ചരിത്രവിജയവുമായി പാകിസ്ഥാന്‍; ഓസിസ് നിലംപരിശായി; 22 വര്‍ഷത്തിന് ശേഷം ഓസിസില്‍ പരമ്പര

ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനെത്തിയ ഓസീസിനെ 140ന് എറിഞ്ഞിട്ടിരുന്നു പാകിസ്ഥാന്‍.
Pakistan Thrash Australia By 8 Wickets To Seal Three-Match Series
വിജയം ആഘോഷിക്കുന്ന പാകിസ്ഥാന്‍ താരങ്ങള്‍എക്‌സ്‌
Updated on
1 min read

സിഡ്‌നി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രവിജയവുമായി പാകിസ്ഥാന്‍. പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ആതിഥേയരെ എട്ട് വിക്കറ്റിന് തകര്‍ത്താണ് പാകിസ്ഥാന്‍ 2-1ന് ജയം സ്വന്തമാക്കിയത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസിസ് മണ്ണില്‍ പാകിസ്ഥാന്‍ പരമ്പര നേടുന്നത്. ഷഹീന്‍ അഫ്രീദിയുടെയും നസീം ഷായുടെ മൂന്ന് വീതം വിക്കറ്റ് നേട്ടമാണ് വിജയത്തില്‍ പ്രധാനമായത്. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനെത്തിയ ഓസീസിനെ 140ന് എറിഞ്ഞിട്ടിരുന്നു പാകിസ്ഥാന്‍.30 റണ്‍സ് നേടിയ സീന്‍ അബോട്ടാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 26.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്നത്തെ മത്സരത്തില്‍ സീനിയര്‍ താരങ്ങളാരും കളിച്ചിരുന്നില്ല. കമ്മിന്‍സിന്റെ അഭാവത്തില്‍ ജോഷ് ഇംഗ്ലിസ് ആണ് ടീമിനെ നയിച്ചത്. സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

മറുപടി ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സെയിം അയൂബ് (42) അബ്ദുള്ള ഷെഫീഖ് (37) സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരേയും ഒരോവറില്‍ ലാന്‍സ് മോറിസ് പുറത്താക്കിയെങ്കിലും പാകിസ്ഥാന്‍ ലക്ഷ്യം അപ്രാപ്യമായിരുന്നില്ല. 52 പന്തുകള്‍ നേരിട്ട അയൂബ് ഒരു സിക്സും നാല് ഫോറും നേടി. ഷെഫീഖിന്റെ അക്കൗണ്ടില്‍ ഒരോ സിക്സും ഫോറുമുണ്ടായിരുന്നു. ഇരുവരും മടങ്ങിയെങ്കിലും ബാബര്‍ അസം (28), മുഹമ്മദ് റിസ്വാന്‍ (30) സഖ്യം പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു.

റിസ്വാന്‍ പാകിസ്ഥാന്റെ ക്യാപ്റ്റനാകുന്ന ഔദ്യോഗിക ഏകദിന പരമ്പരയാണിത്. നായകനായിട്ടുള്ള അരങ്ങേറ്റത്തില്‍ പരമ്പര നേടാന്‍ റിസ്വാന് സാധിച്ചു. ഓസിസ് ഓപ്പണര്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക് (7) നാലാം ഓവറില്‍ തന്നെ മടങ്ങി. ആരോണ്‍ ഹാര്‍ഡി (12), ജോഷ് ഇംഗ്ലിസ് (7) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ മാത്യൂ ഷോര്‍ട്ടും (22) മടങ്ങി. പതിവുപോലെ ഗ്ലെന്‍ മാക്സ്വെല്‍ സംപൂജ്യനായി മടങ്ങി. മാര്‍കസ് സ്റ്റോയിനിസിനും (8) തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് ആഡം സാംപ (13), സ്പെന്‍സര്‍ ജോണ്‍സണ്‍ (പുറത്താവാതെ 12) എന്നിവരെ കൂട്ടുപിടിച്ച് സീന്‍ അബോട്ട് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 140ലെങ്കിലും എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com