

കൊൽക്കത്ത: ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ പോയിന്റ് പട്ടികയും മാറി മറിയുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്- പഞ്ചാബ് കിങ്സ് പോരാട്ടം മഴയെടുത്തതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് കിട്ടി. അതോടെ പഞ്ചാബ് തലപ്പത്തേക്ക് കയറി അവർക്ക് അഞ്ച് പോയിന്റ്. ആദ്യ രണ്ട് കളിയും തോറ്റ് പോയിന്റില്ലാതെ നിന്ന കെകെആർ അക്കൗണ്ടും തുറന്നു. അവർ നിലവിൽ എട്ടാം സ്ഥാനത്ത്.
പഞ്ചാബ് കിങ്സ് ഒന്നാം സ്ഥാനത്തേക്ക് കയറിയതോടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു രണ്ടാം സ്ഥാനത്തേക്ക് വീണു. വെള്ളിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ ആണ് ആര്‍സിബിയുടെ അടുത്ത മത്സരം.
പഞ്ചാബിനെ മറികടക്കാൻ രാജസ്ഥാൻ
മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങുന്ന രാജസ്ഥാന്‍ റോയൽസിന് ഇന്ന് ജയിച്ചാല്‍ പഞ്ചാബിനെ മറികടന്ന് ആറ് പോയിന്‍റുമായി ഒന്നാം സ്ഥാനത്തെത്താം. ആദ്യ രണ്ട് കളികളിലും ജയിച്ച രാജസ്ഥാന്‍ നിലവില്‍ നാല് പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.
മുംബൈക്ക് ഇന്ന് ഗുവാഹത്തിയില്‍ രാജസ്ഥാനെ വീഴ്ത്തിയാല്‍ ആറാം സ്ഥാനത്തു നിന്ന് മുന്നേറാം. വൻ വിജയമാണ് നേടുന്നതെങ്കില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതോ മൂന്നാമതോ എത്താനും മുംബൈക്ക് അവസരമുണ്ട്.
മൂന്ന് കളികളില്‍ ഒരു ജയം നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. ശനിയാഴ്ച പഞ്ചാബ് കിംഗ്സിനെതിരെ മുള്ളൻപൂരിലാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം.
അവസാന മത്സരത്തില്‍ ഹൈദരാബാദിനെ തകര്‍ത്ത് റിഷഭ് പന്തിന്‍റെ ലഖ്നൈ സൂപ്പര്‍ ജയന്റ്സും 2 പോയിന്‍റുമായി അക്കൗണ്ട് തുറന്നു. പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. വ്യാഴാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആണ് ലഖ്നൗവിന്റെ അടുത്ത മത്സരം.
പോയിന്റ് ഇല്ലാതെ ചെന്നൈ, ഗുജറാത്ത്
രണ്ട് മത്സരം കളിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസിന് ഇതുവരെ പോയിന്‍റൊന്നും നേടാനായിട്ടില്ല. ഒൻപതാം സ്ഥാനത്താണ് ഗുജറാത്ത്. നാളെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് ഗുജറാത്തിന്‍റെ അടുത്ത മത്സരം.
കളിച്ച മൂന്ന് കളിയും തോറ്റ സഞ്ജു സാംസണിന്‍റെ ചെന്നൈ സൂപ്പര്‍ കിങ്സാണ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിൽക്കുന്നത്. നെറ്റ് റൺറേറ്റ് വൻ ഇടിവിൽ നിൽക്കുന്നതും അവർക്ക് ക്ഷീണമാണ്. ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെപ്പോക്കിലാണ് ചെന്നൈയുടെ അടുത്ത മത്സരം. ഈ മത്സരം ഏതുവിധേനയും ജയിക്കാനുള്ള ശ്രമത്തിലാണ് ടീം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates