ന്യൂഡൽഹി: 1953-ൽ നടന്ന ഒരു ക്രിക്കറ്റ് മത്സരം. ടീം ക്യാപ്റ്റന്മാർ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും ഉപരാഷ്ട്രപതി എസ് രാധാകൃഷ്ണനും. പാർലമെന്റ് അംഗങ്ങളാണ് ഇരു ടീമിലും ഉണ്ടായിരുന്നത്. സഭയിൽ ഭരണപക്ഷത്തെ ശക്തമായി നേരിട്ടിരുന്ന പ്രതിപക്ഷ നേതാവ് എ കെ ഗോപാലൻ പക്ഷെ നെഹ്രുവിന്റെ ടീമിൽ ആയിരുന്നു എന്നതാണ് ഇതിലെ ഒരു കൗതുകം. ഈ മത്സരത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പങ്ക് വെച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്.
പ്രളയ ബാധിതർക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. പാർലമെന്റ് അംഗങ്ങൾ പരസ്പരം മൈതാനത്ത് ഏറ്റുമുട്ടുന്നത് കാണാൻ ജനങ്ങൾ ഒത്തു കൂടി. 64 വയസ്സ് തികയാൻ രണ്ട് മാസം മാത്രം നിൽക്കെയാണ് നെഹ്രു മത്സരത്തിറങ്ങിയത്. രണ്ട് ദിവസമായി ആണ് മത്സരം നടന്നത്. ടോസ് നേടിയ നെഹ്രുവിന്റെ ടീം ബാറ്റിങ് തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് എ കെ ഗോപാലനൊപ്പം നെഹ്രു ബാറ്റിങ് ആരംഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത നെഹ്രുവിന്റെ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 നേടി ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉപരാഷ്ട്രപതി രാധാകൃഷ്ണന്റെ ടീമിന് ആദ്യം ദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 86 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. "ക്രിക്കറ്റിന് രാഷ്ട്രീയമില്ല " എന്നെഴുതിയ വസ്ത്രം ധരിച്ചാണ് എം.പിമാർ മൈതാനത്തിറങ്ങിയത്. എതിരാളികൾ പായിച്ചു വിട്ട പന്തുകൾ ബൗണ്ടറി കടക്കും മുൻപ് പിന്തുടർന്ന് പിടിക്കുന്നതും ക്ലോസ് റേഞ്ചിൽ നെഹ്‌റു ഫീൽഡ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. മത്സരത്തിനിടെ ജവഹർലാൽ നെഹ്രുവും രാധാകൃഷ്ണനും ദുരിത ബാധിതരെ സഹായിക്കാൻ പണം നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
രണ്ടാം ദിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത വൈസ് പ്രസിഡന്റ് - XI 6 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടി ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെഹ്രുവിന്റെ ടീം 3 വിക്കറ്റിന്റെ നഷ്ടത്തിൽ 160 റൺസ് നേടി രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആവേശകരമായ മത്സരം ഏറ്റവും ഒടുവിൽ സമനിലയിൽ അവസാനിപ്പിക്കുക ആയിരുന്നു. ഈ മത്സരത്തിലൂടെ ഒരു ലക്ഷം രൂപയാണ് നെഹ്രുവും കൂട്ടരും ചേർന്ന് സമാഹരിച്ചത്. മത്സരത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates