

റാഞ്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി പഞ്ചാബ് താരം ഗുരീന്ദർവീർ സിങ്. സീനിയർ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സിൽ പുരുഷൻമാരുടെ 100 മീറ്റർ വെറും 10.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. 100 മീറ്റർ ദൂരം 10.10 സെക്കൻഡിൽ താഴെ സമയം കൊണ്ട് മറികടക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡും ഇനി ഗുരീന്ദർവീറിന് സ്വന്തം.
സെമിഫൈനലിലെ ആദ്യ ഹീറ്റ്‌സിൽ 10.17 സെക്കൻഡിൽ മറികടന്ന് ആദ്യം ഗുരീന്ദർവീർ ദേശിയ റെക്കോർഡ് തകർത്തു. എന്നാൽ ആ റെക്കോർഡിന് നിമിഷനേരങ്ങൾ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളു. തൊട്ടുപിന്നാലെ രണ്ടാം സെമിഫൈനലിൽ അനിമേഷ് കുജൂർ എന്ന മറ്റൊരു താരം 10.15 സെക്കൻഡിൽ ഓടിയെത്തി ഈ റെക്കോഡ് തിരുത്തി. ഇതോടെ 100 മീറ്റർ ഫൈനൽ ആവേശം നിറഞ്ഞതായി. 100 മീറ്റർ വെറും 10.09 സെക്കൻഡിൽ മറികടന്ന് ഗുരീന്ദർവീർ വീണ്ടും റെക്കോർഡ് സ്വന്തമാക്കി.
എന്നാൽ, എപ്പോൾ കായിക ലോകത്ത് ഒരു വലിയ ചോദ്യം ഉയരുന്നുണ്ട്. 2009-ൽ ജമൈക്കൻ ഇതിഹാസ താരം ഉസൈൻ ബോൾട്ട് 9.58 സെക്കൻഡിൽ 100 മീറ്റർ ഓടി ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാൻ ഗുരീന്ദർവീറിന് കഴിയുമോ എന്നാണ് ആ ചോദ്യം. ഉസൈൻ ബോൾട്ടിന്റെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ ഗുരിന്ദർവീർ ഇപ്പോഴും ഏകദേശം 0.51 സെക്കൻഡ് പിന്നിലാണ്.
ഓട്ട മത്സരങ്ങളിൽ 0.51 സെക്കൻഡ് എന്നത് വളരെ വലിയൊരു വ്യത്യാസമാണ്. ഒളിമ്പിക്സ് പോലുള്ള വലിയ ടൂർണ്ണമെന്റുകളിൽ സെക്കൻഡിന്റെ ചെറിയ അംശങ്ങൾ കൊണ്ട് പോലും സ്ഥാനങ്ങൾ മാറും. അപ്പോഴാണ് 0.51 സെക്കൻഡ് എന്ന ഈ വ്യത്യാസം. എന്നാൽ ഗുരീന്ദർവീറിന് അത് സാധിക്കില്ല എന്ന് പൂർണമായും പറയാൻ കഴിയില്ലെന്നാണ് കായിക രംഗത്തെ വിദഗ്‌ധരും പറയുന്നത്.
ലോക റെക്കോർഡ് നിലവാരത്തിലേക്ക് ഗുരീന്ദർവീറിന് എത്താൻ കൂടുതൽ പരിശീലനവും അന്താരാഷ്ട്ര മത്സര പരിചയവും ആവശ്യമാണ്. മികച്ച ഫോം തുടരാൻ താരത്തിന് സാധിച്ചാൽ ബോൾട്ടിന്റെ റെക്കോർഡ് മറികടക്കാൻ കഴിയുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.
ഏതായാലും, ഈ പ്രകടനത്തിലൂടെ ഗുരീന്ദർ 2026-ലെ കോമൺവെൽത്ത് ഗെയിംസിലേക്കുള്ള യോഗ്യതയും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ ഒരു ഏഷ്യക്കാരന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സമയമാണ് 10.09 സെക്കൻഡ്. മേയ് മാസത്തിൽ 19 കാരനായ ജാപ്പനീസ് സ്പ്രിന്റർ ഫുകുട്ടോ കൊമുറോ നേടിയ 10.08 സെക്കൻഡാണ് നിലവിൽ ഒന്നാമത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates