

മുംബൈ: ഐപിഎൽ നിയമങ്ങളിൽ വലിയ മാറ്റം നിർദ്ദേശിച്ച് ഇതിഹാസ ഇന്ത്യൻ ബാറ്റർ സുനിൽ ഗാവസ്കർ. ഒരു സ്പെല്ലിൽ നിശ്ചിത എണ്ണം വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളർമാർക്ക് പ്രതിഫലമായി ഒരോവർ കൂടി അധികം നൽകണമെന്ന നിർണായക നിർദ്ദേശമാണ് ഗാവസ്കർ മുന്നോട്ടു വയ്ക്കുന്നത്. മിഡ് ഡേയിലെ തന്റെ കോളത്തിലാണ് ഗാവസ്കാർ തന്റെ ഐഡിയ പറഞ്ഞത്.
ഫ്ലാറ്റ് പിച്ചുകളും ചെറിയ ബൗണ്ടറികളും ബൗളർമാർക്ക് ഒട്ടും ആനുകൂല്യമില്ലാത്ത നിയമങ്ങളും കാരണം ടി20 ക്രിക്കറ്റ് പ്രത്യേകിച്ച് ഐപിഎൽ പൂർണമായും ബാറ്റർമാർക്ക് അനുകൂലമായി മാറിയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന ബൗളർമാർക്ക് ഒരു ഓവർ അധികം നൽകുന്നത് ബാറ്റും ബോളും തമ്മിലുള്ള സന്തുലിതാവസ്ഥ തിരികെ കൊണ്ടു വരാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ഒരു ബൗളർക്ക് നാല് ഓവർ മാത്രമേ എറിയാൻ കഴിയു എന്ന നിയന്ത്രണം പുനഃപരിശോധിക്കേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു. ഒരു ബാറ്റർക്ക് 20 ഓവർ മുഴുവൻ ബാറ്റ് ചെയ്യാൻ സാധിക്കുമെങ്കിൽ തന്റെ 4 ഓവറിൽ 3 അതിൽ കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളർക്ക് ഒരു ഓവർ കൂടി പ്രതിഫലമായി അധികം നൽകിക്കൂടെ.'
'അമിത പ്രതിരോധത്തിലൂന്നി റൺസ് നിയന്ത്രിക്കുന്നതിനു പകരം ആക്രമണോത്സുകമായി ബാറ്റർമാരെ സമീപിക്കാൻ ബൗളിങ് ടീമിനെ ഈ നിയമം പ്രേരിപ്പിക്കും. ഇത്തരത്തിൽ ടീമുകൾ റൺസ് ലാഭിക്കാൻ നോക്കുന്നതിനു പകരം വിക്കറ്റുകൾ വീഴ്ത്താൻ ശ്രമിക്കും. എല്ലാത്തിനുമുപരിയായി വിക്കറ്റുകൾ വീഴ്ത്തുന്ന ഡോട്ട് ബോളുകളാണല്ലോ എറ്റവും മികച്ച ഡോട്ട് ബോളുകൾ.'
'ഈ സീസണിൽ തന്നെ സെഞ്ച്വറികളുടെ എണ്ണവും മിക്ക കളികളിലും 200 പ്ലസ് സ്കോറുകൾ പിറക്കുന്നതും ഐപിഎൽ ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്നതിന്റെ തെളിവാണ്. മത്സരത്തിന്റെ വിനോദ മൂല്യങ്ങളെ അംഗീകരിക്കുമ്പോഴും വൺ സൈഡ് റൺസ് വേട്ടകളേക്കാൾ വെല്ലുവിളി നിറഞ്ഞ പിച്ചുകളിലെ വാശിയേറിയ പോരാട്ടങ്ങൾ കൂടുതൽ ആവേശകരമാകില്ലേ'- അദ്ദേഹം തന്റെ കോളത്തിലൂടെ ചോദിക്കുന്നു.
മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം ഭുവനേശ്വർ കുമാർ 4 ഓവറിൽ 23 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്ത്തിയ പ്രകടനം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ശ്രദ്ധേയ നിർദ്ദേശം മുന്നോട്ടു വച്ചത്. അത്തരം പ്രകടനങ്ങൾ പുറത്തെടുക്കുന്ന ബൗളർമാർക്ക് ഡെത്ത് ഓവറുകളിൽ ഒരു ഓവർ കൂടി അധികമായി ലഭിക്കുമ്പോൾ ആക്രമണോത്സുകമായി പന്തെറിയുന്ന ടീമിനു അതിന്റെ ഗുണവും ലഭിക്കും. ജോഫ്ര ആർച്ചർ, കഗിസോ റബാഡ തുടങ്ങിയ മികച്ച പേസർമാർക്ക് മുന്നിൽ ബാറ്റർമാർക്ക് അടിപതറുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ചെറിയ ബൗണ്ടറികളേയും ഷോൾഡർ ലെവലിനു മുകളിലൂടെ പോകുന്ന പന്തുകൾക്ക് നൽകുന്ന കർശന വൈഡ് നിയമങ്ങളേയും അദ്ദേഹം വിമർശിച്ചു. ഈ മാറ്റം നേരിട്ട് ഐപിഎല്ലിൽ നടപ്പാക്കുന്നതിനു പകരം സയ്യിദ് മുഷ്താഖ് അലി ട്രോഫി പോലെയുള്ള ആഭ്യന്തര ടൂർണമെന്റുകളിൽ പരീക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates