

ന്യൂയോർക്ക്: 103 മത്സരങ്ങളുടെ ആധിക്യം കണ്ട ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമുള്ള ലോക പോരാട്ടത്തിൽ ഇനി ശേഷിക്കുന്നത് 2 ടീമുകൾ മാത്രം. അവസാനമായി 104ാം പോരാട്ടമായ ഗ്രാൻഡ് ഫിനാലെ മാത്രം. ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും മുഖാമുഖം വരുന്ന പോരാട്ടത്തിന് അൽപ്പ സമയത്തിനുള്ളിൽ കിക്കോഫ്. ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയമാണ് ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിനായി ഒരുങ്ങിയിരിക്കുന്നത്. സമാപന ചടങ്ങുമായി ബന്ധപ്പെട്ട സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി കഴിഞ്ഞു.
ഐതിഹാസിക കരിയറിന്റെ സായാഹ്നത്തിൽ മഹാ മാന്ത്രിക പരിവേഷവുമായി നിൽക്കുന്ന സാക്ഷാൽ ലയണൽ മെസിയുടെ അർജന്റീനയും ടിക്കി ടാക്കയുടെ ബൃഹത്തായ രൂപത്തിലുള്ള ടോട്ടൽ ഫുട്ബോളുമായി നിൽക്കുന്ന സ്പെയിനും പോരിനിറങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ബാഴ്സലോണ താരങ്ങളും ലാ മാസിയയിലൂടെ വന്ന താരങ്ങളുമായ 39കാരൻ മെസിയും 19 കാരൻ ലമീൻ യമാലും നേർക്കുനേർ വരുമ്പോൾ അത് തലമുറ മാറ്റത്തിന്റെ ബാറ്റൺ കൈമാറൽ കൂടിയായി മാറും.
അർജന്റീന ടീമിൽ മൂന്ന് മാറ്റം. പരേഡസും മൊളീനയും സിമിയോണിയും ആദ്യ ഇലവനിൽ ഇല്ല. റോഡ്രിഗോ ഡി പോൾ ആദ്യ ഇലവനിൽ തിരിച്ചെത്തി. മോണ്ടിയലും ആദ്യ ഇലവനിലുണ്ട്. സ്പെയിൻ സെമി കളിച്ച ഇലവനെ തന്നെ നിലനിർത്തിയിട്ടുണ്ട്.
മെസിയുടെ 'ദി ലാസ്റ്റ് ഡാൻസ്' അർജന്റീന അവിസ്മരണീയമാക്കി കിരീടം നിലനിർത്തുമോ. അതോ സുന്ദര ഫുട്ബോൾ കളിച്ച് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തുമോ. നിമിഷങ്ങൾ എണ്ണാൻ തുടങ്ങാം. അത്ര സമയമേ ഇനിയുള്ളു. വാമോസ്, ദേ ഹാ മിൻ ഗൂക്ക്, ലെറ്റ്സ് ഗോ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates