ദോഹ: കരിയറിലെ ആയിരാമത്തെ മത്സരം അവിസ്മരണീയമാക്കിയാണ് അര്‍ജന്റീന ഇതിഹാസവും നായകനുമായ ലയണല്‍ മെസി അവസാനിപ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ആദ്യ ഗോള്‍ നേടിയും കളം നിറഞ്ഞു കളിച്ചുമാണ് മെസി തന്റെ മാന്ത്രിക നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി മൈതാനത്ത് പ്രകടമാക്കിയത്. ടീമിനെ ക്വാര്‍ട്ടറിലേക്ക് നയിക്കാനും മെസിക്ക് സാധിച്ചു.
മെസി നേടിയ ആദ്യ ഗോള്‍ അദ്ദേഹത്തിന്റെ നൈസര്‍ഗിക മികവിന്റെ മിന്നലാട്ടങ്ങള്‍ ആവോളം കണ്ട ഷോട്ടായിരുന്നു. പ്രതിരോധ നിരക്കാരുടെ ഇടയില്‍ കൃത്യമായ പഴുത് കണ്ടുള്ള ആ ഗോള്‍ ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയത്തില്‍ തന്നെ പ്രതിഷ്ഠ നേടാന്‍ അധികം സമയം വേണ്ടി വന്നതുമില്ല.
ഇപ്പോഴിതാ ആ ഗോളിന്റെ പിറവി ഗാലറിയില്‍ ഇരുന്ന് ആഘോഷമാക്കിയ മെസിയുടെ കുടുംബത്തിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മെസിയുടെ ഭാര്യ അന്റോണെല റൊക്കുസോ, മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവരാണ് ഗോള്‍ നേട്ടം വമ്പന്‍ ആഘോഷമാക്കി മാറ്റിയത്.
മത്സര ശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഈ കാഴ്ച മെസിക്ക് കാണിച്ചു കൊടുക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ തന്റെ ഫോണിലൂടെയാണ് മെസിയുടെ കുടുംബം ഗോള്‍ നേട്ടം ആഘോഷിക്കുന്നത് കാണിച്ചത്. ഇതു കണ്ട് മെസി ഹൃദ്യമായി ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
'ഈ സന്തോഷ നിമിഷങ്ങള്‍ പങ്കിടുന്നത് അതിശയകരമായ അനുഭവമാണ്. ശരിക്കും സന്തോഷവാനാണ് ഞാന്‍'- വീഡിയോ കണ്ടതിന് പിന്നാലെ മെസി പ്രതികരിച്ചു.
കരിയറിലെ ആയിരാമത്തെ മത്സരമായിരുന്നു ഓസ്‌ട്രേലിയക്കെതിരായ പ്രീ ക്വാര്‍ട്ടര്‍. കരിയറിലെ 789ാം ഗോളാണ് താരം നേടിയത്.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates