

മാഡ്രിഡ്: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് വിനീഷ്യസ് ജൂനിയറും സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് ക്ലബും. ബ്രസീൽ സൂപ്പർ താരം റയൽ മാഡ്രിഡിൽ തുടരും. 2032 ജൂൺ 30 വരെയുള്ള പുതിയ കരാറിൽ ടീമും താരവും എത്തി. 6 വർഷം കൂടി 26 കാരനായ വിനീഷ്യസ് റയലിന്റെ ജേഴ്സിയിലുണ്ടാകും. ഇതോടെ ബ്രസീൽ താരത്തെ ടീമിലെത്തിക്കാൻ കൊണ്ടുപിടിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻമാരായ ആഴ്സണലിന്റെ ശ്രമത്തിനും അവസാനമായി. ഏതാണ്ട് ഒന്നര വർഷത്തിൽ കൂടുതലായി നിന്ന ചർച്ചകളെല്ലാം ഇതോടെ അവസാനിക്കുന്നു. താരവുമായി മറ്റൊരു ദീർഘകരാർ ഒപ്പിട്ടത് റയൽ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ കരാർ ക്ലബിലെ ഏറ്റവും നിർണായക താരം വിനീഷ്യസ് ആണെന്ന പരോക്ഷ പ്രധാന്യം താരത്തിനു നൽകുന്നു. മാത്രമല്ല ക്ലബിന്റെ ഭാവി പദ്ധതികളിലെ അദ്ദേഹത്തിന്റെ പ്രധാന്യവും വ്യക്തമാക്കുന്നു. 18ാം വയസിൽ ഫ്ലെമംഗോയിൽ നിന്നാണ് വിനീഷ്യസ് റയലിന്റെ വിഖ്യാതമായ വെള്ള ജേഴ്സിയിലേക്ക് വരുന്നത്. പിന്നീടുള്ളത് ചരിത്രമാണ്. കഴിഞ്ഞ എട്ട് വർഷമായി റയലിന്റെ ജേഴ്സിൽ മിന്നും ഫോമിൽ കളിച്ച താരം ലോക ഫുട്ബോളിലെ തന്നെ ഏറ്റവും അപകടകാരിയായ മുൻനിര താരമായി വളർന്നു. 375 മത്സരങ്ങൾ റയലിനായി കളിച്ച താരം 128 ഗോളുകളും ടീമിനായി നേടി.
ക്ലബിനൊപ്പം 2 ചാംപ്യൻസ് ലീഗ്, 3 ലാ ലിഗ, 3 ഫിഫ ലോകകപ്പ്, 2 യുവേഫ സൂപ്പർ കപ്പ്, 1 സ്പാനിഷ് കപ്പ്, 3 സ്പാനിഷ് സൂപ്പർ കപ്പ് കിരീട നേട്ടങ്ങൾ താരം സ്വന്തമാക്കി. 2022ലെ പാരിസ് ഫൈനലിലും 2024ലെ ലണ്ടൻ ഫൈനലിലും ഗോൾ നേടിയാണ് താരം രണ്ട് തവണ ടീമിനു ചാംപ്യൻസ് ലീഗ് സമ്മാനിച്ചത്. ക്ലബ് കരിയറിലെ ഏറ്റവും അവിസ്മരണീയ നിമിഷവും താരത്തെ സംബന്ധിച്ച് ഇവയായിരിക്കും.
2024ൽ വിനീഷ്യസ് ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ദി ബെസ്റ്റ് പുരസ്കാരം. 2024ൽ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഗോൾഡൻ ബോൾ, 2023-24 സീസണിലെ ചാംപ്യൻസ് ലീഗിലെ മികച്ച താരം, 2022ലെ ക്ലബ് ലോകകപ്പ് ഗോൾഡൻ ബോൾ, 2021-22 സീസണിൽ ചാംപ്യൻസ് ലീഗിലെ മികച്ച യുവ താരം തുടങ്ങിയ വ്യക്തിഗത നേട്ടങ്ങളും റയലിലെ പ്രകടനത്തിലൂടെ താരം സ്വന്തമാക്കി.
കരാർ നീട്ടിയതോടെ വിനീഷ്യസിനെ കേന്ദ്രീകരിച്ചായിരിക്കും ഭാവി ടീം കെട്ടിപ്പടുക്കാൻ പോകുന്നത്. പുതിയ സീസണിലേക്കായുള്ള തയ്യാറെടുപ്പിലാണ് റയൽ മാഡ്രിഡ് ഇപ്പോൾ. ഈ സീസണിൽ കിലിയൻ എംബാപ്പെ, ബെർണാർഡോ സിൽവ, ഡിയോമന്റെ അടക്കമുള്ള താരങ്ങൾക്കൊപ്പം വിനീഷ്യസും ടീമിന്റെ മുന്നേറ്റങ്ങളുടെ കടിഞ്ഞാണേന്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates