

ലണ്ടൻ: 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ ഹൾ സിറ്റി സീസണിലെ ആദ്യ പോരാട്ടത്തിൽ തന്നെ മുൻ ചാംപ്യന്മാരും കരുത്തരുമായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ അട്ടിമറിച്ച് അതിഗംഭീര തുടക്കമിട്ടു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ അവർ ചുകന്ന ചെകുത്താൻമാരെ ഞെട്ടിച്ചു. കഴിഞ്ഞ സീസണിന്റെ ഇടയ്ക്കു വച്ച് മുൻ താരം മൈക്കൽ കാരിക്കിന്റെ നേതൃത്വത്തിൽ തുടക്കമിട്ട ക്ലബിന്റെ പുനർനിർമാണ പ്രതീക്ഷയ്ക്ക് ഏറ്റ കനത്ത അടിയായും ഈ തോൽവി മാറി.
കളിയുടെ തുടക്കം മുതൽ യുനൈറ്റഡിനെ കനത്ത രീതിയിൽ സമ്മർദ്ദത്തിലേക്ക് തള്ളുന്ന പ്രകടനവും ആധിപത്യവുമാണ് ഹൾ സിറ്റി സ്വന്തം മൈതാനത്ത് പുറത്തെടുത്തത്. 17ാം മിനിറ്റിൽ തന്നെ യുനൈറ്റഡ് അതിന്റെ പ്രഹരവും ഏറ്റുവാങ്ങി. കോർണർ കിക്കിൽ നിന്നുള്ള ഓലി എംകുബേർണിയുടെ ഷോട്ട് യുനൈറ്റഡ് ഗോൾ കീപ്പർ സെൻ ലാംമെൻസ് തടഞ്ഞു. എന്നാൽ റീബൗണ്ടിൽ വന്ന പന്ത് വലയിലെത്തിച്ച് സെമി അജയി ഹൾ സിറ്റിക്ക് കത്തും വീര്യത്തിൽ തന്നെ തുടക്കം നൽകി.
സെറ്റ് പീസുകളിൽ ഹൾ സിറ്റി പുലർത്തിയ ആധിപത്യം യുനൈറ്റഡിന്റെ കണക്കുകൂട്ടൽ പാടെ തെറ്റിച്ചു. ആദ്യ പകുതി അവസാനിക്കും മുൻപ് തന്നെ യുനൈറ്റഡ് രണ്ടാം ഗോളും വഴങ്ങി. റീഗൻ സ്ലേറ്റർ ബോക്സിലേക്ക് നൽകിയ മനോഹരമായ ഫ്രീ കിക്ക് ഹെഡ് ചെയ്തു നോബൽ മെൻഡി ഹൾ സിറ്റിക്കായി യുനൈറ്റഡിന്റെ പെട്ടിയിൽ രണ്ടാം ആണിയും അടിച്ചു.
ചരിത്രത്തിൽ ഇന്നുവരെ നേരിടാത്ത ഒരു മോശം റെക്കോർഡും മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്വന്തമാക്കി. സീസണിലെ ആദ്യ പോരാട്ടത്തിൽ പുതിയതായി പ്രമോട്ട് ചെയ്യപ്പെട്ട് എത്തുന്ന ടീമുകളോട് ഇന്നുവരെ മാഞ്ചസ്റ്റർ യുനൈറ്റഡ് തോറ്റിട്ടില്ല. ആ നാണക്കേടിന്റെ ഭാരവും കാരിക്ക് ഇനി പേറണം.
ബാഴ്സലോണയിൽ നിന്നു യുനൈറ്റഡിലേക്ക് തിരിച്ചെത്തിയ മാർക്കസ് റാഷ്ഫോർഡ് രണ്ടാം പകുതിയിൽ പകരക്കാരനായി എത്തി ചില മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. അതിനിടെ 78ാം മിനിറ്റിൽ ബ്രയാൻ എംബുമോയ്ക്ക് മികച്ചൊരു ഗോൾ അവസരം കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ഷോട്ട് ഹൾ സിറ്റി ഗോൾ കീപ്പർ കോൺസ്റ്റാന്റിനോസ് സോലാകിസ് തടുത്തിട്ടു. ഹൾ സിറ്റി പ്രതിരോധം മികവോടെ നിന്നു. യുനൈറ്റഡ് മുന്നേറ്റങ്ങളെ അവർ സമർഥമായി തന്നെ പൂട്ടിയതോടെ യുനൈറ്റഡിന്റെ ഗോൾ മടക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായി.
ഇക്കഴിഞ്ഞ ജനുവരിയിൽ റുബൻ അമോറിമിനു കീഴിൽ അമ്പേ പരാജയപ്പെട്ടു നിന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനെ താത്കാലികമായി പരിശീലിപ്പിക്കാനാണ് കാരിക്ക് വന്നത്. അമോറിമിന്റെ പകരക്കാരനായി ക്ലബ് മുൻ താരത്തെ തിരഞ്ഞെടുക്കുകയായിരുന്നു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ ടീം മികവിലേക്ക് വന്ന് മൂന്നാം സ്ഥാനം വരെ എത്തി. അതോടെ കാരിക്കിനെ മുഖ്യ പരിശീലകൻ ആയി നിലനിർത്തി. അങ്ങനെ വൻ പ്രതീക്ഷയിലാണ് യുനൈറ്റഡ് സീസൺ മികവോടെ തുടങ്ങാനായി കളത്തിലെത്തിയത്. പക്ഷേ ഫലം ഞെട്ടിക്കുന്നതായി.
വിജയത്തുടക്കമിട്ട് പീരങ്കിപ്പട
സീസണിൽ മിന്നും വിജയവുമായാണ് ആഴ്സണൽ തുടങ്ങിയത്. ലീഗിലേക്ക് പുതിയതായി പ്രമോട്ട് ചെയ്യപ്പെട്ട് എത്തിയ, ചെൽസി ഇതിഹാസം ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന കവൻട്രി സിറ്റിയെ അവർ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർത്തു. കയ് ഹവെർട്സ്, ബുകായോ സക, മാർട്ടിൻ ഒഡേഗാർഡ് എന്നിവർ ഗണ്ണേഴ്സിനായി ഗോളുകൾ നേടി.