

ബംഗളൂരു: വിജയിക്കാമായിരുന്ന ഒരു മത്സരം കൂടി രാജസ്ഥാൻ റോയൽസ് ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയായിരുന്നു ബംഗളൂരു ചന്നസ്വാമി സ്റ്റേഡിയത്തിൽ. തുടരെ അഞ്ച് എവേ പോരാട്ടങ്ങൾ വിജയിച്ച ആർസിബി പക്ഷേ ഈ സീസണിൽ സ്വന്തം മൈതാനത്ത് നിരന്തരം തോൽവി വഴങ്ങുകയായിരുന്നു. അതിനും രാജസ്ഥാൻ ഇന്നലെ അവസാനം കുറിച്ചു കൊടുത്തു.
ജോഷ് ഹെയ്സൽവുഡിന്റെ അവസാന രണ്ട് ഓവറുകളാണ് കളി ആർസിബിക്ക് അനുകൂലമാക്കിയത്. വിജയ പ്രതീക്ഷയോടെ മുന്നേറിയ രാജസ്ഥാന്റെ പ്രതീക്ഷ തല്ലിക്കെടുത്തുന്ന ബൗളിങാണ് ഓസീസ് താരം പുറത്തെടുത്തത്. ആദ്യ ഘട്ടത്തിൽ രണ്ടോവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ഹെയ്സൽവുഡ‍് രണ്ടാം സ്പല്ലിൽ 2 ഓവറിൽ 6 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് 3 വിക്കറ്റുകൾ!
17ാം ഓവറിലാണ് താരം രണ്ടാം സ്പെൽ എറിയാനെത്തിയത്. ഈ ഓവറിൽ താരം ഷിമ്രോൺ ഹെറ്റ്മെയറെ മടക്കി. വഴങ്ങിയത് 5 റൺസ് മാത്രം.
18ാം ഓവർ എറിഞ്ഞ ഭുവനേശ്വർ കുമാറിനു പക്ഷേ പിഴച്ചു. താരത്തിന്റെ ഈ ഓവറിൽ 22 റൺസ് പിറന്നു. അതോടെ വീണ്ടും രാജസ്ഥാനു പ്രതീക്ഷ. അവരുടെ വിജയ ലക്ഷ്യം 12 പന്തിൽ 18 റൺസ് മാത്രം മതിയെന്ന സ്ഥിതി. അഞ്ച് വിക്കറ്റും ശേഷിക്കുന്നു.
19ാം ഓവർ എറിഞ്ഞ ഹെയ്സൽവുഡ് മൂന്നാം പന്തിൽ അതുവരെ തകർത്തടിച്ച ധ്രുവ് ജുറേലിനെ മടക്കി. തൊട്ടുപിന്നാലെ നാലാം പന്തിൽ ജോഫ്ര ആർച്ചറിനേയും പുറത്താക്കി രാജസ്ഥാന് ഇരട്ട പ്രഹരം നൽകി. ഈ തകർച്ചയിൽ നിന്നു ഉണരാൻ രാജസ്ഥാനു സാധിച്ചതുമില്ല. ഈ ഓവറിൽ ഒറ്റ റൺസ് മാത്രം വഴങ്ങിയാണ് ഹെയ്സൽവുഡ് 2 വിക്കറ്റുകൾ വീഴ്ത്തിയത്.
കളിയിൽ 4 ഓവർ എറിഞ്ഞ ഓസീസ് പേസർ 33 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ഹെയ്സൽവുഡാണ് മാൻ ഓഫ് ദി മാച്ച്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
