

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ എളുപ്പത്തില്‍ പുറത്താക്കി ജയം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹത്തിന് തിരിച്ചടി. ഓസ്‌ട്രേലിയയുടെ വാലറ്റത്തിന്റെ പ്രതിരോധത്തിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിഷ്പ്രഭരായി. 173 റണ്‍സിന് ഓസ്‌ട്രേലിയയുടെ ഒന്‍പത് വിക്കറ്റുകളും കൊയ്യാന്‍ സാധിച്ചെങ്കിലും പത്താംവിക്കറ്റില്‍ ലിയോണും ബോളന്‍ഡും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഒരു ദിവസം കൂടി കളി ബാക്കിയുള്ളപ്പോള്‍ 333 റണ്‍സ് ലീഡ് എന്ന ദേഭപ്പെട്ട നിലയിലാണ് ഓസ്‌ട്രേലിയ. വാലറ്റം നേടുന്ന ഓരോ റണ്‍സും ഇനി ഇന്ത്യയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കും.
രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ബുംറയുടെയും സിറാജിന്റെയും തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ മുന്‍നിര താരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.നാലുവിക്കറ്റ് വീഴ്ത്തിയ ബുംറയാണ് കൂടുതല്‍ അപകടകാരിയായത്.105 റണ്‍സിന്റെ ലീഡിന്റെ ആത്മവിശ്വാസവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ തുടക്കം മുതല്‍ തന്നെ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ നൂറ് റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറുവിക്കറ്റുകളാണ് നഷ്ടമായത്. തുടക്കത്തില്‍ തന്നെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബുംറയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജുമാണ് ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ഒരോവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ജസ്പ്രിത് ബുംറയാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ട്രാവിസ് ഹെഡ്(1), മിച്ചല്‍ മാര്‍ഷ്(0) എന്നിവരുടെ വിക്കറ്റുകള്‍ ഒറ്റ ഓവറില്‍ തന്നെ ബുംറ വീഴ്ത്തി.
ഇന്നിങ്സ് തുടങ്ങി 20 റണ്‍സെടുക്കുന്നതിനിടെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് റണ്‍സെടുത്ത സാം കോണ്‍സ്റ്റാസിനെ ബുംറയാണ് പുറത്താക്കിയത്. പിന്നിട് 43 റണ്‍സില്‍ നില്‍ക്കേ ഉസ്മാന്‍ ഖവാജ (21)യെ സിറാജ് പുറത്താക്കി. തുടര്‍ന്ന് 37 റണ്‍സ് നേടിയ സ്മിത്ത് - ലാബുഷെയ്ൻ സഖ്യത്തെ തകര്‍ത്തതും സിറാജാണ്. 80 റണ്‍സില്‍ നില്‍ക്കെ 13 റണ്‍സ് മാത്രം എടുത്ത സ്മിത്തിനെയാണ് ആദ്യം പുറത്താക്കിയത്.
സ്മിത്തിനെ (13) മുഹമ്മദ് സിറാജ് ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബുംറ നേടി. ട്രാവിസ് ഹെഡിനെ (1), മിച്ചല്‍ മാര്‍ഷ് (0) എന്നിവരെയാണ് ബുംറ മടക്കിയത്. പിന്നാലെ അലക്‌സ് ക്യാരിയെ (2) ബുംറ തന്നെ മടക്കി. ഇതോടെ ആറിന് 91 എന്ന നിലയിലായി ഓസീസ്. 11 റണ്‍സിനിടെ നാല് വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. മര്‍നസ് ലാബുഷെയ്ൻ (70), പാറ്റ് കമ്മിന്‍സ് (41) എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് 150 റണ്‍സ് കടക്കാന്‍ സഹായകമായത്. തുടർന്നായിരുന്നു പത്താം വിക്കറ്റിൽ ലിയോണിന്റെയും ബോളൻഡിന്റെയും എല്ലാവരെയും അമ്പരപ്പിച്ച പ്രകടനം. പത്താം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 50 റൺസിന് മുകളിൽ നേടിയിരിക്കുകയാണ്.
നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സ് കൂട്ടിചേര്‍ക്കാനെ കഴിഞ്ഞുള്ളു. 114 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയെ പുറത്താക്കി നേഥന്‍ ലയണാണ് ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
