

ലാഹോര്‍: ഐപിഎല്ലില്‍ നിന്നു ഒഴിവാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാനൊരുങ്ങുന്നു. പുതിയ സീസണിലേക്കായി താരത്തെ ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് ടീമിലെത്തിച്ചു. 6.44 കോടി മുടക്കിയാണ് ലാഹോര്‍ ടീം താരത്തെ സ്വന്തമാക്കിയത്. 2016, 18ലും നേരത്തെ ലാഹോറിനായി മുസ്തഫിസുര്‍ പിഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്. പാക് സൂപ്പർ ലീഗിലെ നിലവിലെ ചാംപ്യൻമാർ കൂടിയാണ് ലാഹോർ.
ഐപിഎല്ലില്‍ ഇത്തവണ ലേലത്തിലൂടെ ടീമിലെത്തിയ ഏക ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ ഇത്തവണ സ്വന്തമാക്കിയത്. ലേലത്തില്‍ 9 കോടി 20 ലക്ഷം രൂപയ്ക്കാണ് താരം കൊല്‍ക്കത്ത ടീമിലെത്തിയത്.
എന്നാല്‍ മസ്തഫിസുറിനെ ഐപിഎല്‍ ടീമില്‍ കളിപ്പിക്കരുതെന്നു ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെ വിവാദത്തിലായി. പിന്നാലെ താരത്തെ ടീമില്‍ നിന്നു ഒഴിവാക്കണമെന്നു ബിസിസിഐ കെകെആര്‍ ടീമിനു നിര്‍ദ്ദേശവും നല്‍കി. ഇതോടെയാണ് താരത്തെ ഒഴിവാക്കിയത്.
മുസ്തഫിസുറിനെ ഒഴിവാക്കിയതോടെ ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പ് കളിക്കില്ലെന്നു വ്യക്തമാക്കി രംഗത്തെത്തിയതോടെ സംഭവം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കി. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്നു ബംഗ്ലാദേശ് ടീം ആവശ്യപ്പെട്ടെങ്കിലും ഐസിസി അതിനു വഴങ്ങിയില്ല. ബംഗ്ലാദേശ് തീരുമാനവും മാറ്റിയില്ല. ഇതോടെ അവരെ ലോകകപ്പില്‍ നിന്ന പുറത്താക്കി പകരം സ്‌കോട്‌ലന്‍ഡിനെ കളിക്കാന്‍ ഐസിസി അനുവദിച്ചു.
30കാരനായ ബംഗ്ലാദേശ് പേസര്‍ ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ നിര്‍ണായക സാന്നിധ്യമാണ്. ലോകമെങ്ങുമുള്ള വിവിധ ടീമുകള്‍ക്കായി താരം ഇതുവരെ 322 ടി20 മത്സരങ്ങള്‍ കളിച്ചു. 412 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates