ഹെയ്ഡന്റ് ഓഫ് സ്റ്റംപ് പിഴുത യോര്‍ക്കര്‍, കാലിസിനെ വിറപ്പിച്ച ബൗണ്‍സര്‍, സൗത്ത് ആഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയം; ആകാശം തൊട്ട ദിനങ്ങള്‍

ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച നിമിഷങ്ങള്‍ ഇതില്‍ ഒതുങ്ങില്ല, ആന്ദ്രെ നെല്ലിന് എതിരായ ആ സിക്‌സും പിന്നാലെ വന്ന ഡാന്‍സും ഉള്‍പ്പെടെയുണ്ട് ആ കൂട്ടത്തില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

2006ല്‍ ഇന്‍ഡോറില്‍ ഇംഗ്ലണ്ടിന് എതിരെ 55 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് എസ് ശ്രീശാന്തിന്റെ ഏകദിന കരിയറിലെ മികച്ച ഇന്നിങ്‌സ്...ശ്രീശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച നിമിഷങ്ങള്‍ ഇതില്‍ ഒതുങ്ങില്ല, ആന്ദ്രെ നെല്ലിന് എതിരായ ആ സിക്‌സും പിന്നാലെ വന്ന ഡാന്‍സും ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ച ക്യാച്ചും ഉള്‍പ്പെടെയുണ്ട് ആ കൂട്ടത്തില്‍...


ഗില്‍ ക്രിസ്റ്റിന്റെ മിഡില്‍ സ്റ്റംപ്, ഹെയ്ഡന്റെ ഓഫ് സ്റ്റംപ്‌

2007ലെ ട്വന്റി20 ലോകകപ്പ് സെമി ഫൈനല്‍. 189 റണ്‍സ് ചെയ്‌സ് ചെയ്യുന്ന ഓസ്‌ട്രേലിയക്ക് വേണ്ടി 169 സ്‌ട്രൈക്ക്‌റേറ്റില്‍ ഗില്‍ക്രിസ്റ്റ് ബാറ്റ് ചെയ്യുന്നു. ഫൂട്ട് മൂവ്‌മെന്റ്‌സില്‍ മാറ്റമില്ലാതെ ക്രീസിനുള്ളിലേക്ക് ഇറങ്ങി നിന്ന് ഓണ്‍ ഡ്രൈവ് കളിക്കാന്‍ ഗില്‍ക്രിസ്റ്റിന്റെ ശ്രമം. മിഡില്‍ സ്റ്റംപ് ഇളക്കിയാണ് ശ്രീശാന്തിന്റെ ഡെലിവറി വന്നത്. 

ഓപ്പണിങ്ങില്‍ തന്റെ പങ്കാളിയെ നഷ്ടമായെങ്കിലും മറുവശത്ത് മാത്യു ഹെയ്ഡന്‍ തകര്‍പ്പന്‍ ബാറ്റിങ് തുടര്‍ന്നു. 47 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്ത് നില്‍ക്കെ ഹെയ്ഡന്റെ ഓഫ് സ്റ്റംപ് ഇളക്കി ശ്രീശാന്തിന്റെ യോര്‍ക്കര്‍. സെമി ഫൈനലില്‍ കളി ഇന്ത്യക്ക് അനുകൂലമായി തിരിച്ച നിര്‍ണായക നിമിഷങ്ങളായിരുന്നു് ഇത്. 

കാലിസിനെ വിറപ്പിച്ച ബൗണ്‍സര്‍

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ഡെലിവറികളുടെ കൂട്ടത്തില്‍ ജാക്ക് കാലിസിനെ വിറപ്പിച്ച ശ്രീശാന്തിന്റെ ബൗണ്‍സറുമുണ്ട്. 2010ലെ ഡര്‍ബനിലെ ബോക്‌സിങ് ഡേ ടെസ്റ്റിലായിരുന്നു ശ്രീശാന്തിന്റെ ഈ ഡെലിവറി. സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ടെസ്റ്റ് ജയം നേടിയപ്പോള്‍ അതില്‍ ശ്രീശാന്തിന്റെ ഈ ഡെലിവറിയും പ്രധാന പങ്ക് വഹിച്ചു. 

നാലാം ദിനം വിള്ളലുകള്‍ വീണ് തുടങ്ങിയ പിച്ചായിരുന്നു ഡര്‍ബനിലേത്. സൗത്ത് ആഫ്രിക്ക 303 റണ്‍സ് പിന്തുടരുമ്പോള്‍ ക്രീസില്‍ കാലിസും ഡിവില്ലിയേഴ്‌സും. 35ാം ഓവറിലെ രണ്ടാമത്തെ ഡെലിവറി ഏവരേയും വിസ്മയിപ്പിച്ച് ഉയര്‍ന്ന് പൊങ്ങി. ഒഴിഞ്ഞു മാറാന്‍ കാലിസ് ഏറെ പ്രയാസപ്പെട്ടെങ്കിലും ഗള്ളിയില്‍ സെവാഗിന്റെ കയ്യിലേക്ക് ക്യാച്ച് എത്തി. 

സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് ജയം നേടുന്നത് 2006ല്‍. വാന്‍ഡറേഴ്‌സ് സ്റ്റേഡിയത്തില്‍ അന്ന് അന്ത്യ 123 റണ്‍സിന് ജയിച്ച് കയറുമ്പോള്‍ 5 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്താണ് ആതിഥേയരെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തത്. കാലിസ്, ഹാഷിം അംല, ഗ്രെയിം സ്മിത്ത്, പൊള്ളോക്ക് എന്നിവരുടെ നിര്‍ണായക വിക്കറ്റുകളായിരുന്നു അന്ന് അവിടെ ശ്രീശാന്ത് പിഴുതത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com