

കഴിഞ്ഞ ദിവസമാണ് 2026ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാല്ലൺ ഡി ഓർ പുരസ്കാരത്തിന്റെ 30 അംഗ ചുരുക്കപ്പട്ടിക പുറത്തു വന്നത്. ബാഴ്സലോണയുടെ സ്പാനിഷ് യുവ വിസ്മയം ലമീൻ യമാലും 30അംഗ താരങ്ങളുടെ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ താരം ഒരു അപൂർവ റെക്കോർഡും സ്വന്തമാക്കി. 20 വയസ് തികയും മുൻപ് തന്നെ ബാല്ലൺ ഡി ഓർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മൂന്ന് തവണ ഇടം പിടിക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി ലമീൻ യമാൽ മാറി. നേരത്തെ 2024, 2025 വർഷങ്ങളിലെ മികച്ച താരങ്ങളുടെ പട്ടികയിലും താരം ഇടം നേടിയിരുന്നു. പിന്നാലെയാണ് തുടരെ മൂന്നാം വർഷവും താരത്തിന്റെ പേര് ചേർക്കപ്പെട്ടത്.
2007 ജൂലൈ 13ന് സ്പെയിനിലെ മറ്റാറോയിൽ ജനിച്ച യമാലിന് നിലവിൽ 19 വയസാണ് പ്രായം. എന്നാൽ ഈ പ്രായത്തിനിടയിൽ താരം സ്പെയിനിനായും ബാഴ്സലോണയ്ക്കായും നിരവധി കിരീട നേട്ടങ്ങലിൽ പങ്കാളിയായിക്കഴിഞ്ഞു.
ഇതിഹാസ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവർ നിരവധി തവണ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും യമാലിനെ അവരിൽ നിന്നെല്ലാം വേറിട്ടു നിർത്തുന്നത് താരത്തിന്റെ വയസ് തന്നെയാണ്. അവർക്കൊന്നുമില്ലാത്ത നേട്ടമാണ് താരം ഇപ്പോൾ സ്വന്തമാക്കിയത്. 2024ൽ തന്റെ 17ാം വയസിലാണ് ആദ്യമായി യമാൽ പട്ടികയിൽ ഇടം പിടിച്ചത്. ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാര പട്ടികയിൽ ഇടം പിടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് അന്ന് യമാൽ സ്ഥാപിച്ചിരുന്നു. പിന്നാലെയാണ് ഈ വർഷത്തെ പട്ടികയിൽ ഇടം പിടിച്ച് പുതിയ റെക്കോർഡ് സ്ഥാപിച്ചത്.
2024ൽ സ്പെയിനിന്റെ യൂറോ കപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചതോടെയാണ് ആദ്യമായി താരം നാമനിർദ്ദേശം ചെയ്യപ്പെട്ടത്. വോട്ടെടുപ്പിൽ താരം എട്ടാം സ്ഥാനത്തെത്തി. 2025ലെ വോട്ടെടുപ്പിൽ താരം രണ്ടാം സ്ഥാനത്തെത്തി. ഇത്തവണ ക്ലബിനും രാജ്യത്തിനുമായി നടത്തിയ മികച്ച പ്രകടനമാണ് പട്ടികയിലെത്തിച്ചിരിക്കുന്നത്.
ബാഴ്സലോണ 2025- 26 സീസണിൽ ലാ ലിഗ, സൂപ്പർ കോപ്പ കിരീടങ്ങൾ നിലനിർത്തിയപ്പോൾ ക്ലബിനായി മിന്നും ഫോമിലാണ് താരം പന്ത് തട്ടിയത്. കഴിഞ്ഞ സീസണിൽ 45 മത്സരങ്ങളിൽ നിന്നു 24 ഗോളുകളും 15 അസിസ്റ്റുകളും താരം നേടി.
സ്പാനിഷ് ജേഴ്സിയിൽ ഇത്തവണ താരം ലോകകപ്പ് കിരീടം സ്വന്തമാക്കി. ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കും യമാൽ വഹിച്ചു. ഇത്തവണ ലോകകപ്പിൽ ഒരു ഗോളും ഒരു അസിസ്റ്റും താരം നേടി. ഗോളും അസിസ്റ്റും ഒന്നിൽ ഒതുങ്ങിയെങ്കിലും ടൂർണമെന്റിലുടനീളം താരം പുറത്തെടുത്ത പ്രകടനം ശ്രദ്ധേയമായിരുന്നു.
ക്ലബിനൊപ്പം ഇതുവരെ 3 ലാ ലിഗ കിരീടങ്ങളിൽ യമാൽ പങ്കാളിയായി. ലോകത്തിലെ മികച്ച യുവ താരത്തിനുള്ള കോപ്പ ട്രോഫി 2024, 2025 വർഷങ്ങളിൽ തുടരെ നേടാനും താരത്തിനായി. ഈ പുരസ്കാരം തുടരെ രണ്ട് തവണ നേടുന്ന ലോകത്തിലെ ആദ്യ താരമായും യമാൽ മാറി.
സ്പെയിനിനായി 16 വയസും 57 ദിവസവും പ്രായമുള്ളപ്പോഴാണ് താരം അരങ്ങേറിയത്. ജോർജിയക്കെതിരായ പോരാട്ടത്തിൽ അരങ്ങേറിയ താരം സ്പെയിനിനായി സീനിയർ തലത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ എഴുതി ചേർത്തു. മാത്രമല്ല യമാൽ ഇതേ മത്സരത്തിൽ സ്കോർ നേടി സ്പെയിനിന്റെ എക്കാലത്തേയും പ്രായം കുറഞ്ഞ ഗോൾ സ്കോറർ എന്ന റെക്കോർഡും സ്വന്തം പേരിൽ എഴുതി ചേർത്തിരുന്നു.
സ്പെയിനിനായി നിലവിൽ 33 മത്സരങ്ങൾ കളിച്ച താരം 7 ഗോളുകൾ നേടി. സ്പെയിനിനൊപ്പം ലോകകപ്പ്, യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും യമാൽ 19 വയസിനുള്ളിൽ തന്നെ സ്വന്തമാക്കി. നടപ്പ് സീസണിലും താരം മിന്നും ഫോമിൽ തന്നെയാണ് പന്ത് തട്ടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates