

ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കായി മുൻ ചാംപ്യൻമാരായ ഫ്രാൻസ് ടീം ഒരുങ്ങുന്നതിനിടെ ടീം ക്യാപ്റ്റനും സൂപ്പർ താരവുമായ കിലിയൻ എംബാപ്പെ കളത്തിനു പുറത്തെ ഗോസിപ്പുകളിൽ നിറയുന്നു. എംബാപ്പെയും പ്രസിദ്ധ സ്പാനിഷ് നടി എസ്റ്റർ എക്സ്പോസിറ്റോയുമുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ വീണ്ടും വൈറൽ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ വന്നിരുന്നു. പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബീച്ചിലെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തങ്ങളുടെ ബന്ധം സംബന്ധിച്ച് ഇരുവരും ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
എംബാപ്പെയും എസ്റ്റർ എക്സ്പോസിറ്റോയും സ്പെയിനിലെ ഐബീഫയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങൾ കഴിഞ്ഞ മാസത്തേതാണെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതോടെ വീണ്ടും ശക്തമായിട്ടുണ്ട്.
മെഡിറ്ററേനിയൻ കടലിൽ ഒരു ആഡംബര യാച്ചിൽ ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായത്. യാച്ചിന്റെ ഡെക്കിൽ വെയിൽ കായുന്നതും, പരസ്പരം സ്നേഹം പങ്കിടുന്നതും, വാട്ടർ സ്‌പോർട്‌സ് ആസ്വദിക്കുന്നതുമെല്ലാം ചിത്രങ്ങളിൽ കാണാം. ലോകകപ്പിനിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യന്ന ഒന്നായി ഈ യാത്ര മാറിയിരിക്കുകയാണ്. ഫ്രാൻസിനെ മറ്റൊരു ലോകകിരീടത്തിലേക്ക് നയിക്കാൻ എംബാപ്പെ ഒരുങ്ങുന്നതിനിടെയാണ് ചിത്രങ്ങൾ വീണ്ടും വൈറലായത്.
മെഡിറ്ററേനിയൻ കടലിലൂടെ ഇരുവരും ഒരുമിച്ച് ജെറ്റ് സ്കീ ഓടിക്കുന്ന ചിത്രങ്ങളും ഇരുവരും പാഡിൽബോർഡിങ് ആസ്വദിക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഔട്ടിങിനായി എസ്റ്റർ ഓറഞ്ച് ബിക്കിനിയും എംബാപ്പെ കളർഫുൾ ഷോർട്സുമാണ് ധരിച്ചിരുന്നത്. പിന്നീട് ഇരുവരും നഗ്നപാദരായി ബീച്ചിലൂടെ നടക്കുന്നതും, കടൽത്തീരത്തെ റസ്റ്റോറന്റിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നതും ചിത്രങ്ങളിൽ കാണാം.
നേരത്തെ ഐബീഫ യാത്രയ്ക്ക് മുൻപ് ഇരുവരും ഇറ്റലിയിലെ സർദിനിയയിലും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. അവിടെയൊരു ആഡംബര ഹോട്ടലിലാണ് ഇവർ താമസിച്ചത്. എംബാപ്പെ ഹാംസ്ട്രിങ് പരിക്കിൽ നിന്ന് മുക്തനായി വരുന്ന സമയത്തായിരുന്നു ആ യാത്ര. ഈ യാത്ര പക്ഷേ വിവാദത്തിലുമായിരുന്നു.
പരിക്കിന്റെ ആശങ്കകൾ നിലനിൽക്കുന്നതിനാലും റയൽ മാഡ്രിഡിന്റെ സീസൺ അവസാനത്തോടടുത്ത സമയമായതിനാലും റയൽ ആരാധകരാണ് യാത്രയ്ക്കെതിരെ രംഗത്തെത്തിയത്. എന്നാൽ താരത്തോട് അടുത്ത വൃത്തങ്ങൾ ഈ വിമർശനങ്ങൾ തള്ളുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates