

ഹരാരെ: പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതി ചേർത്ത് സിംബാബ്‍വെ മുൻ നാകനും വെറ്ററൻ താരവുമായ ബ്രണ്ടൻ ടെയ്ലർ. ഹരാരെയിലെ ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടം കളിക്കാനിറങ്ങിയതോടെ പുരുഷ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അന്താരാഷ്ട്ര മത്സരം കളിച്ച താരമെന്ന അപൂർവ റെക്കോർഡ് ബ്രണ്ടൻ ടെയ്ലർ സ്വന്തമാക്കി. ഇന്ത്യയുടെ ഇതിഹാസ ബാറ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് ടെയ്ലർ തിരുത്തിയത്.
22 വർഷവും 4 മാസവും നീണ്ട ഏകദിന കരിയറാണ് നിലവിൽ ടെയ്ലർക്കുള്ളത്. സച്ചിൻ 22 വർഷവും 3 മാസവും ഏകദിന ക്രിക്കറ്റ് കളിച്ച ശേഷമാണ് 2012ൽ വിരമിച്ചത്. എങ്കിലും ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് (18,426), എറ്റവും കൂടുതൽ മത്സരങ്ങൾ (463) തുടങ്ങിയ റെക്കോർഡുകൾ സച്ചിന്റെ പേരിൽ തന്നെയാണ്.
2004ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ 40കാരനായ ടെയ്ലർ സിംബാബ്‍വെയുടെ മുൻനിര ബാറ്റർമാരിൽ ഒരാളാണ്. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇറങ്ങിയതോടെ താരം സിംബാബ്‍വെ ജേഴ്സിയിൽ 208ാം മത്സരമാണ് കളിക്കുന്നത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികളുള്ള സിംബാബ്‍വെ ബാറ്ററും ബ്രണ്ടൻ ടെയ്ലർ തന്നെ. താരത്തിന് 11 ഏകദിന സെഞ്ച്വറികളുണ്ട്.
2021ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ടെയ്ലർക്ക് ഐസിസിയുടെ അഴിമതി വിരുദ്ധ, ഉത്തേജക വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിന് 2022ൽ മൂന്നര വർഷത്തെ വിലക്ക് നേരിടേണ്ടി വന്നിരുന്നു. സസ്പെൻഷൻ കാലാവധി പൂർത്തിയാക്കിയ താരം 2025ൽ വിരമിക്കൽ പിൻവലിച്ച് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായി. 2027ൽ സ്വന്തം നാട്ടിൽ അരങ്ങേറുന്ന ഏകദിന ലോകകപ്പിനുള്ള ടീമിൽ താരമുണ്ടാകുമെന്ന് ഉറപ്പാണ്.
സിംബാബ്‍വെ സ്വന്തം നാട്ടിൽ 2014ൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് ചരിത്ര വിജയം സ്വന്തമാക്കിയപ്പോൾ ടീമിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ കൂടിയാണ് ബ്രണ്ടൻ ടെയ്ലർ. നിലവിലെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് അന്ന് ടീമിൽ കളിച്ച മറ്റൊരാൾ. അന്ന് മത്സരം കളിച്ച ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന ഒരാൾ മാത്രമാണ് ഇപ്പോഴും ഓസീസ് ടീമിലുള്ളത്. നിലവിലെ ക്യാപ്റ്റൻ മിച്ചൽ മാർഷ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates