയാണ് സ്‌കോറർ. ഒരു ഗോൾ ലീഡിലാണ് സൗദി ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിൽ തിരിച്ചടി ലക്ഷ്യമിട്ട് ഉറുഗ്വെ ആക്രമണം പുനരാരംഭിച്ചു. പകരക്കാരെ കളത്തിലിറക്കിയാണ് ഉറുഗ്വെ രണ്ടാം പകുതി തുടങ്ങിയത്. ഡാർവിൻ നൂനസിനേയും മാത്യാസ് വിനയേയും കോച്ച് മാഴ്സലോ ബിയേൽസ പിൻവലിച്ചു. പിന്നീടങ്ങോട്ട് സൗദി ബോക്‌സിൽ ഉറുഗ്വെ താരങ്ങൾ കയറിയിറങ്ങി. മികച്ച അവസരങ്ങളും അവർ സൃഷ്ടിച്ചുകൊണ്ടിരുന്നു. 54ാം മിനിറ്റിൽ മാനുവൽ ഉഗാർത്തെയും 60ാം മിനിറ്റിൽ സനബ്രിയയും ഗോളിനടുത്തെത്തി. എന്നാൽ ഉറുഗ്വെ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സൗദിക്ക് സാധിച്ചതോടെ ഗോൾ അകന്നു തന്നെ നിന്നു.
പന്ത് കൈവശം വെച്ച് അവസരങ്ങൾ സൃഷ്ടിച്ചാണ് ഉറുഗ്വെ കടുത്ത രീതിയിൽ തന്നെയാണ് ആക്രമിച്ചത്. എന്നാൽ സൗദി പ്രതിരോധക്കോട്ട ഉറച്ചു നിന്നതോടെ മത്സരം അവർ വിജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ 80ാം മിനിറ്റിൽ ഉറുഗ്വെ സമനില ഗോൾ കണ്ടെത്തുക തന്നെ ചെയ്തു. മാക്‌സി അരാഹോയാണ് ഗോളടിച്ചത്. ഫെഡറിക്കോ വിനാസിന്റെ ഗോൾ ശ്രമം സൗദി ഗോൾ കീപ്പർ മുഹമ്മദ് അലോവൈസ് തട്ടിയകറ്റുന്നതിനിടെ റീബൗണ്ട് ചെയ്ത് ലഭിച്ച പന്ത് അരാഹോ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ലീഡ് പിടിക്കാൻ സൗദി ഗോൾ മുഖത്തേക്ക് ഉറുഗ്വെ തുടരെ പന്തെത്തിച്ചെങ്കിലും വിജയിച്ചില്ല. അതോടെ പോരാട്ടം 1-1 ന് സമനിലയിലും അവസാനിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates