

ന്യൂയോർക്ക്: ഫിഫ ലോകകപ്പിലെ സ്പെയിൻ- അർജന്റീന പോരാട്ടത്തിന്റെ രണ്ടാം പകുതിയിലും ഇരു ടീമുകൾക്കും ഗോളില്ല. ലോക ചാംപ്യൻമാരെ നിർണയിക്കാൻ ഇനി എക്സ്ട്രാ ടൈം. മത്സരത്തിലുടനീളം സ്പെയിനിന്റെ സർവാധിപത്യമായിരുന്നു. പോസ്റ്റിനു കീഴിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ചോരാ കൈകളാണ് അർജന്റീനയെ രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും അർജന്റീനയ്ക്ക് സ്പാനിഷ് ബോക്സിനടുത്തേക്ക് മാത്രമേ എത്താൻ പറ്റിയുള്ളു. ഒരു ഷോട്ട് പോലും അവർ തൊടുത്തില്ല. അവസാന സമയത്തെ ഇഞ്ച്വറി സമയത്താണ് അർജന്റീന ഒരു ഗോൾ ശ്രമം നടത്തിയത്.
ഇഞ്ച്വറി സമയത്ത് എൻസോ ഫെർണാണ്ടസിനു രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പ് കാർഡും കിട്ടി പുറത്താകേണ്ടി വന്നു. കുബാർസിയെ അപകടകരമായി വീഴ്ത്തിയതിനാണ് എൻസോ ഫെർണാണ്ടസിനു മടങ്ങേണ്ടി വന്നത്. എക്സ്ട്രാ ടൈമിൽ അർജന്റീന 10 പേരുമായി കളിക്കണം. പിന്നാലെ സ്പെയിനിനു അനുകൂലമായി ഒരു ഫ്രീ കിക്ക് കിട്ടി. യമാലിന്റെ അപകടകരമായി വന്ന ഷോട്ട് എമി വീണ്ടും തടഞ്ഞു.
ആദ്യ പകുതിയും ഗോൾരഹിതമായിരുന്നു. കടുത്ത ആക്രമണങ്ങളുമായി സ്പെയിൻ കളം വാണപ്പോൾ കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ നേടാനാണ് അർജന്റീന ശ്രമിച്ചത്. ആദ്യ പകുതിയിൽ അർജന്റീനയ്ക്ക് കാര്യമായ മുന്നേറ്റങ്ങൾ നടത്താനായില്ല. സ്പെയിനിനാകട്ടെ കിട്ടിയ അവസരങ്ങൾ മുതലെടുക്കാനും സാധിച്ചില്ല. മൂന്നോളം ഗോൾ ശ്രമങ്ങൾ അവർ ആദ്യ പകുതിയിൽ സൃഷ്ടിച്ചു. ഒരെണ്ണം ഓൺ ടാർജറ്റായിരുന്നു.
കിക്കോഫിനു പിന്നാലെ ആദ്യ ഗോൾ ശ്രമം ഉണ്ടായത് സ്പെയിനിന്റെ ഭാഗത്തു നിന്ന്. ലമീൻ യമാലാണ് ആദ്യ മുന്നേറ്റം നടത്തിയത്. യമാലിന്റെ ശ്രമം അർജന്റീന ഗോൾ കീപ്പർ എമി മാർട്ടിനസ് നിഷ്ഫലമാക്കി. പിന്നാലെ സ്പെയിൻ വീണ്ടും അർജന്റീന ബോക്സിൽ അപകടം വിതച്ചു. തൊട്ടു പിന്നാലെ അർജന്റീയുടെ ഒരു കൗണ്ടർ അറ്റാക്കും വന്നു. മെസിയുടെ മുന്നേറ്റം ഉനയ് സിമോൺ ബോക്സിനു പുറത്തേക്ക് വന്ന് തടഞ്ഞു. പിന്നാലെ സ്പെയിനിന്റെ തുടരെ തുടരെയുള്ള മുന്നേറ്റങ്ങൾ. മത്സരത്തിൽ പിന്നീട് പാസുകളുമായി സ്പെയിൻ നിറയുന്ന കാഴ്ച. അതിനിടെ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ അർജന്റീനയും നടത്തുന്നുണ്ടായിരുന്നു. 11 മിനിറ്റ് കഴിഞ്ഞപ്പോൾ ആദ്യ കോർണർ. സ്പെയിനിനു അനുകൂലമായിരുന്നു.
16ാം മിനിറ്റ് പിന്നിട്ടപ്പോൾ യമാൽ വലത് വിങിൽ നിന്നു ഒരു ലോങ് പാസ് സ്വീകരിച്ച് അർജന്റീന പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാൽ താരത്തിന്റെ പാസ് കണക്ട് ചെയ്യും മുൻപ് എമി മാർട്ടിനസ് തടഞ്ഞു. 21ാം മിനിറ്റ് പിന്നിട്ടപ്പോൾ മെസിയുടെ ഒരു മുന്നേറ്റം വന്നെങ്കിലും അത് ഓഫ് സൈഡായി. 22ാം മിനിറ്റ് കഴിഞ്ഞപ്പോൾ സ്പെയിനിനു രണ്ടാം കോർണർ. എമി അത് കൈയിൽ ഒതുക്കി. 30ാം മിനിറ്റിൽ യമാലിന്റെ വലതു വിങ്ങിലൂടെയുള്ള മറ്റൊരു പാസ്. എന്നാൽ ഡാനി ഓൽമോയ്ക്ക് അത് കണക്ട് ചെയ്യാൻ സാധിച്ചില്ല. ഇടതു വിങ്ങിൽ നിന്നു 31 മിനിറ്റ് കഴിഞ്ഞപ്പോൾ ബയ്നയുടെ ഒരു ക്രോസ് ശ്രമവും പിന്നാലെ വന്നു. അർജന്റൈൻ പ്രതിരോധം അപകടം ഒഴിവാക്കി. പിന്നാലെ ഇടതടവില്ലാതെ സ്പെയിനിന്റെ കടുത്ത ആക്രമണങ്ങളാണ് കണ്ടത്. 38ാം മിനിറ്റിൽ ഒയർസബാലിന്റെ ഒരു ഗോൾ ശ്രമം എമി കൈയിൽ ഒതുക്കി ഇല്ലാതാക്കി.
40ാം മിനിറ്റിൽ ഒയർസബാലിന്റെ കൗണ്ടർ തടയാൻ ശ്രമിച്ച് ലിസാൻഡോ മാർട്ടിനസ് ഫൈനലിലെ ആദ്യ മഞ്ഞ കാർഡ് സ്വന്തമാക്കി. പിന്നാലെ 42 മിനിറ്റ് കഴിഞ്ഞപ്പോൾ കുക്കുറേയയുടെ ഒരു ടാർജറ്റ് ഷോട്ടും വന്നു. എന്നാൽ അത് പുറത്തേക്കാണ് പോയത്. ആദ്യ പകുതിക്കു തൊട്ടു മുൻപ് അർജന്റീന ആദ്യ സബ്സ്റ്റിറ്റ്യൂട്ട് വിളിച്ചു. ലിസാൻഡ്രോ മാർട്ടിനസിനു പകരം നിക്കോളാസ് ഒഡാമൻഡി ഇറങ്ങി. മാർട്ടിനസിനു പരിക്കേറ്റാണ് കളം വിടേണ്ടി വന്നത്. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് അർജന്റീനയുടെ ഒരു ഗോൾ ശ്രമം വന്നെങ്കിലും ഉനയ് സിമോൺ ഇല്ലാതാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്പെയിൻ ആക്രമണം തുടങ്ങി. തൊട്ടുപിന്നാലെ ബയ്നയുടെ ഒരു ലോങ് റേഞ്ച് ഗോൾ ശ്രമം എമിയുടെ കൈയിൽ ഒതുങ്ങി. അർജന്റീനയുടെ മുന്നേറ്റം. 47ാം മിനിറ്റിൽ സ്പെയിൻ അത് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. എന്നാൽ കോർണർ മുതലാക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.
50ാം മിനിറ്റ് പിന്നിട്ടപ്പോൾ ഇരു ടീമിലേയും താരങ്ങളും തമ്മിൽ കളത്തിൽ ഒന്തും തള്ളുമുണ്ടായി. അതിനിടെ അർജന്റീനയുടെ ലിയാൻഡ്രോ പരേഡെസിനു മഞ്ഞ കാർഡ് കിട്ടി. 54ാം മിനിറ്റിൽ സ്പെയിനിന്റെ ഒരു സുന്ദര മുന്നേറ്റം. ഒയർസബാലിന്റെ മികച്ച പാസ് ഫാബിയൻ റൂയീസിനു കണക്ട് ചെയ്യാൻ കഴിഞ്ഞില്ല. ഫാബിയൻ റൂയീസിന്റെ ബാക്ക് പാസ് ഒയർസബാലിലെത്തും മുൻപ്. അതിനു മുൻപ് അർജന്റീന പ്രതിരോധം അപകടം ഒഴിവാക്കി. പിന്നാലെ ഡാനി ഓൽമോ- കുക്കുറേയ സഖ്യത്തിന്റെ മുന്നേറ്റം അർജന്റീന കോർണർ വഴങ്ങി രക്ഷപ്പെടുത്തി. കോർണർ മുതലാക്കാൻ സ്പെയിനു സാധിച്ചതുമില്ല. 57 മിനിറ്റ് കഴിഞ്ഞപ്പോൾ മോണ്ടിയലിനെ പിൻവലിച്ച് സ്കലോനി മൊളീനയെ ഇറക്കി.
61ാം മിനിറ്റിൽ ഫെറാൻ ടോറസും പെഡ്രിയും പകരക്കാരായി സ്പാനിഷ് നിരയിൽ എത്തി. ഒയർസബാലും ഫാബിയൻ റൂയീസുമാണ് കളം വിട്ടത്. 63ാം മിനിറ്റിൽ ഓൽമോയുടെ ഒരു ലോങ് റേഞ്ച് ഗോൾ ശ്രമം. എമി മാർട്ടിനസിന്റെ ദേഹത്ത് തട്ടി അത് കോർണറായി. തൊട്ടുപിന്നാലെ യമാലിന്റെ ഒരു ക്രോസ് അതും അർജന്റീന പ്രതിരോധം കോർണർ വഴങ്ങി ഇല്ലാതാക്കി. പിന്നാലെ വീണ്ടും സ്പാനിഷ് ആക്രമണം. അതും കോർണറായി. യമാലിന്റെ മറ്റൊരു അപകടം വിതച്ച പാസ്. ഫെറാൻ ടോറസ് ബോക്സിനു തൊട്ടടുത്തു നിന്നു ഹെഡ്ഡ് ചെയ്തു വലയിലാക്കാൻ നോക്കിയെങ്കിലും എമി വീണ്ടും രക്ഷകനായി.
രണ്ടാം പകുതിയിലെ ഹൈഡ്രേഷന്‍ ബ്രെയ്ക്കിനു പിന്നാലെ റൊമേറോ, റോഡ്രിഗോ ഡി പോള്‍ എന്നിവരെ അര്‍ജന്റീന പിന്‍വലിച്ചു. പകരം ഫകുണ്ടോ മെദിനയും ജൂലിയാനോ സിമിയോണിയും കളത്തിലെത്തി. പിന്നാലെ മികേൽ മെറീനോ നിക്കോ വില്ല്യംസ് എന്നിവരെ സ്പെയിൻ ഇറക്കി. ഡാനി ഓൽമോ, ബയ്ന എന്നിവരാണ് കളം വിട്ടത്. 76ാം മിനിറ്റിൽ പെഡ്രി ബോക്സിനു തൊട്ടു വക്കത്തു നിന്നു തൊടുത്ത ഷോട്ട് എമിയുടെ കൈയിൽ. പിന്നാലെ യമാലിന്റെ അപകടകരമായ മുന്നേറ്റം. തൊട്ടുപിന്നാലെ കുബാർസിയുടെ ഒരു ഗോൾ ശ്രമവും എമി തട്ടിയകറ്റി.
80 മിനിറ്റ് പിന്നിട്ടതിനു പിന്നാലെ നിക്കോ വില്ല്യംസിന്റെ ബോക്സിൽ നിന്നുള്ള ഒരു ക്രോസ് ഗോളാക്കാനുള്ള ലപ്പോർട്ടിന്റെ ശ്രമവും എമി മാർട്ടിനസ് നിഷ്ഫലമാക്കി. 82ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിനു അനാവശ്യമായി ഡൈവ് ചെയ്തതിനു മഞ്ഞ കാർഡ് കിട്ടി. 86ാം മിനിറ്റിൽ മെറീനോയുടെ ഒരു മികച്ച പാസ് കിട്ടിയെങ്കിലും ഫെറാൻ ടോറസിന്റെ ഷോട്ട് പുറത്തേക്ക് പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates