

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിനു പിന്നാലെ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. കുല്‍ദീപ് യാദവിനൊപ്പം ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അക്ഷര്‍. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അക്ഷര്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് വെല്ലുവിളിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ട പാക് ടീമിലെ അപകടകാരിയായ താരം ഫഖര്‍ സമാനെ പുറത്താക്കി ബ്രേക്ക് ത്രൂ നല്‍കിയത് അക്ഷറായിരുന്നു. ഫഖർ സമാൻ ഇടംകൈയൻ ബാറ്ററാണ്. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഘയേയും പിന്നാലെ മടക്കി അക്ഷര്‍ പാകിസ്ഥാനെ വന്‍ സമ്മര്‍ദ്ദത്തിലേക്കു തള്ളിയിട്ടു.
'ടീമിലെ പരിചസസമ്പന്നനായ താരമാണ് അക്ഷര്‍. അദ്ദേഹത്തിനറിയാം ഗ്രൗണ്ടില്‍ എന്താണ് ചെയ്യേണ്ടത് എന്ന്. പരിശീലനത്തിനിടെ എല്ലായ്‌പ്പോഴും അദ്ദേഹം ഇടംകൈയന്‍മാര്‍ക്കെതിരെ ധാരാളം പന്തെറിയുന്നതു കാണാം. മത്സരത്തിനായുള്ള ശരിയായ തയ്യാറെടുപ്പാണത്. വലം കൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ എങ്ങനെ പന്തെറിയണമെന്ന ധാരണ അദ്ദേഹത്തിനു ആദ്യമേ തന്നെയുണ്ടാകുകയും ചെയ്യും.'
'അദ്ദേഹത്തിന്റെ ബാറ്റിങും എന്നെ സംബന്ധിച്ചു സന്തോഷം തരുന്ന കാര്യമാണ്. ടീമിന്റെ പദ്ധതികളില്‍ ഓള്‍റൗണ്ടറായി കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍. ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ഭായിയും ടീം മാനേജ്‌മെന്റും അക്ഷറിനെ നന്നായി ഉപയോഗിക്കുന്നത് നാം കണ്ടതാണല്ലോ. അവസരം കിട്ടിയാല്‍ അതു രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ അക്ഷര്‍ എല്ലായ്‌പ്പോഴും സന്നദ്ധനാണ്'- ഇന്ത്യന്‍ നായകന്‍ പ്രശംസിച്ചു.
രണ്ട് മത്സരങ്ങളില്‍ നിന്നു 7 വിക്കറ്റുകളുമായി ഇന്ത്യയുടെ തുടര്‍ വിജയത്തില്‍ നിര്‍ണായകമായ കുല്‍ദീപ് യാദവിനേയും സൂര്യകുമാര്‍ അഭിനന്ദിച്ചു.
'ടെസ്റ്റ് ടീമിലുണ്ടായിട്ടും കുല്‍ദീപിനു ഒരു മത്സരം പോലും ഇംഗ്ലണ്ടില്‍ കളിക്കാനായിരുന്നില്ല. എന്നിട്ടും അദ്ദേഹം ഫിറ്റ്‌നസ് കാത്ത് ബൗളിങില്‍ കഠിനാധ്വാനം തുടര്‍ന്നു. അതിന്റെ മികവാണ് ആദ്യ രണ്ട് മത്സരങ്ങളിലും കണ്ടത്. അതിനാലാണ് അദ്ദേഹത്തിനു ടീമിനെ തുടരെ ജയിപ്പിക്കാന്‍ സാധിച്ചത്. പരിചയ സമ്പത്തുള്ള സ്പിന്നര്‍മാര്‍ ടീമിനു മുതല്‍ക്കൂട്ടാണ്. അവര്‍ കഠിനാധ്വാനം ചെയ്താണ് ഗ്രൗണ്ടിലെത്തുന്നത്. പരിശീലനത്തിനു വന്നു നോക്കു അപ്പോള്‍ അതിന്റെ ആഴം നിങ്ങള്‍ക്കും അറിയാന്‍ പറ്റും. ഗ്രൗണ്ടില്‍ അതിന്റെ മികവും നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. സ്വന്തം പദ്ധതികളെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ക്കുണ്ട്. അതാണ് ക്യാപ്റ്റനെന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അതെന്റെ ജോലി കൂടുതല്‍ എളുപ്പമാക്കുന്നു. പാകിസ്ഥാനെതിരെ ടീം നന്നായി പന്തെറിഞ്ഞു. ആവശ്യാനുസരണം ബാറ്റും ചെയ്തു. അതാണ് അനായാസ ജയത്തിലെത്തിച്ചത്.'
നിര്‍ണായക ഘട്ടത്തില്‍ ടീം ആശ്രയിക്കുന്ന ബൗളറാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയെന്നു സൂര്യ പറയുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യവും പ്രകടനവും സ്പിന്നര്‍മാര്‍ക്കു വലിയ ആയാസമാണ് നല്‍കുന്നത്. മാത്രമല്ല ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെ മധ്യ ഓവറുകളിലും അവസാന ഘട്ടത്തിലും തരംപോലെ ഉപയോഗിക്കാനുള്ള അവസരവും ബുംറയുടെ സാന്നിധ്യം ഉറപ്പാക്കുന്നുവെന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates