

പ്രീമിയര്‍ ലീഗില്‍ ഇന്നലെ അരങ്ങേറിയ ലിവര്‍പൂള്‍- ആഴ്‌സണല്‍ പോരാട്ടം ആവേശകരമായ മത്സരങ്ങളില്‍ ഒന്നായി. ആന്‍ഫീല്‍ഡിലെ ജയത്തിനായി ഗണ്ണേഴ്‌സ് ഇനിയും കാത്തിരിക്കണമെന്ന അവസ്ഥയാണ്. 13 വര്‍ഷമായുള്ള ജയമില്ലാ സ്ഥിതി തുടരും.
കളിയില്‍ ലിവര്‍പൂള്‍ അല്‍പ്പം മികച്ചു നിന്നു. അറ്റാക്കിങ് തേഡില്‍ മികച്ച പാസുകള്‍ ക്രിയേറ്റ് ചെയ്യുന്നതില്‍ അവര്‍ വിജയിച്ചു. ഫിനിഷിങിലെ ചില പോരായ്മകളാണ് അവരെ ഗോളില്‍ നിന്നു ആദ്യ പകുതിയില്‍ അകറ്റിയത്.
ക്യാപ്റ്റന്‍ വാന്‍ഡെയ്കിന്റെ മികവ് അപാരമായിരുന്നു. ഗോള്‍ കീപ്പര്‍ അലിസനും പോസ്റ്റിനു കീഴില്‍ ജാഗ്രത പുലര്‍ത്തി. എടുത്ത പറയേണ്ട മറ്റൊരു പ്രകടനം കര്‍കസിന്റേതാണ്. കളിയില്‍ ത്രൂഔട്ടായി നിന്നു കര്‍കസ് മികവ് പുലര്‍ത്തി. പ്രതിരോധത്തിലെ ഈ മൂന്ന് താരങ്ങളുടെ കെട്ടുറപ്പാണ് ആഴ്‌സണലിനു ഗോള്‍ തടഞ്ഞത്. ആദ്യ പകുതിയില്‍ മുന്നേറ്റത്തില്‍ കുറച്ചു കൂടി മികവ് കാണിച്ചത് ആഴ്‌സണലായിരുന്നു.
ലിവര്‍പൂളിനെ സംബന്ധിച്ചിടത്തോളം അവരുടെ അറ്റാക്കിങ് അത്ര നല്ലതായിരുന്നില്ല. ഓവറോള്‍ മാച്ച് നോക്കിയാലും ലിവര്‍പൂളിന്റെ ആക്രമണം നന്നായില്ല. കോഡി ഗാക്‌പോ, മുഹമ്മദ് സല, എകിറ്റികെ എന്നിവര്‍ക്കൊന്നും കാര്യമായ ചലനമൊന്നുമണ്ടാക്കാനായില്ല.
സാബോസ്ലായിയുടെ ആ ഫ്രീ കിക്ക് ഗോളാണ് കളിയില്‍ വേറിട്ടു നിന്നത്. ആ മാന്ത്രിക നിമിഷമാണ് കളിയുടെ ഗതി മാറ്റിയത്. മത്സരം പരാജയപ്പെടാന്‍ ഒരു താരത്തിന്റെ പിഴവ് മതി. മത്സരം ജയിക്കാന്‍ ഒരു താരത്തിന്റെ ഒറ്റ മാജിക്കല്‍ നിമിഷം മതി. അതാണ് ആന്‍ഫീല്‍ഡില്‍ സംഭവിച്ചത്. അല്ലെങ്കില്‍ അതൊരു ഗോള്‍രഹിത സമനിലയില്‍ അവസാനിക്കേണ്ട പോരാണ്.
കളി മാറിയ 67ാം മിനിറ്റ്...
മാഞ്ചസ്റ്റര്‍ സിറ്റി നിരാശയുടെ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. സീസണ്‍ ജയത്തോടെ ഗംഭീരമായി തുടങ്ങിയ അവര്‍ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ് നില്‍ക്കുന്നു. ടോട്ടനത്തോടെ സ്വന്തം തട്ടകത്തില്‍ വീണതിനു പിന്നാലെ ഏവേ പോരില്‍ ബ്രൈറ്റനെ നേരിടാനിറങ്ങിയ സിറ്റി 1-2നു പരാജയപ്പെട്ടു. സിറ്റിയാണ് ലീഡെടുക്കുന്നത്. എന്നാല്‍ 67ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ബ്രൈറ്റന്‍ ഗോളാക്കിയതോടെ കളി മാറി. മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ജെയിംസ് മില്‍നര്‍ പന്ത് വലയിലിട്ടു.
അതോടെ സിറ്റി കളി മറന്നു. ഹാളണ്ടിനു ഗോളടിക്കാനുള്ള അവസരങ്ങളും അതിനിടെ കിട്ടിയിരുന്നു. എന്നാല്‍ ഗോള്‍ വന്നില്ല. ടാക്റ്റിക്കല്‍ ചെയ്ഞ്ചിലൂടെ അവസാന അര മണിക്കൂര്‍ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ബ്രൈറ്റനു സാധിച്ചു.
(മുൻ സന്തോഷ് ട്രോഫി താരവും വാട്സൻ ഫുട്ബോൾ അക്കാദമി (Wattsun Football Academy) യുടെ കോച്ചിങ് തലവനും ഇന്ത്യൻ നേവി ടീം പരിശീലകനുമാണ് ലേഖകൻ)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
