ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം ജയം. സതാംപ്ടനെ മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവർ വീഴ്ത്തി. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ഒരു എവേ പോരാട്ടം വിജയിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസാണ് ടീമിന്റെ വിജയ ഗോൾ നേടിയത്.
ക്യാപ്റ്റൻ ഹാരി മഗ്വെയ്റിനെ എറിക് ടെൻ ഹാഗ് ഇന്നും കളത്തിൽ ഇറക്കിയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ പകരക്കാരനായാണ് ഇറങ്ങിയത്.
ആദ്യ പകുതിയിൽ അധികം അവസരങ്ങൾ വന്നില്ലെങ്കിലും യുനൈറ്റഡിന്റെ കൈയിൽ തന്നെയായിരുന്നു കളിയുടെ കടിഞ്ഞാൺ. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ ആക്രമണം കടുപ്പിച്ചതിന്റെ ഫലവും അവർക്ക് കിട്ടി.
55ആം മിനിറ്റിലാണ് യുനൈറ്റഡിന്റെ വിജയ ഗോൾ വന്നത്. റൈറ്റ് ബാക്കായ ഡിയോഗോ ഡാലോട്ട് നൽകിയ പാസ് മനോഹരമായി ഫസ്റ്റ് ടച്ച് സ്ട്രൈക്കിലൂടെ ബ്രൂണോ ഫെർണാണ്ടസ് വലയിൽ എത്തിക്കുകയായിരുന്നു.
ഈ ഗോളിന് ശേഷം സതാംപ്ടന്റെ അറ്റാക്കുകൾ വന്നു. 66ാം മിനിറ്റിൽ ഡി ഹെയയുടെ മികച്ച സേവ് യുനൈറ്റഡിനെ ലീഡിൽ നിർത്തി. മത്സരത്തിന്റെ 80ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് കസെമിറോയെ കളത്തിൽ ഇറക്കി. ബ്രസീലിയൻ താരത്തിന്റെ യുനൈറ്റഡ് ജേഴ്സിയിലെ ആദ്യ മത്സരമായിരുന്നു ഇത്.
കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് യുനൈറ്റഡ് തുടർച്ചയായി രണ്ട് മത്സരങ്ങൾ പ്രീമിയർ ലീഗിൽ വിജയിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി യുനൈറ്റഡ് പട്ടികയിൽ ആറാം സ്ഥാനത്ത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates