'പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കൽ വച്ചു; കഷ്ടം, ഇങ്ങനെ നാണംകെടണോ'
ലാഹോർ: ഇന്ത്യക്കെതിരായ ടി20 ലോകകപ്പിലെ മത്സരം കളിക്കാമെന്നു സമ്മതിച്ച പാകിസ്ഥാനെ അതിരൂക്ഷ ഭാഷയിൽ വിമർശിച്ച് മുൻ നായകൻ ഷാഹിദ് അഫ്രീദി. ഐസിസിയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് ബഹിഷ്കരണം പിൻവലിച്ച് ഈ മാസം 15നു നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാമെന്നു പാകിസ്ഥാൻ സമ്മതിച്ചത്.
ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു വ്യക്തമാക്കിയത്. പാക് സർക്കാരാണ് ഈ നിലപാടെടുത്തത്. ഐസിസിയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഇടപെട്ടാണ് പാകിസ്ഥാനെ അനുനയിപ്പിച്ച് മത്സരിക്കാൻ സമ്മതിപ്പിച്ചത്.
പാകിസ്ഥാന്റെ അഭിമാനം പിസിബി ഇന്ത്യയുടെ കാൽക്കീഴിൽ വച്ചതായി അഫ്രീദി തുറന്നടിച്ചു. ഒരു ചാനൽ ചർച്ചയിലാണ് മുൻ നായകന്റെ വിമർശനം.
'എന്തിനാണ് പിസിബി ഇങ്ങനെ നാണംകെടുന്നത്. നിങ്ങൾക്ക് ലോകകപ്പിൽ കളിക്കണമെങ്കിൽ കളിക്കുക. ഇല്ലെങ്കിൽ വേണ്ട. പാകിസ്ഥാന്റെ അഭിമാനം ഇന്ത്യയുടെ കാൽക്കീഴിൽ കൊണ്ടു വച്ചിരിക്കുകയാണ്. പണത്തിനായി പാകിസ്ഥാന്റെ അഭിമാനമാണു വിറ്റത്. രാജ്യാന്തരതലത്തിൽ തന്നെ നാണക്കേടിലായി'- അഫ്രീദി തുറന്നടിച്ചു.
ഇന്ത്യൻ ക്രിക്കറ്റിനെതിരേയും അഫ്രീദി ചർച്ചയിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. 'നാല് ഗുജറാത്തികൾ ചേർന്നാണു ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടു പോകുന്നത്'- എന്നായിരുന്നു അഫ്രീദിയുടെ ആരോപണം.
അതേസമയം ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിക്കുമ്പോഴും അഫ്രീദി ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ കുറിച്ചത് നേരെ വിപരീതമായ കാര്യമാണ്. തീരുമാനം ക്രിക്കറ്റിന്റെ വിജയമാണെന്നും പാക് സര്‍ക്കാര്‍ ടി20 ലോകകപ്പിന്റെ പവിത്രത കാത്തു എന്നുമാണ് അഫ്രീദി പറയുന്നത്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്, ഐസിസി എന്നിവർ ലാഹോറിൽ ചർച്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ ബഹിഷ്കരണ തീരുമാനം മാറ്റിയത്. ഫെബ്രുവരി 15ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് സർക്കാർ അനുമതി നൽകി. ഇതോടെ, നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം മത്സരം നടക്കും.
'വിവിധ തലത്തിൽ നടന്ന ചർച്ചകളുടെയും സൗഹൃദ രാജ്യങ്ങളുടെ അഭ്യർത്ഥനയും പരിഗണിച്ച് ഐസിസി ടി20 ലോകകപ്പിൽ മുൻകൂട്ടി നിശ്ചയിച്ച മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കാൻ പാക് ടീമിന് അനുമതി നൽകുന്നു'- പാകിസ്ഥാൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. പിസിബിയുമായി നടന്ന ചർച്ചകൾ വിജയകരമായിരുന്നുവെന്ന് ഐസിസിയും വ്യക്തമാക്കി.
india vs pakistan, T20 World Cup, Shahid Afridi: Pakistan government had instructed its team to take the field for the marquee game in Colombo
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

