

ആറാം കനക കിരീടം ഉയർത്താമെന്ന സ്വപ്നം പൊലിഞ്ഞ് ബ്രസീൽ ഒരിക്കൽ കൂടി നിരാശയോടെ മടങ്ങി. 2002ൽ ജർമനിക്കെതിരായ ഫൈനലിൽ കിരീടം ചൂടിയതിന് ശേഷം അഞ്ച് തവണത്തെ ചാംപ്യന്മാർക്ക് ലോകകപ്പ് വേദിയിൽ പിന്നീട് കിരീട വിജയം രുചിക്കാൻ കഴിഞ്ഞിട്ടില്ല. കൃത്യം പറഞ്ഞാൽ 24 വർഷത്തെ കാത്തിരിപ്പ്. ഇത്തവണയും കിരീടമില്ലാതെ മടങ്ങിയതോടെ 2030ൽ കാത്തിരിപ്പിന്റെ ദൈർഘ്യം 28 വർഷത്തിൽ എത്തും.
ഈ ലോകകപ്പിലെ കറുത്ത കുതിരകളായ നോർവേയോട് പ്രീ ക്വാർട്ടറിൽ പരാജയപ്പെട്ട് ബ്രസീൽ അപ്രതീക്ഷിതമായി പുറത്താകുകയായിരുന്നു. ഈ ടൂർണമെന്റിൽ ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ വിനീഷ്യസ് ജൂനിയർ തകർന്ന ലോകകപ്പ് സ്വപ്നവുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും ഇതുവരെ നടത്തിയിരുന്നില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
വിനിയുടെ കുറിപ്പ്
'ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം ലോകകപ്പിലെ മറ്റൊരു കടുത്ത നിരാശയ്ക്ക് പിന്നാലെ എന്ത് എഴുതണം എന്ന് എനിക്കൊരു പിടിയുമുണ്ടായിരുന്നില്ല. എല്ലാ പ്രായത്തിലുമുള്ള നിരവധി ആളുകൾ എന്നെ പിന്തുണയ്ക്കുന്നതും ഞങ്ങളുടെ സ്വപ്നത്തെ നെഞ്ചേറ്റുന്നതും ഞാൻ കണ്ടു. അതുകൊണ്ടുതന്നെ ഇപ്പോൾ നിശബ്ദനായിരിക്കുന്നത് അവരോട് ചെയ്യുന്ന അനീതിയായിരിക്കും.'
'പക്ഷേ എനിക്ക് കാര്യങ്ങൾ ചിന്തിച്ചുറപ്പിക്കാൻ കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു. ദേശീയ ടീമിന്റെ ജേഴ്സി അണിയുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനമാണ്. എന്നാൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കളം വിടേണ്ടി വരിക എന്നത് വിവരിക്കാൻ കഴിയാത്തത്ര വേദന നിറഞ്ഞ ഒരു വികാരമാണ്.'
'ലോകകപ്പിനായി ഞാൻ എത്രത്തോളം തയ്യാറെടുത്തിരുന്നുവെന്നും എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്നും നിങ്ങൾക്കായും എന്റെ കുടുംബത്തിനായും ഞാൻ ലോക കിരീടം എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നും എനിക്കറിയാം. ഈ നിരാശ വളരെ വലുതാണ്. ഇതിനേക്കാൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കെൽപ്പുള്ള ഒരു മികച്ച സംഘം നമുക്കുണ്ടായിരുന്നു. പക്ഷേ നമുക്കതിന് കഴിഞ്ഞില്ല. ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. ലോകത്തിന്റെ നെറുകയിലേക്ക് നമ്മുടെ സ്വപ്നത്തെ തിരികെ എത്തിക്കാൻ ഞാൻ വീണ്ടും പോരാടുക തന്നെ ചെയ്യും'- മൗനം വെടിഞ്ഞ് താരം കുറിച്ചു.
വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, നെയ്മർ ജൂനിയർ, മാർക്വിഞ്ഞോസ്, മാത്യാസ് കുന്യ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരന്ന സെലക്കാവോകളിൽ ഇത്തവണ ആരാധകർക്ക് വലിയ പ്രതീക്ഷയായിരുന്നു. അതിലുപരിയായി ഇതിഹാസ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങൾക്ക് കീഴിലാണ് അവർ കളത്തിലിറങ്ങിയത്. പക്ഷേ ഇത്തവണയും നിരാശയോടെ മടങ്ങാനായിരുന്നു കാനറികളുടെ യോഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates