

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ നിർണായക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യക്ക് പരമ്പരയിൽ സമ്പൂർണ വിജയം അനിവാര്യമാണ്. ഇന്ത്യൻ ടെസ്റ്റ് പരിശീലകനെന്ന നിലയിൽ വലിയ വിമർശനങ്ങൾ നേരിടുന്ന ഗൗതം ഗംഭീറിനും പരമ്പര അതീവ നിർണായകമാണ്. ഇപ്പോഴിതാ ഗംഭീറിനെ പിന്തുണച്ച് ശ്രീലങ്കയുടെ നിലവിലെ കോച്ചും മുൻ ഇന്ത്യൻ പരിശീലകനുമായ ഗാരി കേസ്റ്റൻ രംഗത്ത് എത്തി. കേസ്റ്റന്റെ കീഴിൽ ഇന്ത്യൻ ടീമിൽ കളിച്ച താരം കൂടിയാണ് ഗംഭീർ.
'അദ്ദേഹം ഒരു ഫെന്റാസ്റ്റിക്ക് കോച്ചാണ്. അവിശ്വസനീയ വിജയങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. 2026ലെ ടി20 ലോകകപ്പ്, 2025ലെ ചാംപ്യൻസ് ട്രോഫി കിരീട നേട്ടങ്ങൾ അദ്ദേഹത്തിനുണ്ട്. ഐപിഎല്ലിലും അദ്ദേഹം വിജയമായിരുന്നു. (2024ൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ചാംപ്യൻമാരാക്കിയതിന്റെ മികവ്). ഗംഭീറിന്റെ കോച്ചെന്ന നിലയിലുള്ള റെക്കോർഡ‍് മാത്രം നോക്കിയാൽ പോരെ. അദ്ദേഹം കളിക്കാരനെന്ന നിലയിലും ഞാൻ ഇന്ത്യൻ കോച്ചെന്ന നിലയിലും ഒരുമിച്ച് പ്രവർത്തിച്ചുണ്ട്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള അദ്ദേഹം കോച്ചായി വിജയിക്കുമെന്നു എനിക്ക് അന്നേ ഉറപ്പുണ്ടായിരുന്നു.'
ഇന്ത്യയുടെ പരിശീലകനായിരുന്നത് വലിയൊരു അനുഭവമായിരുന്നുവെന്ന് കേസ്റ്റൻ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിലാണ് ഇന്ത്യ 2011ലെ ഏകദിന ലോകകപ്പ് നേടിയത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏകദിന ലോക കിരീടം കൂടിയായിരുന്നു അത്.
'ഇന്ത്യൻ പരിശീലകനായിരുന്ന 3 വർഷം വലിയ അനുഭവമായിരുന്നു. മാത്രമല്ല ഇന്ത്യൻ കോച്ചെന്ന പദവിയും മഹത്തരമാണ്. അന്ന് ഡ്രസിങ് റൂമിലുണ്ടായിരുന്നവരെല്ലാം വില പ്രതിഭകളായിരുന്നു. അവർ എന്നെ അവരുടെ കൂട്ടത്തിലൊരാളായാണ് കണ്ടത്. മാത്രമല്ല എനിക്ക് എന്തെങ്കിലുമൊരു മൂല്യം ഈ ടീമിലേക്ക് പുതിയതായി സംഭവാന ചെയ്യാൻ സാധിക്കുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. അതിനെ ഞാൻ വിലമതിക്കുന്നു. സമാന അന്തരീക്ഷമാണ് ഇപ്പോൾ ശ്രീലങ്കൻ ഡ്രസിങ് റൂമിൽ പടുത്തുയർത്താൻ ശ്രമിക്കുന്നത്.'
സമീപ കാലത്ത് ടെസ്റ്റിൽ സ്പിൻ ബൗളിങിനെ നേരിടുന്നതിൽ ഇന്ത്യൻ ബാറ്റർമാർ തുടരെ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ ഈ ദൗർബല്യമാണോ ശ്രീലങ്ക ലക്ഷ്യമിടുന്നതെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ.
'സ്പിൻ മാത്രമല്ല എല്ലാതരം കഴിവുകളും ഗ്രൗണ്ടിൽ പുറത്തെടുത്താലേ മത്സരത്തിൽ ഫലം സൃഷ്ടിക്കാൻ കഴിയു. അത് സ്പിന്നോ പേസോ എന്ന വ്യത്യാസമൊന്നുമില്ല. കഴിവുകൾ കൃത്യമായി മൈതാനത്ത് നടപ്പാക്കുകയാണ് വേണ്ടത്. ഇന്ത്യയെ ഞങ്ങൾ പഠിച്ചിട്ടുണ്ട്. ദൗർബല്യങ്ങൾ മുതലെടുക്കാനുള്ള തന്ത്രങ്ങളും നടപ്പാക്കും. ടെസ്റ്റ് ക്രിക്കറ്റ് ഘട്ടം ഘട്ടമായി പരോഗമിക്കുന്ന ഫോർമാറ്റായതിനാൽ അതിനനുസരിച്ച് ടീം പൊരുത്തപ്പെടുന്നതാണ് മുഖ്യം. സമീപ കാലത്തെ ഇന്ത്യൻ പോരായ്മയെ കീറിമുറിച്ച് പരിശോധിക്കേണ്ട കാര്യമൊന്നുമില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീം എന്താണെന്നു ലോകത്തിനു നല്ല ബോധ്യമുണ്ട്. എന്നെ സംബന്ധിച്ച് ശ്രീലങ്ക ടീമിനെ ആത്മവിശ്വാസത്തോടെ കളത്തിലിറക്കുകയാണ് ലക്ഷ്യം. എതിരാളികൾ ചില്ലറക്കാരല്ലല്ലോ.'
ഗാലെയിലെ രാജാവ് എന്ന് വിളിപ്പേരുള്ള ഇടം കൈയൻ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് ലങ്കൻ ബൗളിങിന്റെ കുന്തമുന. 23 ടെസ്റ്റുകൾ കളിച്ച പ്രഭാത് 125 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അതിൽ തന്നെ 81 വിക്കറ്റുകളും താരം വീഴ്ത്തിയത് ഗാലെയിലാണ്!
പ്രഭാതിനെ ചുറ്റിപ്പറ്റിയാകുമോ തന്ത്രം എന്ന ചോദ്യത്തിനു ഒരൊറ്റ താരത്തെ മാത്രം മുൻനിർത്തി ടെസ്റ്റ് എങ്ങനെ ജയിക്കുമെന്ന വാദമാണ് കേസ്റ്റൻ ഉയർത്തിയത്. പ്രഭാത് ലോകോത്തര ബൗളറാണെന്ന കാര്യത്തിൽ സംശയമൊന്നമില്ല. എന്നാൽ അദ്ദേഹത്തെ മാത്രം നിർത്തിയാണ് പ്ലാനെന്ന വാദം കേസ്റ്റൻ തള്ളി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates