

മാഡ്രിഡ്: സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തു നിന്നു ഷാബി അലോൺസോ പുറത്തായത് അപ്രതീക്ഷിതമായിരുന്നു. സ്ഥാനമേറ്റ് ഏഴ് മാസം കഴിയുമ്പോൾ തന്നെ ക്ലബ് ഇതിഹാസ താരം കൂടിയായ ഷാബിയ്ക്ക് പുറത്തു പോകേണ്ടി വന്നതിന്റെ കാരണങ്ങൾ തിരക്കുകയാണ് ആരാധകർ. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ എൽക്ലാസിക്കോ പോരിൽ ബാഴ്സലോണയോട് 3-2നു തോറ്റതിനു പിന്നാലെയാണ് ഷാബിയുടെ പടിയിറക്കം.
താരങ്ങളുമായുള്ള ഷാബിയുടെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്തു വന്നിരുന്നു. ഷാബിയുടെ റൊട്ടേഷൻ സമ്പ്രദായത്തോടു ടീമിലെ വിനിഷ്യസ് ജൂനിയറടക്കമുള്ള താരങ്ങൾക്ക് എതിർപ്പുള്ളതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. സൂപ്പർ കപ്പ് തോൽവിക്കു പിന്നാലെ ഷാബിയുടെ നിർദ്ദേശം പാടെ അവഗണിക്കുന്ന കിലിയൻ എംബാപ്പെയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയുമാണ്.
റണ്ണേഴ്‌സപ്പിനുള്ള മെഡൽ വാങ്ങാൻ പോയ റയൽ ടീമിന് ബാഴ്‌സ താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു. റയൽ തിരിച്ചു ഗാർഡ് ഓഫ് ഓണർ നൽകുന്നത് പരമ്പരാഗതമായ രീതിയാണ്. ബാഴ്‌സ കിരീടം വാങ്ങാൻ പോകുമ്പോൾ ഗാർഡ് ഓഫ് ഓണർ നൽകാൻ ഷാബി റയൽ താരങ്ങൾക്ക് ഇതനുസരിച്ച് നിർദേശം നൽകുന്നുണ്ട്. എന്നാൽ എംബാപ്പെ പരസ്യമായി ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു. ഷാബിയുടെ നിർദേശം അവഗണിച്ച് എംബാപ്പെ റയൽ താരങ്ങളെ തിരിച്ചു വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
ഷാബിയുടെ നിർദേശം അവഗണിച്ച എംബാപ്പെ, റണ്ണർഅപ്പ് മെഡലുകൾ വാങ്ങിയ ശേഷം സഹതാരങ്ങളോട് ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എംബാപ്പെയുടെ പ്രവൃത്തിക്കെതിരേ ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ഒരു പരിശീലകന് അർഹമായ ബഹുമാനം പോലും എംബാപ്പെ നൽകിയില്ലെന്ന വിമർശനമാണ് ഉയരുന്നത്.
റയൽ ഷാബിയെ പുറത്താക്കിയതിനു പിന്നാലെ അദ്ദേഹത്തിന് ആശംസയറിയിച്ച് ആദ്യം പോസ്റ്റിട്ടതും എംബാപ്പെയാണ്. ഷാബിക്കൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചാണ് എംബാപ്പെയുടെ ആശംസ. ചെറിയ കാലമായിരുന്നെങ്കിലും നിങ്ങൾക്കായി കളിക്കാനും നിങ്ങളിൽ നിന്ന് പഠിക്കാനും സാധിച്ചതിൽ സന്തോഷം. ആദ്യ ദിവസം മുതൽ തന്നെ തനിക്ക് ആത്മവിശ്വാസം നൽകിയതിന് നന്ദി. വ്യക്തമായ ആശയങ്ങളുള്ളതും ഫുട്‌ബോളിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ അറിയുന്നതുമായ ഒരു മാനേജർ എന്ന നിലയിൽ നിങ്ങളെ ഓർക്കുമെന്നും എംബാപ്പെ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates