

ന്യൂയോർക്ക്: അർജന്റീനയ്ക്കെതിരായ ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിനിറങ്ങും മുൻപ് സ്പെയിനിനു ആശ്വാസ വാർത്ത. അവരുടെ നിർണായക താരവും കൗമാര വിസ്മയവുമായ ലമീൻ യമാൽ പൂർണ ആരോഗ്യവാനെന്നും ഫൈനൽ കളിക്കുമെന്നും ഉറപ്പായി. താരം പരിക്കിന്റെ പിടിയിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അർജന്റീനയ്‌ക്കെതിരായ മത്സരത്തിൽ താരം ഇറങ്ങുമോയെന്നും സ്പാനിഷ് ക്യാംപിൽ നിന്നും ആശങ്കകൾ ഉയർന്നുവന്നിരുന്നു.
എന്നാൽ യമാലിന്റെ പരിക്കുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ അപ്‌ഡേഡേഷൻ നൽകുകയാണ് സ്പാനിഷ് പരിശീലകൻ ലൂയിസ് ഡെലഫ്യുന്റെ. കഴിഞ്ഞ ദിവസം പേശിവലിവിനെ തുടർന്നു ലമീൻ യമാൽ ടീമിനൊപ്പം പരിശീലനം നടത്താതെ വ്യക്തിഗതമായാണ് പരിശീലനം നടത്തിയതെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ഫൈനലിൽ താരം കളിക്കുമോയെന്ന ആശങ്കയും ഉയർന്നു. യമാൽ ആദ്യ ഇലവനിൽ സ്റ്റാർട്ട് ചെയ്യാനായി ഫിറ്റ് ആണെന്നു ഡെലഫ്യുന്റെ വ്യക്തമാക്കി.
സ്പെയിൻ റോഡ് ടു ഫൈനൽ
ടൂർണമെന്റിലെ പ്രിയപ്പെട്ടവരായി എത്തിയ സ്പെയിനിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ കാബോ വെർദെ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചു. എന്നാൽ അടുത്ത മത്സരത്തിൽ സൗദി അറേബ്യയെ സ്പാനിഷ് സംഘം 4-0 ന് അവർ തകർത്തു വിട്ടു. മൂന്നാം മത്സരത്തിൽ ഉറുഗ്വെയെ 1-0 നും പരാജയപ്പെടുത്തി.
റൗണ്ട് ഓഫ് 32ൽ ഓസ്ട്രിയയെ 3-1 ന് തോൽപ്പിച്ച് സ്പെയിൻ തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചെത്തി. റൗണ്ട് ഓഫ് 16ൽ പോർച്ചുഗലിനെതിരായ കടുത്ത പോരാട്ടത്തിൽ 91ാം മിനിറ്റിൽ മിതകേൽ മെറിനോ നേടിയ ഏക ഗോളിനാണ് സ്പെയിനിന്റെ വിജയം. ക്വാർട്ടർ ഫൈനലിൽ ഫാബിയൻ റൂയിസ്, മെറിനോ എന്നിവരുടെ ഗോളുകളിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചു. സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 2-0 ന് നിഷ്പ്രഭമാക്കി. മികേൽ ഒയാർസബാൽ (പെനാൽറ്റി), പെഡ്രോ പോറോ എന്നിവരായിരുന്നു സ്കോറർമാർ.
അർജന്റീന റോഡ് ടു ഫൈനൽ
നായകൻ ലയണൽ മെസിയുടെ തകർപ്പൻ പ്രകടനത്തോടെയാണ് അർജന്റീന ലോകകപ്പ് ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ മെസി ഹാട്രിക് നേടി. ഓസ്ട്രിയക്കെതിരായ തൊട്ടടുത്ത മത്സരത്തിൽ മെസി തന്റെ 18ാം ലോകകപ്പ് ഗോൾ നേടി മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡ് തകർത്തു. ജോർദാനെ 3-1 ന് തോൽപ്പിച്ച് അവർ ഗ്രൂപ്പ് ചാംപ്യന്മാരായി.
റൗണ്ട് ഓഫ് 32ൽ അർജന്റീന ഏറെ ബുദ്ധിമുട്ടി. കാബോ വെർദെയ്ക്കെതിരെ എക്സ്ട്രാ ടൈമിൽ എതിരാളികൾ വഴങ്ങിയ സെൽഫ് ഗോളിന്റെ (ഡിനി ബോർഗസ്) ബലത്തിലാണ് അർജന്റീന (3-3) രക്ഷപ്പെട്ടത്. റൗണ്ട് ഓഫ് 16ൽ ഈജിപ്തിനെതിരെ 2-0 ന് പിന്നിലായ ശേഷം 79ാം മിനിറ്റിൽ തിരിച്ചടിച്ച് ഇഞ്ച്വറി ടൈമിൽ വിജയം സ്വന്തമാക്കി (3-2). ക്വാർട്ടർ ഫൈനലിൽ 10 പേരുമായി കളിച്ച സ്വിറ്റ്‌സർലൻഡിനെ എക്‌സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ 3-1 ന് തോൽപ്പിച്ചു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ആന്റണി ഗോർഡൻ വഴിയൊരുക്കിയ ഗോളിൽ ഇംഗ്ലണ്ട് മുന്നിലെത്തിയെങ്കിലും അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവർ നേടിയ ഗോളുകളിൽ അർജന്റീന 2-1 ന്റെ ആവേശ വിജയം നേടുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates