സഞ്ജുവോ വൈഭവോ? പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും; ശ്രേയസിനും സംഘത്തിനും ജീവന്‍മരണ പോരാട്ടം

മൂന്നാം ടി20യില്‍ 125 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്
ind vs eng
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിൽ ആദ്യ ഇന്നിങ്സിനു ശേഷം ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ടിൽനിന്നു മടങ്ങുന്നുReuters
Updated on
1 min read

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് നാലാം മത്സരത്തിന് ഇറങ്ങും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 0-2ന് ഇന്ത്യന്‍ യുവനിരയ്ക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം മത്സരത്തില്‍ നേരിട്ട കനത്ത ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

മൂന്നാം ടി20യില്‍ 125 റണ്‍സിന്റെ റെക്കോര്‍ഡ് തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ടി20 ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയായിരുന്നു ഇത്. വിദേശത്തെ കഠിനമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതും മോശം ഷോട്ട് സെലക്ഷനുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ടീം മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും ഇന്നത്തെ മത്സരത്തില്‍ പ്ലേയിങ് ഇലവന്‍ മാറിയേക്കാമെന്നും കഴിഞ്ഞ ദിവസം പരിശീലകന്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

'ടി20 ലോകകപ്പ് ഫൈനല്‍ കളിച്ച ടീമില്‍ നിന്നും വലിയ മാറ്റങ്ങളോടെയാണ് നമ്മള്‍ ഇപ്പോള്‍ കളിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയോ ജസ്പ്രീത് ബുമ്രയോ ഈ ടീമിലില്ല. 15 വയസ്സുള്ള വൈഭവ് സൂര്യവംശിയാണ് ഓപ്പണ്‍ ചെയ്യുന്നത്. ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അതിന്റേതായ സമയമെടുക്കും. രാജ്യാന്തര ക്രിക്കറ്റില്‍ ഫലങ്ങള്‍ പ്രധാനമാണെങ്കിലും നമ്മള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം' - ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ind vs eng
വൈഭവിനായി സഞ്ജു സ്വയം മാറിനിന്നതോ? മാറ്റം താല്‍ക്കാലികമെന്നും റിപ്പോര്‍ട്ട്

നാലാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യ നേരിടുന്ന പ്രധാന ആശയക്കുഴപ്പം മലയാളി താരം സഞ്ജു സാംസണെ കുറിച്ചാണ്. രണ്ടും മൂന്നും മത്സരങ്ങളില്‍ സഞ്ജുവിനെ പുറത്തിരുത്തിയാണ് 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചത്. എന്നാല്‍ 14, 13 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുള്ള സംഭാവന. മൂന്നാം ടി20യില്‍ ബാറ്റിങ് നിര അപ്പാടെ തകര്‍ന്നതോടെ 76 റണ്‍സിന് ടീം ഓള്‍ഔട്ടായിരുന്നു.

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തത നല്‍കിയിട്ടുണ്ടെന്ന് ഗംഭീര്‍ പറഞ്ഞെങ്കിലും, ടീമിന്റെ ബാറ്റിങ് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ സഞ്ജുവിനെ ഇന്നത്തെ മത്സരത്തില്‍ തിരികെ വിളിക്കണമെന്ന ആവശ്യം ശക്തമാണ്. ബ്രിസ്റ്റോളിലെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും, കൂടുതല്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യാനും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ക്ക് കടുത്ത പരീക്ഷണം നേരിടേണ്ടി വരും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി മഴയെടുത്തപ്പോള്‍, രണ്ടും മൂന്നും മത്സരങ്ങളില്‍ ഇംഗ്ലണ്ട് ജയിക്കുകയും ചെയ്തു.

ind vs eng
ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന മത്സരങ്ങളില്‍ സഞ്ജു കളിക്കും? സൂചന നല്‍കി ഗംഭീര്‍
ind vs eng
ക്വാര്‍ട്ടറില്‍ ഫ്രാന്‍സ്- മൊറോക്കോ മത്സരം നിയന്ത്രിക്കുന്ന റഫറിമാരെല്ലാം അര്‍ജന്റീനക്കാര്‍; ഫിഫ നടപടി വിവാദത്തില്‍
ind vs eng
വിവാദ തീരുമാനങ്ങള്‍; ഫ്രഞ്ച് റഫറിയെ ലോകകപ്പില്‍ നിന്ന് പുറത്താക്കണം; ഫിഫയ്ക്ക് പരാതി നല്‍കി ഈജിപ്ത്
Summary

India look to stay afloat in T20I series against England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com