

ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇംപാക്ട് പ്ലെയര്‍ ഓഫ് ദി മാച്ചായത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. താരത്തിനു ഡ്രസിങ് റൂമില്‍ വച്ച് മെഡലും സമ്മാനിച്ചു. ഇതിന്റെ വിഡിയോ ബിസിസിഐ പുറത്തുവിട്ടു.
ഒരു കളിയില്‍ മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് ഡ്രസിങ് റൂമില്‍ വച്ച് മെഡല്‍ നല്‍കുന്ന രീതി ഇന്ത്യന്‍ ടീം കുറച്ചു കാലമായി പിന്തുടരാറുണ്ട്. മികച്ച ഫീല്‍ഡര്‍ക്ക്, അല്ലെങ്കില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച താരം അടക്കമുള്ളവര്‍ക്കാണ് മെഡല്‍ നല്‍കാറുള്ളത്.
ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ ബാറ്റിങിലും വിക്കറ്റിനു പിന്നിലും നിര്‍ണായക സാന്നിധ്യമായിരുന്നു സഞ്ജു. അഞ്ചാമനായി ബാറ്റിങിനെത്തിയ താരം തിലക് വര്‍മയ്‌ക്കൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി ടീം സ്‌കോര്‍ 200 കടത്തുന്നതില്‍ പ്രധാനിയായി. 23 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 39 റണ്‍സെടുത്താണ് മലയാളി താരം മടങ്ങിയത്.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ച ശ്രീലങ്കന്‍ ഇന്നിങ്‌സിനു കടിഞ്ഞാണിട്ടത് സഞ്ജു സാംസൺ- വരുൺ ചക്രവർത്തി സഖ്യമാണ്. പതും നിസ്സങ്കയും കുശാല്‍ പെരേരയും സെഞ്ച്വറി കൂട്ടുകെട്ടുമായി കത്തിക്കയറുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മാറിമാറി പന്തെറിഞ്ഞിട്ടും പിടികൊടുക്കാതെ ഇരുവരും ബാറ്റ് വീശി ലങ്കയെ അനായാസം ജയിപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തിലാണ് വരുണ്‍ കുശാലിന്റെ വിക്കറ്റെടുക്കുന്നത്. അതിനു കാരണക്കാരനായത് മലയാളി താരവും.
സഞ്ജുവിന്റെ നീക്കമാണ് വരുണിനു വിക്കറ്റ് സമ്മാനിച്ചത്. വരുണിന്റെ പന്തില്‍ കുശാല്‍ പെരേരയെ സഞ്ജു സ്റ്റംപ് ചെയ്തു പുറത്താക്കിത് കളിയില്‍ വഴിത്തിരിവായി. സൂപ്പര്‍ ഓവറില്‍ നേരിട്ടുള്ള ഏറില്‍ ദസുന്‍ ഷനകയെ റണ്ണൗട്ടാക്കാനും സഞ്ജുവിനു സാധിച്ചിരുന്നു. ഇത് അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും താരത്തിന്റെ മികവ് കൈയടി നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates