ചെന്നൈ: മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയിലെ ആദ്യ സെഞ്ച്വറി കുറിച്ച് വിമര്‍ശകരുടെ വായടപ്പിച്ചതിനു പിന്നാലെ താരം നിരവധി റെക്കോര്‍ഡുകള്‍ കുറിച്ചിരുന്നു. ഐപിഎല്ലിലെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയും സഞ്ജു തന്നെ തൂക്കി.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ 56 പന്തില്‍ 15 ഫോറും 4 സിക്‌സും സഹിതം സഞ്ജു പുറത്താകാതെ 115 റണ്‍സാണ് അടിച്ചെടുത്തത്. താരത്തിന്റെ നാലാം ഐപിഎൽ സെഞ്ച്വറിയാണിത്.
മത്സരത്തില്‍ 4 സിക്‌സുകള്‍ പറത്തി സഞ്ജു ടി20യിലെ എലീറ്റ് ക്ലബിലേക്കും നടന്നു കയറി. ടി20 ഫോര്‍മാറ്റില്‍ 400 സിക്‌സുകളെന്ന അനുപമ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമായും സഞ്ജു മാറി. ഇതിഹാസങ്ങള്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ് സഞ്ജുവിനു മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
ടി20യില്‍ 400 അതിലധികം സിക്‌സുകള്‍
രോഹിത് ശര്‍മ: 554 സിക്‌സുകള്‍
വിരാട് കോഹ്‌ലി: 440 സിക്‌സുകള്‍
സൂര്യകുമാര്‍ യാദവ്: 421 സിക്‌സുകള്‍
സഞ്ജു സാംസണ്‍: 401 സിക്‌സുകള്‍
സീസണിലെ ആദ്യ സെഞ്ച്വറി
ഐപിഎല്ലില്‍ ഇത് നാലാം തവണയാണ് ഒരു സീസണിലെ ആദ്യ സെഞ്ച്വറി നേടുന്ന താരമായി സഞ്ജു മാറുന്നത്. നേരത്തെ 2017, 2019, 2021 സീസണുകളിലും ആദ്യ സെഞ്ച്വറി പിറന്നത് സഞ്ജുവിന്റെ ബാറ്റില്‍ നിന്നായിരുന്നു.
ഡല്‍ഹി ടീമിനെതിരെ 14 സീസണുകള്‍ക്കു ശേഷമാണ് ഒരു സിഎസ്‌കെ ബാറ്റര്‍ സെഞ്ച്വറി നേടുന്നത്. 2012ല്‍ മുരളി വിജയ് ആണ് (58 പന്തില്‍ 113) അവസാനമായി സെഞ്ച്വറി നേടിയത്.
സഞ്ജു ചെപ്പോക്കില്‍ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍.
2019ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ധോനി നേടിയ 84 റണ്‍സായിരുന്നു ഒരു ചെന്നൈ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഇന്നലത്തെ 115 റണ്‍സ് നേട്ടത്തോടെ ഈ റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കി.
ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും സഞ്ജു മാറി. കെഎല്‍ രാഹുല്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്), രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു സെഞ്ച്വറി നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates