

ന്യൂഡൽഹി: വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം ആര് സ്വന്തമാക്കും? ഈ ചോദ്യത്തിന് ഉള്ള ഉത്തരം അടുത്ത 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഫിഫയും സീ എന്റർടെയിൻമെന്റും തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് സൂചന.
ഏകദേശം 3 മുതൽ 3.5 കോടി യുഎസ് ഡോളർ (255- 300 കോടി രൂപ വരെ) നൽകിയാകും സീ എന്റർടെയിൻമെന്റ് സംപ്രേഷണാവകാശം സ്വന്തമാക്കുക. ഇതുമായി ബന്ധപ്പെട്ട് അവസാന വട്ട ചർച്ചകൾ പുരോഗമിക്കുക ആണ്.
ചർച്ചകൾ ശുഭകരമായി അവസാനിച്ചാൽ 2026 ഫിഫ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യയിൽ സീയുടെ സ്പോർട്സ് നെറ്റ്‌വർക്കിലൂടെയും ഡിജിറ്റൽ പ്ലാറ്റ്ഫോമായ 'Zee5' വഴിയും ആരാധകർക്ക് കാണാം. വിവിധ പ്രാദേശിക ഭാഷകളിൽ സംപ്രേഷണം ഒരുക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ലോകകപ്പ് സംപ്രേഷണാവകാശത്തിനായി ഫിഫയും റിലയൻസ്-ഡിസ്നിയും തമ്മിൽ നേരത്തെ ചർച്ചകൾ നടന്നിരുന്നെങ്കിലും ധാരണയിലെത്താനായിരുന്നില്ല. ഇന്ത്യയിലെ അവകാശം സ്വന്തമാക്കാനുള്ള സാധ്യതകൾ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സും പരിശോധിച്ചെങ്കിലും ഔദ്യോഗിക ബിഡ് സമർപ്പിക്കാൻ ഈ കമ്പനികൾ തയ്യാറായില്ല.
ഇതിനിടെ ലോകകപ്പ് സംപ്രേഷണത്തിനായുള്ള ഒരുക്കങ്ങൾ സീ ആരംഭിച്ചുകഴിഞ്ഞതായും റിപ്പോർട്ടുണ്ട്. വിവിധ ഭാഷകളിലെ കമന്ററി, സ്റ്റുഡിയോ പരിപാടികൾ തുടങ്ങിയയ്ക്കായി മുംബൈയിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് ബ്രോഡ്കാസ്റ്റിംഗ് രംഗത്തേക്കുള്ള സീയുടെ ശക്തമായ തിരിച്ചുവരവിന്റെ ഭാഗമായി ആണ് ലോകകപ്പ് സംപ്രേഷണം ഏറ്റെടുക്കുന്നത് എന്നാണ് വിവരം.
അടുത്തിടെ കമ്പനി യുണൈറ്റ് 8 സ്പോർട്സ് ബ്രാൻഡിന് കീഴിൽ നാല് സ്പോർട്സ് ചാനലുകൾ ആരംഭിച്ചിരുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി പ്രവർത്തിക്കുന്ന ഈ ചാനലുകളിലൂടെയാകും ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യപ്പെടുക.
2026 ഫിഫ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റാണ്. 2026 ജൂൺ 11ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കും. ഇതോടെ മത്സരങ്ങളുടെ എണ്ണം 104 ആയി ഉയരും. ഈ 104 മത്സരങ്ങളും ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യാനാണ് നിലവിലെ പദ്ധതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates