

ലഹ്ലി: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് സച്ചിന് ബേബിക്ക്. സഹതാരം രോഹൻ പ്രേമിന്റെ 5396 റണ്‍സ് മറികടന്നാണ് സച്ചിന് ബേബി ഈ നേട്ടം സ്വന്തമാക്കിയത്. ഹരിയാനയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സിലാണ് സച്ചിന് ബേബിയുടെ നേട്ടം. 15 റൺസിൽ നിൽക്കുമ്പോഴാണ് രോഹൻ പ്രേമിന്റെ റെക്കോർഡ് സച്ചിൻ ബേബി മറികടന്നത്. ആദ്യദിനം 24 റണ്‍സുമായി സച്ചിന് ബേബി പുറത്താകാതെ നിൽക്കുകയാണ്.
94–ാം രഞ്ജി ട്രോഫി മത്സരത്തിലാണ് സച്ചിൻ, രോഹൻ പ്രേമിനെ മറികടന്ന് രഞ്ജിയിലെ ടോപ് സ്കോററായത്. ശരാശരി 40.42. ഇതിൽ 14 സെഞ്ചറികളും 26 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ഒരു ഇരട്ട സെഞ്ച്വറിയുമുണ്ട്. സെഞ്ച്വറികളിലും റെക്കോർഡ് സച്ചിന് സ്വന്തം. കഴിഞ്ഞ 2 രഞ്ജി സീസണിലും എണ്ണൂറിനു മുകളിൽ റൺസുമായി രാജ്യത്തെ തന്നെ ടോപ് സ്കോറർമാരുടെ പട്ടികയിൽ ഇടംനേടിയ ഇടംകയ്യൻ ബാറ്റർ, ഈ സീസണിൽ 4 മത്സരങ്ങളിൽ 2 അർധ സെഞ്ച്വറി നേടിയിട്ടുണ്ട്. കേരളത്തിനായി 102 ലിസ്റ്റ് എ (ഏകദിനം) മത്സരങ്ങളിൽ 4 സെഞ്ചറിയും 22 അർധ സെഞ്ചറിയുമടക്കം 3266 റൺസും (ശരാശരി 40.32) 98 ട്വന്റി20 മത്സരങ്ങളിൽ 10 അർധ സെഞ്ചറിയടക്കം 1925 റൺസും (ശരാശരി 28.73) നേടിയ സച്ചിൻ, പാർടൈം ഓഫ് സ്പിന്നറുമാണ്.
ഹരിയാനയുടെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ആദ്യ ദിവസം കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന ഭേദപ്പെട്ട നിലയിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹന് കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51) അര്‍ദ്ധസെഞ്ച്വറി നേടി. ലഹ്ലിയിലെ ചൗധരി ബന്‍സി ലാല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകി ആരംഭിച്ച കളിയില്‍ കേരളത്തിന് അക്കൗണ്ട് തുറക്കും മുന്‍പെ ഓപ്പണര്‍ ബാബ അപരാജിത്തിനെ നഷ്ടമായി. അന്‍ഷുല്‍ കംബോജിന്റെ പന്തില്‍ കപില്‍ ഹൂഡ ക്യാച്ചെടുത്താണ് അപരാജിത്ത് പുറത്തായത്.തുടര്‍ന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രന്- രോഹന് കുന്നുമ്മല്‍ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോര്‍ നൂറ് കടത്തിയത്.
ഇരുവരും തമ്മിലുള്ള സഖ്യം 198 പന്തില്‍ നിന്ന് 91 റണ്‍സ് നേടി. 102 പന്തില്‍ നിന്ന് ആറ് ഫോറുള്‍പ്പെടെ 55 റണ്‍സ് നേടിയ രോഹനെ ക്യാപ്റ്റന്‍ അന്‍കിത് കുമാറിന്റെ കൈകളിലെത്തിച്ച് അന്‍ഷുല്‍ കംബോജാണ് പുറത്താക്കിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ 160 പന്തില്‍ നിന്ന് 51 റണ്‍സുമായി അക്ഷയ് ചന്ദ്രനും 24 റണ്‍സുമായി സച്ചിന് ബേബിയും ക്രീസിലുണ്ട്. 13 ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് അന്‍ഷുല്‍ കേരളത്തിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.വത്സല്‍ ഗോവിന്ദ്, ആദിത്യ സര്‍വതെ, കെ എം ആസിഫ് എന്നിവര്‍ക്ക് പകരം ഷോണ്‍ റോജര്‍, എന്‍പി ബേസില്‍, നിതീഷ് എംഡി എന്നിവരെ ടീമിലുള്‍പ്പെടുത്തിയാണ് കേരളം കളിക്കാന്‍ ഇറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates