ഇറാനി കപ്പില്‍ ജയം ലക്ഷ്യമിട്ട് മുംബൈ; റസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ 274 റണ്‍സ് ലീഡ്

പൃഥ്വി ഷായ്ക്ക് അര്‍ധ സെഞ്ച്വറി
Irani Cup, Mumbai vs Rest of Ind
പൃഥ്വി ഷാഎക്സ്
Updated on
2 min read

ലഖ്‌നൗ: ഇറാനി കപ്പില്‍ റസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ മുംബൈ വിജയം ലക്ഷ്യമിട്ട് ബാറ്റ് വീശുന്നു. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ മുംബൈ ഉയര്‍ത്തിയ 537 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന റസ്റ്റ് ഓഫ് ഇന്ത്യ 416 റണ്‍സിനു എല്ലാവരും പുറത്തായി.

121 റണ്‍സ് ലീഡുമായാണ് മുംബൈ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. അവര്‍ക്ക് നിലവില്‍ 274 റണ്‍സിന്റെ ലീഡ്. നാളെ ആദ്യ സെഷനില്‍ തന്നെ സ്‌കോര്‍ 300 കടത്തി ഡിക്ലയര്‍ ചെയ്ത് മികച്ച ലക്ഷ്യം മുന്നില്‍ വയ്ക്കുകയാണ് മുംബൈ ലക്ഷ്യമിടുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ പൃഥ്വി ഷാ അര്‍ധ സെഞ്ച്വറി നേടി (76) പുറത്തായി. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (9), ശ്രേയസ് അയ്യര്‍ (8) എന്നിവര്‍ അധികം ചെറുത്തു നില്‍പ്പില്ലാതെ പുറത്തായി. ആയുഷ് മാത്രെ (14), ഹര്‍ദിക് ടമോര്‍ (7), ഷംസ് മുലാനി (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടി പുറത്താകാതെ നിന്ന സര്‍ഫറാസ് ഖാന്‍ (9), തനുഷ് കൊടിയാന്‍ (20) എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ സരന്‍ഷ് ജയ്ന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മാനവ് സുതര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്റെ കിടിലന്‍ സെഞ്ച്വറിയാണ് റസ്റ്റ് ഓഫ് ഇന്ത്യക്ക് കരുത്തായത്. ഒപ്പം ധ്രുവ് ജുറേലിന്റെ ചെറുത്തു നില്‍പ്പും നിര്‍ണായകമായി. അഭിമന്യുവിനു ഇരട്ട സെഞ്ച്വറിയും ധ്രുവ് ജുറേലിനു സെഞ്ച്വറിയും നഷ്ടമായി.

4 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് റസ്റ്റ് നാലാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. 393ല്‍ നില്‍ക്കെ ധ്രുവും 396ല്‍ നില്‍ക്കെ അഭിനവും മടങ്ങിയതോടെ കടിഞ്ഞാണ്‍ മുംബൈയുടെ കൈയിലായി.

അഭിനവ് 191 റണ്‍സുമായി മടങ്ങി. ധ്രുവ് 93 റണ്‍സിലും വീണു. ഇരുവരും പുറത്തായ ശേഷം കാര്യമായ ചെറുത്തു നില്‍പ്പില്ലാതെ റസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിച്ചു.

സായ് സുദര്‍ശന്‍ (32), ഇഷാന്‍ കിഷന്‍ (38), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് (9), ദേവ്ദത്ത് പടിക്കല്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. 9 റണ്‍സുമായി സരന്‍ഷ് ജയ്ന്‍ പുറത്താകാതെ നിന്നു.

മുംബൈക്കായി ഷംസ് മുലാനി, തനുഷ് കൊടിയാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മോഹിത് അവസ്തി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് ജുനെദ് ഖാന്‍ ഒരു വിക്കറ്റെടുത്തു.

ഒന്നാം ഇന്നിങ്സില്‍ മുംബൈക്കായി സര്‍ഫറാസ് ഖാന്‍ ഇരട്ട സെഞ്ചറിയുമായി (222) പുറത്താകാതെ നിന്നിരുന്നു. താരത്തിന്റെ കിടയറ്റ ബാറ്റിങാണ് മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (97), തനുഷ് കൊടിയാന്‍ (64), ശ്രേയസ് അയ്യര്‍ (57) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി.

റസ്റ്റ് ഓഫ് ഇന്ത്യക്കായി മുകേഷ് കുമാര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com