

ദുബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിനിടെ ഇന്ത്യൻ താരം ക്രാന്തി ഗൗഡിനു നേരെ പാക് ആരാധകരുടെ ലൈംഗികാധിക്ഷേപം. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധവും ഉയർന്നു.
ഇന്ത്യൻ താരത്തിന്റെ രൂപത്തെക്കുറിച്ചും താരം ഒരു പുരുഷനാണെന്നു പറയുന്നതും ലൈംഗിക ചുവയോടെ ആക്ഷേപിക്കുന്ന ശബ്ദങ്ങളും വിഡിയോയിൽ കേൾക്കാം. ഈ വിഡിയോയിലെ കാണികൾ ആരെന്നോ ഇതിന്റെ സാഹചര്യമെന്താണെന്നോ വ്യക്തമല്ല. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നാണ് ഇന്ത്യ- പാക് മത്സരങ്ങൾ. അതിനിടെയാണ് വിവാദ വിഷയം ഉയർന്നത്.
വിഡിയോ പ്രചരിച്ചതോടെ വനിതാ കായിക താരങ്ങൾ ഗ്രൗണ്ടിലും പുറത്തും നേരിടുന്ന മോശമായ അനുഭവങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും സംഭവം വഴിതെളിയിച്ചു. താരങ്ങളുടെ ശാരീരിക അവസ്ഥകളേയും രൂപത്തേയും മോശമാക്കി അധിക്ഷേപിക്കുന്നത് തുടർക്കഥയായി മാറുകയാണ്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ വേണമെന്നും ആരാധകർ വ്യക്തമാക്കുന്നു.
വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയോട് ദയനീയ പരാജയമാണ് പാകിസ്ഥാൻ വനിതകൾ ഏറ്റുവാങ്ങിയത്. 18.1 ഓവറിൽ അവർ വെറും 55 റൺസിന് ഓൾ ഔട്ടായി! ഇന്ത്യ വെറും 8.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ 57 റൺസെടുത്ത് അനായാസം വിജയിക്കുകയും ചെയ്തു.
ഇന്ത്യക്കെതിരായ പോരാട്ടത്തിൽ അവരുടെ ബാറ്റിങ് നിര അവിശ്വസനീയമാം വിധം തകർന്നടിയുന്ന കാഴ്ചയായിരുന്നു. മുനീബ അലിയെ പുറത്താക്കി ഇന്ത്യയുടെ ഷെഫാലി വർമയാണ് പാക് തകർച്ചയ്ക്ക് തുടക്കമിട്ടത്. 13 റൺസാണ് മുനീബ എടുത്തത്. പിന്നാലെ ആറാം ഓവറിൽ ശ്രീ ചരണി അവർക്ക് ഇരട്ട പ്രഹരം നൽകി. ഷവാൽ സുൽഫിഗർ (14), ഗുൽ ഫെറോസ എന്നിവരെ ചരണി മടക്കി. മുനീബയും ഷവാലും മാത്രമാണ് രണ്ടക്കം കണ്ടത്. 29 റൺസിനിടെ പാകിസ്ഥാന് 3 വിക്കറ്റുകൾ നഷ്ടമായി. പിന്നീട് കൂട്ടത്തകർച്ചയാണ് ഗ്രൗണ്ടിൽ കണ്ടത്.
എട്ടാം ഓവറിൽ 4ന് 32 എന്ന നിലയിലേക്കും 13ാം ഓവറിൽ 7ന് 45 റൺസ് എന്ന നിലയിലേക്കും അവർ വീണു. ചരണി 7 റൺസ് വഴങ്ങി 3 വിക്കറ്റും പ്രേമ റാവത്ത് 9 റൺസ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി. ദീപ്തി ശർമ 5 റൺസ് വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കിയതോടെ പാക് പോരാട്ടം 18.1 ഓവറിൽ 55 റൺസിൽ അവസാനിച്ചു.
അന്താരാഷ്ട്ര ടി20യിൽ അവരുടെ ഏറ്റവും ചെറിയ ടീം ടോട്ടലാണിത്. 2012ലെ ഏഷ്യാ കപ്പ് ടി20യിൽ ഇന്ത്യക്കെതിരെ തന്നെ നേടിയ 63 റൺസായിരുന്നു ഇതുവരെയുള്ള അവരുടെ ഏറ്റവും ചെറിയ ടീം ടോട്ടൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates