

ന്യൂഡൽഹി: ടി20 ലോകകപ്പിൽ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7 മണിക്കാണ് മത്സരം നടക്കുന്നത്. കൊളംബോയിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം വർധിപ്പിക്കാൻ നമീബിയക്കെതിരെ മികച്ച വിജയം നേടണം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അമേരിക്കയെ 29 റൺസിന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
താരങ്ങളുടെ പരിക്കും ഫോം കണ്ടെത്താൻ കഴിയാത്തത് ടീമിന് വലിയ തിരിച്ചടിയാണ്. ഓപ്പണർ അഭിഷേക് ശർമ വയറുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടെങ്കിലും ഇന്ന് കളത്തിലിറങ്ങാൻ സാധ്യതയില്ല. പകരം മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിക്കും.
ന്യൂസിലൻഡിനെതിരായ അഞ്ച് ടി20കളിൽ 46 റൺസ് മാത്രം നേടിയ സഞ്ജുവിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മികച്ച പ്രകടനം കാഴ്ചവെച്ച് വിമർശകർക്ക് മറുപടി നൽകാൻ സഞ്ജുവിന് ലഭിക്കുന്ന അവസരമാണിത്.
പനിയെത്തുടർന്ന് അമേരിക്കക്കെതിരായ മത്സരം നഷ്ടമായ ജസ്പ്രിത് ബുംറ നമീബിയക്കെതിരെ കളിച്ചേക്കും. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബുംറ കഴിഞ്ഞ ദിവസം നെറ്റ്സിൽ ബൗൾ ചെയ്തിരുന്നു. ബുംറ ടീമിൽ ഇടംപിടിച്ചാൽ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും. അമേരിക്കക്കെതിരെ 3/29 എന്ന മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച സിറാജിനെ ടീം മാറ്റി നിർത്തുമോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates