

വാഷിങ്ടൺ: യുഎസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്നു ഫിഫ ലോകകപ്പ് നിയന്ത്രിക്കേണ്ടിയിരുന്ന ആദ്യ സൊമാലിയൻ റഫറി ഒമർ അർതാൻ മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ നിന്നു പുറത്ത്. ലോകകപ്പിനായി അമേരിക്കയിലേക്ക് എത്തിയ അദ്ദേഹത്തെ മിയാമി വിമാനത്താവളത്തിൽ വെച്ചാണ് തടഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അർതാനെയെ തടഞ്ഞത് എന്ന കാര്യത്തിൽ ഇമിഗ്രേഷൻ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. നിലവിൽ റഫറി തുർക്കിയിലാണ്.
2025ലെ ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച റഫറിയായ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നയതന്ത്ര പാസ്‌പോർട്ട് ഉൾപ്പെടെ കൃത്യമായ യാത്രാ രേഖകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതിൽ സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം തേടിയിട്ടുണ്ട്.
യുഎസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ഒമർ അബ്ദുൽഖാദിർ അർതാന് 2026ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ലെന്ന് ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. വിസയും പ്രവേശനവും പൂർണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ അർതാന് ഈ ലോകകപ്പ് നഷ്ടമാകുമെന്നും ഫിഫ അറിയിച്ചു. 2018 മുതൽ ഫിഫ റഫറിയായ അർതാൻ, ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 52 റഫറിമാരിൽ ഒരാളായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates