

മുംബൈ: ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പൗരത്വം നേടാനുള്ള അവസരം താൻ നിരസിച്ചതായി അഫ്ഗാൻ താരം റാഷിദ് ഖാൻ. ഇരു രാജ്യങ്ങളുടെയും പൗരത്വതിനൊപ്പം ദേശിയ ടീമിൽ കളിക്കാനും അവസരം ലഭിച്ചിരുന്നു. എന്നാൽ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാൻ ആയിരുന്നു ആഗ്രഹം. അത് കൊണ്ടാണ് ഈ ക്ഷണം നിഷേധിച്ചത്. ‘റാഷിദ് ഖാൻ: ഫ്രം സ്ട്രീറ്റ്സ് ടു സ്റ്റാർഡം’ എന്ന പുസ്തകത്തിലാണ് റാഷിദ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
‘‘2023ലെ ഐപിഎൽ നടക്കുന്ന സമയം. ഒരു ദിവസം ബിസിസിഐയിലെ ഒരു ഉന്നതൻ എന്നെ കാണാൻ വന്നു. ഞങ്ങൾ പരസ്പരം വിവിധ വിഷയങ്ങൾ സംസാരിച്ചു. അതിനിടെ അദ്ദേഹം അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്കു വന്നാൽ എനിക്ക് ഇവിടെ പൗരത്വവും ദേശീയ ടീമിൽ കളിക്കാനുള്ള അവസരവും കിട്ടുമല്ലോ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഞാൻ ആ ഓഫർ അപ്പോൾ തന്നെ നിഷേധിച്ചു’’– റാഷിദ് ഖാന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
എന്നാൽ, പുസ്തകത്തിൽ ഓസ്ട്രേലിയ ഏതു വിധത്തിലാണ് താരത്തെ സമീപിച്ചതെന്ന് റാഷിദ് വിശദികരിച്ചിട്ടില്ല. 2018 ഐപിഎൽ സീസണിലെ ഒരു അനുഭവവും അദ്ദേഹം പുസ്തകത്തിലൂടെ വെളിപ്പെടുത്തി.
''അന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു. ഇതിന് പിന്നാലെ ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടന്നത്. തന്നെ ഇന്ത്യയുടെ പൗരനാക്കണമെന്നും ടീമിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നിരവധി ആരാധകർ രംഗത്തെത്തിയിരുന്നു'' അദ്ദേഹം വ്യക്തമാക്കി.
ഇതിലൂടെ ഇന്ത്യയിൽ ലഭിച്ച ആരാധക പിന്തുണയും അംഗീകാരവും എത്ര വലിയതാണെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം പുസ്തകത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates