

കൊൽക്കത്ത: ഐപിഎല്ലിൽ തുടരെ നാല് വിജയങ്ങൾ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് കുതിച്ചപ്പോൾ റിയാൻ പരാഗിന്റെ ക്യാപ്റ്റൻസി മികവിനെ മുൻ താരങ്ങളടക്കമുള്ളവർ എടുത്തു പറഞ്ഞിരുന്നു. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെ പരാഗിന്റെ കളത്തിലെ തീരുമാനങ്ങളും ചോദ്യ ചെയ്യപ്പെട്ടു തുടങ്ങി. താരത്തിനു ഇത്തവണ ബാറ്റിങിൽ സ്ഥിരത പുലർത്താൻ സാധിക്കാത്തതും വൻ സമ്മർദ്ദമുണ്ടാക്കുന്നു.
അതേസമയം വിഷയത്തിൽ ക്യാപ്റ്റനു പൂർണ പിന്തുണ നൽകുകയാണ് രാജസ്ഥാൻ ടീം മാനേജ്മെന്റ്. പരാഗ് വൈകാതെ ഫോമിലേക്ക് എത്തുമെന്നു രാജസ്ഥാൻ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് പ്രതീക്ഷ പങ്കിട്ടു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ വെറും 12 റണ്‍സ് മാത്രമാണ് പരാഗ് നേടിയത്. മികച്ച തുടക്കം കിട്ടിയിട്ടും വലിയ സ്കോറിലേക്കെത്തിക്കാൻ റിയാൻ പരാഗടക്കമുള്ള താരങ്ങൾക്കു സാധിച്ചില്ല. മത്സര ശേഷമാണ് റാത്തോഡ് താരത്തെ സംരക്ഷിച്ചു സംസാരിച്ചത്.
'എന്നെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു സമയത്തിന്റെ പ്രശ്‌നം മാത്രമാണ്. എല്ലാ താരങ്ങളും എല്ലാ മത്സരങ്ങളിലും റണ്‍സ് നേടണമെന്നില്ല. ടീമില്‍ ചിലര്‍ ഫോമിലാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഫോം നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. പരാഗ് കരുത്തോടെ തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. പരിക്കിന് ശേഷം നേരെ അദ്ദേഹം രാജസ്ഥാൻ ടീമിലെത്തുകയായിരുന്നു. അതിനാൽ ഐപിഎല്ലിന് മുന്‍പ് മതിയായ മത്സര പരിചയം ലഭിച്ചില്ല'- രാജസ്ഥാൻ ബാറ്റിങ് കോച്ച് വിശദീകരിച്ചു.
ഇത്തവണ ആറ് ഇന്നിങ്സുകളില്‍ നിന്ന് വെറും 61 റണ്‍സ് മാത്രമാണ് റിയാൻ പരാഗിനു നേടാൻ സാധിച്ചത്. 122 സ്‌ട്രൈക്ക് റേറ്റ്. ഉയര്‍ന്ന സ്‌കോര്‍ 20 റണ്‍സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates