

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയേക്കാൾ സാധ്യത സ്പെയിനിനു നൽകി ബ്രസീൽ ഇതിഹാസ താരം റൊണാൾഡോ നസാരിയോ. ലയണൽ മെസിയുടെ അർജന്റീനയ്ക്കെതിരെ ലൂയീസ് ഡെലഫ്യുന്റെയുടെ സ്പെയിൻ അനായാസ വിജയം നേടുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായി നടത്തപ്പെട്ട ലോക പോരാട്ടത്തിന്റെ 104ാമത്തേയും അവസാനത്തേയും പോരാട്ടമാണ് ഫൈനൽ. കഴിഞ്ഞ 37 മത്സരങ്ങളായി തോൽക്കാതെയാണ് സ്പെയിൻ വരുന്നത്. അർജന്റീനയാകട്ടെ തുടരെ 13 ലോകകപ്പ് മത്സരങ്ങൾ ജയിച്ചാണ് കലാശപ്പോരിലേക്ക് വരുന്നത്. 2022ൽ ഖത്തറിൽ തുടങ്ങിയ അപരാജിത യാത്ര ന്യൂയോർക്കിലും തുടരാനാണ് അവരുടെ ശ്രമം. സ്പെയിൻ രണ്ടാം കിരീടവും അർജന്റീന നാലാം ലോക കിരീടവുമാണ് തേടുന്നത്.
ഫൈനലിനു മുന്നോടിയായി ഇസ്പിഎന്നിനോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
'സ്പെയിൻ ഈ കളി ജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതും വളരെ അനായാസമായി തന്നെ. ഈ ലോകകപ്പിൽ എന്റെ പ്രിയപ്പെട്ട ടീമുകൾ ഫ്രാൻസും സ്പെയിനുമാണ്. അവരാണ് കിരീട സാധ്യതയിൽ മുൻനിരയിലുണ്ടായിരുന്നത്.'
'സ്പെയിൻ ഒന്നോ, രണ്ടോ ഗോളുകൾ നേടിയാൽ പിന്നെ കളിയിലേക്ക് തിരിച്ചെത്താനുള്ള കരുത്ത് അർജന്റീനയ്ക്കുണ്ടാകുമെന്നു എനിക്ക് തോന്നുന്നില്ല. കാരണം പന്ത് എല്ലായ്പ്പോഴും സ്പെയിനിന്റെ പക്കലായിരിക്കും'- അദ്ദേഹം പറഞ്ഞു.
സ്പെയിനിന്റെ വിജയം പ്രവചിച്ചെങ്കിലും ഖത്തറിൽ കിരീടം നേടി വെറും നാല് വർഷത്തിനു ശേഷം അർജന്റീന വീണ്ടുമൊരു ലോകകപ്പ് ഫൈനലിൽ എത്തിയതിനെ റൊണാൾഡോ അഭിനന്ദിച്ചു. അവരുടെ ഈ ലോകകപ്പ് യാത്ര തികച്ചും മികച്ചതായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
1994ൽ ബ്രസീൽ ലോകകപ്പ് നേടുമ്പോൾ റൊണാൾഡോ ടീമിലുണ്ടായിരുന്നു. പിന്നാലെ 1998ൽ ടീമിനെ ഫൈനലിലെത്തിക്കുന്നതിലും 2002ൽ കിരീടം സമ്മാനിക്കുന്നതിലും താരത്തിന്റെ പങ്ക് നിർണായകമായിരുന്നു. പരിക്കിൽ നിന്നു മോചിതനായി 2002ലെ ലോകകപ്പിലേക്കുള്ള റൊണാൾഡോയുടെ വരവ് സുവർണ അധ്യായമാണ്. അന്ന് ഫൈനലിൽ ജർമനിക്കെതിരെ ഇരട്ട ഗോളുകളടക്കം ടൂർണമെന്റിൽ 8 ഗോളുകളുമായി ടോപ് സ്കോററായ താരം കൂടിയാണ് റൊണാൾഡോ നസാരിയോ. അവസാനമായി ബ്രസീൽ ജേഴ്സിയിൽ ലോകകപ്പുയർത്തിയ കഫുവിന്റെ നേതൃത്വത്തിലുള്ള സുവർണ സംഘത്തിന്റെ അച്ചുതണ്ടായിരുന്നു ഇതിഹാസ 9ാം നമ്പർ ജേഴ്സിക്കാരൻ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates