ആദ്യം തകർന്നു, പിന്നെ കരകയറി; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ലക്ഷ്യം 160 റൺസ്
മെൽബൺ: ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്ഥാനെതിരേ ഇന്ത്യയ്ക്ക് 160 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. അർധ സെഞ്ച്വറികളുമായി കളം നിറഞ്ഞ ഷാൻ മസൂദും ഇഫ്തിഖർ അഹമ്മദുമാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. തുടക്കത്തിൽ വലിയ തകർച്ച നേരിട്ട അവസാന ഘട്ടത്തിലേക്ക് കൂറ്റൻ അടികളുമായി പൊരുതാവുന്ന സ്കോറിലെത്തുകയായിരുന്നു.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. വിശ്വസ്ത ഓപ്പണർമാരായ മുഹമ്മദ് റിസ്വാൻ, ക്യാപ്റ്റൻ ബാബർ അസം എന്നിവരെ പാകിസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ നായകൻ ബാബർ അസമിനെ മടക്കി അർഷ്ദീപ് പാകിസ്ഥാനെ ഞെട്ടിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് ബാബർ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
നാലാം ഓവറിലെ അവസാന പന്തിൽ ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ മുഹമ്മദ് റിസ്വാനെയും അർഷ്ദീപ് തന്നെ മടക്കി. 12 പന്തുകൾ നേരിട്ട് നാല് റൺസെടുത്ത റിസ്വാനെ അർഷ്ദീപ് സിങ് ഭുവനേശ്വർ കുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ പാകിസ്ഥാൻ 15 റൺസിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ബാറ്റിങ് പവർപ്ലേയിൽ പാകിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 32 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഷാൻ മസൂദ്- ഇഫ്തിഖർ അഹമ്മദ് സഖ്യം വലിയ തകർച്ചയിൽ നിന്ന് പാകിസ്ഥാനെ രക്ഷിച്ചു. ഇരുവരും ചേർന്ന് 10ാം ഓവറിൽ ടീം സ്‌കോർ 50 കടത്തി. മൂന്നാം വിക്കറ്റിൽ ഷാനിനൊപ്പം 76 റൺസ് കൂട്ടിച്ചേർത്താണ് ഇഫ്തിഖർ മടങ്ങിയത്.
അക്ഷർ പട്ടേൽ എറിഞ്ഞ 12ാം ഓവറിൽ മൂന്ന് സിക്‌സടിച്ച് ഇഫ്തിഖർ പാകിസ്ഥാൻ ഇന്നിങ്‌സിന് ജീവൻ നൽകി. പിന്നാലെ താരം അർധ സെഞ്ച്വറിയും നേടി. എന്നാൽ 13ാം ഓവറിലെ രണ്ടാം പന്തിൽ മികച്ച ഫോമിൽ കളിച്ച ഇഫ്തിഖർ അഹമ്മദിന്റെ വിക്കറ്റിന് മുന്നിൽ കുടുക്കി മുഹമ്മദ് ഷമി കളി വീണ്ടും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 34 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 51 റൺസെടുത്താണ് ഇഫ്തിഖർ ക്രീസ് വിട്ടത്.
ഇഫ്തിഖറിന് പകരം എത്തിയ ഷദബ് ഖാന് അധികം പിടിച്ചു നിൽക്കാനായില്ല. ആറ് പന്തിൽ നിന്ന് അഞ്ച് റൺസെടുത്ത ഷദബിനെ ഹർദിക് പാണ്ഡ്യ സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു. ഷദബ് മടങ്ങുമ്പോൾ പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 96 റൺസാണ് നേടിയത്. പിന്നാലെ വന്ന ഹൈദർ അലിയും പെട്ടെന്ന് പുറത്തായി. രണ്ട് റൺസെടുത്ത ഹൈദറിനെയും ഹാർദിക് സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ പാകിസ്ഥാൻ 98ന് അഞ്ച് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ഹർദിക് ഈ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ഏഴാമനായി വന്ന മുഹമ്മദ് നവാസ് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആറ് പന്തിൽ നിന്ന് ഒൻപത് റൺസെടുത്ത നവാസിനെ ഹർദിക് തന്നെ മടക്കി. താരത്തെ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് ക്യാച്ചെടുത്തു.
വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ആസിഫ് അലിയാണ് പിന്നീടെത്തിയത്. എന്നാൽ നിലയുറപ്പിക്കും മുൻപ് ആസിഫിനെ അർഷ്ദീപ് പുറത്താക്കി. അർഷ്ദീപിന്റെ ഷോർട്ട്പിച്ച് പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച ആസിഫ് അലിയുടെ ശ്രമം പാളി. പന്ത് ബാറ്റിലുരസി ദിനേഷ് കാർത്തിക്കിന്റെ കൈയിൽ വിശ്രമിച്ചു.
പിന്നീട് ഷഹീൻ അഫ്രീദിയെ കൂട്ടുപിടിച്ച് ഷാൻ മസൂദ് ടീം സ്‌കോർ 150 കടത്തി. ഒപ്പം അവസാന ഓവറിൽ താരം അർധ ശതകം നേടുകയും ചെയ്തു. അവസാന ഓവറിൽ ഷഹീൻ അഫ്രീദിയെ ഭുവനേശ്വർ പുറത്താക്കി. എട്ട് പന്തിൽ നിന്ന് 16 റൺസെടുത്ത താരത്തെ ഭുവനേശ്വർ തന്നെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു. അഫ്രീദിയ്ക്ക് പകരം ഹാരിസ് റൗഫാണ് ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽ താരം സിക്‌സടിക്കുകയും ചെയ്തു. ഒടുവിൽ പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഷാൻ മസൂദ് 42 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെ സഹായത്തോടെ 52 റൺസെടുത്തും റൗഫ് ആറ് റൺസെടുത്തും പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്കായി അർഷ്ദീപ് സിങും ഹർദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

