

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി മിന്നും ഫോമിൽ ബാറ്റ് വീശുന്ന വണ്ടർ കിഡ് വൈഭവ് സൂര്യവംശിയ്ക്കു 15 വയസ് പൂർത്തിയായതോടെ താരത്തിന്റെ ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറുന്നതിനുള്ള സാധ്യതകളും സജീവമായിട്ടുണ്ട്. ഐപിഎല്ലിനു ശേഷം നടക്കുന്ന ഇന്ത്യയുടെ അയർലൻഡ് പര്യടനത്തിൽ സൂര്യവംശിയും ഉൾപ്പെടുമെന്നാണ് നിലവിൽ വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ താരത്തിന്റെ പ്രകടനത്തെക്കുറിച്ചും ഇന്ത്യൻ സീനിയർ ടീമിൽ കളിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻമാരായ മൈക്കൽ വോണും അലിസ്റ്റർ കുക്കും.
സ്റ്റിക്ക് ടു ക്രിക്കറ്റ് പോഡ്കാസ്റ്റിലാണ് താരത്തിന്റെ അവിശ്വസനീയമായ പ്രകടനത്തെക്കുറിച്ചു ഇരുവരും സംസാരിക്കുന്നത്. അതിനിടെ കുക്കിന്റെ തമാശ രൂപത്തിലുള്ള മറുപടികളും ശ്രദ്ധേയമായി. വൈഭവിന് പാസ്പോർട്ടൊക്കെ കിട്ടാനുള്ള പ്രായമായോ എന്നാണ് കുക്ക് തമാശ രൂപത്തിൽ ചോദിക്കുന്നത്.
മൈക്കൽ വോൺ, അലിസ്റ്റർ കുക്ക്, ഡേവിഡ് ലോയ്ഡ്, ഫിൽ ടഫ്‌നെൽ, അലക്സ് ഹാർട്ട്‌ലി എന്നിവരാണ് പോഡ്കാസ്റ്റിൽ സംസാരിക്കുന്നത്. സൂര്യവംശിയുടെ ഈ സീസണിലെ പ്രകടനങ്ങളെക്കുറിച്ചാണ് ചർച്ച. കഴിഞ്ഞ വർഷം അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയും, ഈ സീസണിൽ കുറച്ചുനാൾ ഓറഞ്ച് ക്യാപ് കൈവശം വെച്ചും രാജസ്ഥാൻ റോയൽസ് ബാറ്ററായ സൂര്യവംശി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
'സൂര്യവംശി... 246 റൺസ്, 41 ശരാശരി, 236 സ്‌ട്രൈക്ക് റേറ്റ്. ഈ വേനൽക്കാലത്തെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ പോലും ഞാൻ അവനെ ഉൾപ്പെടുത്തും'- മൈക്കൽ വോൺ പറയുന്നു.
'അവൻ സ്കൂളിൽ പോകേണ്ട പ്രായമല്ലേ? സ്കൂളിൽ പോകാതിരിക്കാൻ കഴിയില്ലല്ലോ'- ഡേവിഡ് ലോയ്ഡിന്റെ മറുപടി.
'അവന് പാസ്‌പോർട്ടുണ്ടോ?'- യാത്ര ചെയ്യാൻ പ്രായപൂർത്തിയായോ എന്ന അർഥത്തിലാണ് കുക്കിന്റെ തമാശ രൂപത്തിലുള്ള ചോദ്യം.
'അവന് 20 വയസായിരുന്നെങ്കിൽ നമ്മൾ ഇത്ര ആലോചിക്കില്ലായിരുന്നു. ജസ്പ്രിത് ബുംറയെ പോലൊരു ബൗളറെ ഗാലറിയിലേക്ക് സിക്സർ അടിച്ചാണ് അവൻ നേരിടുന്നത്'- വോൺ പറഞ്ഞു.
'ഈ കാലത്തെ കുട്ടികൾക്ക് ഒരു പ്രത്യേക തരം ആത്മവിശ്വാസമുണ്ട്. ജോഫ്ര ആർച്ചറെപ്പോലുള്ളവരെ നേരിടുമ്പോൾ പോലും അവർക്ക് സമ്മർദ്ദമില്ല'- അലക്സ് ഹാർട്ട്‌ലി താരത്തിന്റെ നിർഭയമായ ബാറ്റിങിനെക്കുറിച്ച് പറഞ്ഞു.
'യശസ്വി ജയ്‌സ്വാളിനെപ്പോലൊരു മികച്ച താരത്തോടൊപ്പം ബാറ്റ് ചെയ്യുമ്പോൾ പോലും സൂര്യവംശി അവരെക്കാൾ മികച്ചവനായി തോന്നിക്കുന്നു'- വോൺ കൂട്ടിച്ചേർത്തു.
ഐപിഎല്ലിലെ ഈ സീസണിൽ 6 മത്സരങ്ങളിൽ നിന്ന് 246 റൺസാണ് വൈഭവ് നേടിയത്. ശരാശരി: 41.00, സ്‌ട്രൈക്ക് റേറ്റ്: 236.53. ഐപിഎല്ലിനു തൊട്ടുമുൻപ് താരം അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 175 റൺസ് നേടിയാണ് തന്റെ മികവ് അടയാളപ്പെടുത്തിയത്. പിന്നാലെയാണ് രാജസ്ഥാൻ ജേഴ്സിയിലെ മിന്നും പ്രകടനം.