കപ്പുയര്‍ത്താന്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ഡല്‍ഹി; അഞ്ചാം കിരീടം ലക്ഷ്യമിട്ട് മുംബൈ

കപ്പുയര്‍ത്താന്‍ ബാറ്റിങ് തെരഞ്ഞെടുത്ത് ഡല്‍ഹി; അഞ്ചാം കിരീടം ലക്ഷ്യമിട്ട് മുംബൈ

ഐപിഎല്‍ ഫൈനില്‍ മുംബൈയ്‌ക്കെതിരെ ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യും
Published on

അബുദാബി: ഐപിഎല്‍ ഫൈനില്‍ മുംബൈയ്‌ക്കെതിരെ ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യും. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ടീമിനെ ഡല്‍ഹി നിലനിര്‍ത്തി. മുംബൈയില്‍ രാഹുല്‍ ചാഹറിന് പകരം ജയന്ത് യാദവ് ടീമിലിടം നേടി.

രോഹിത് ശര്‍മ നയിക്കുന്ന മുംബൈ നിലവിലെ ജേതാക്കളാണ്. നേരത്തേ നാലുവട്ടം കിരീടം നേടി. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹി ആദ്യമായാണ് ഫൈനല്‍ കളിക്കുന്നത്. 

2013, 2015, 2017, 2019 വര്‍ഷങ്ങളില്‍ ജേതാക്കളായ മുംബൈ, 2010-ല്‍ റണ്ണറപ്പാവുകയും ചെയ്തു. പ്ലേ ഓഫില്‍ ഒന്നാം സ്ഥാനാക്കാരായ മുംബൈ ഡല്‍ഹിയെ തകര്‍ത്താണ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, സൗരഭ് തിവാരി എന്നിവരടങ്ങിയ മുംബൈയുടെ ബാറ്റിങ് നിര അതിശക്തമാണ്. ഈ സീസണില്‍ കൂടുതല്‍ റണ്‍ നേടിയ 10 ബാറ്റ്സ്മാന്‍മാരില്‍ മൂന്ന് പേര്‍ മുബൈക്കാരാണ്. ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബൗളിങ് നിരയ്ക്കും താരതമ്യമില്ല.

ഈ സീസണില്‍ മുംബൈയും ഡല്‍ഹിയും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാംതവണയാണ്. ആദ്യ മൂന്ന് മത്സരങ്ങളിലും മുംബൈ ജയിച്ചു. പ്രാഥമിക ഘട്ടത്തില്‍ ആദ്യം അഞ്ചുവിക്കറ്റിനും പിന്നീട് ഒമ്പത് വിക്കറ്റിനും ജയിച്ചു. പ്ലേ ഓഫില്‍ 57 റണ്‍സ് ജയം.ഒന്നാം ക്വാളിഫയറില്‍ മുംബൈയോട് തോറ്റെങ്കിലും ഞായറാഴ്ച രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലിന് യോഗ്യതനേടിയത്. ഇതിനായി ടീമില്‍ ചില മാറ്റങ്ങളും വരുത്തി.

ഫോമിലല്ലാത്ത ഓപ്പണര്‍ പൃഥ്വി ഷായെ മാറ്റി ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസിനെ കൊണ്ടുവന്നത് വിജയമായി. സ്ഥാനക്കയറ്റം നല്‍കിയ ഷിംറോണ്‍ ഹെറ്റ്മെയറും അവസരത്തിനൊത്ത് ഉയര്‍ന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫോമിലായാല്‍ ടീം ഒന്നാകെ ഉണരും. ഒന്നോ രണ്ടോ അസാമാന്യ ഇന്നിങ്സുകള്‍കൊണ്ടേ ഡല്‍ഹിക്ക് ഫൈനലില്‍ പിടിച്ചുനില്‍ക്കാനാകൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com