

എഡിൻബറോ: സ്കോട്ട്‌ലൻഡ് ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. അഫ്ഗാൻ വംശജനായ സൈനുള്ള ഇഹ്‌സാനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. യോഗ്യതാ മത്സരങ്ങൾ തോറ്റിട്ടും, ബംഗ്ലാദേശിന്‍റെ പിന്‍മാറ്റത്തെ തുടര്‍ന്ന് അവസാന നിമിഷം ടി20 ലോകകപ്പിലേക്ക് ക്ഷണം ലഭിച്ച സ്കോട്ട്‌ലൻഡ് ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് ടീം മാനേജ്‍മെന്റ് വ്യക്തമാക്കി.
റിച്ചി ബെറിംഗ്ടൺ ടീമിനെ നയിക്കും. 2024 ടി20 ലോകകപ്പിൽ പങ്കെടുത്ത 11 താരങ്ങൾ ഇത്തവണയും ടീമിലുണ്ട്. ഇവരുടെ പരിചയ സമ്പത്ത് ടീമിന് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. പുതിയ ഹെഡ് കോച്ച് ഓവൻ ഡോക്കിൻസിന്റെ നേതൃത്വത്തിലാണ് ടീം ലോകകപ്പ് മത്സരങ്ങൾക്കായി എത്തുന്നത്. ടോം ബ്രൂസ്, ഫിൻലേ മക്രത്ത്, ഒലിവർ ഡേവിഡ്സൺ എന്നിവരുടെയും ഇത് ആദ്യ ലോകകപ്പാണിത്.
അഫ്ഗാൻ വംശജനായ പേസർ സൈനുള്ള ഇഹ്‌സാന്റെ ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെയും അണ്ടർ -19 തലത്തിലെയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിൽ ഇടം നേടിയത്. വലം കയ്യൻ മീഡിയം ബൗളറായ സൈനുള്ളയ്ക്ക് 19 വയസ് മാത്രമാണ് പ്രായം. ഇംഗ്ലണ്ട്,അയർലൻഡ് അണ്ടർ 19 ടീമുകൾക്കെതിരെ കളിച്ചിട്ടുള്ള താരം നാല് മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളും നേടിയിട്ടുണ്ട്.
അതെ സമയം ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ വിസകൾ സമയബന്ധിതമായി ലഭിക്കുമെന്ന പ്രതീക്ഷയിൽ സ്കോട്ട്ലൻഡ് ക്രിക്കറ്റ് മാനേജ്‌മെന്റ്. പാകിസ്ഥാൻ വംശജനായ പേസർ സഫ്യാൻ ഷരീഫിനെ ഉൾപ്പെടെ എല്ലാ താരങ്ങൾക്കും വേണ്ടിയുള്ള വിസ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
സഫ്യാന്റെ പിതാവ് പാക് പൗരനും മാതാവ് ബ്രിട്ടീഷ് വനിതയുമാണ്. ഏഴാം വയസിൽ താരം സ്കോട്ലൻഡിൽ എത്തിയതാണെന്നും ടീം മാനേജ്‍മെന്റ് വിശദീകരിച്ചു. വിസ വൈകുന്ന സാഹചര്യമുണ്ടയാൽ ടീമിനെ മത്സരത്തിലിറക്കാൻ വേണ്ടി റിസർവ് ടീം അംഗങ്ങളെയും സ്കോട്ട്ലാൻഡ് തയ്യാറാക്കിയിട്ടുണ്ട്.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബംഗ്ലാദേശിനെ ഐ സി സി മാറ്റിയിരുന്നു. ഇതിന് പകരമാണ് സ്കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് സി-യിൽ ഇറ്റലി, വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, നേപ്പാൾ എന്നിവരാണ് സ്കോട്ട്‌ലൻഡിന്റെ എതിരാളികൾ.
സ്കോട്ട്ലൻഡ് ടീം: റിച്ചി ബെറിംഗ്ടൺ (ക്യാപ്റ്റൻ), ടോം ബ്രൂസ്, മാത്യു ക്രോസ്, ബ്രാഡ്ലി കറി, ഒലിവർ ഡേവിഡ്സൺ, ക്രിസ് ഗ്രീവ്സ്, സൈനുള്ള ഇഹ്‌സാൻ, മൈക്കൽ ജോൺസ്, മൈക്കൽ ലീസ്ക്, ഫിൻലേ മക്രത്ത്, ബ്രാൻഡൻ മക്മുള്ളൻ, ജോർജ് മുൻസി, സഫ്യാൻ ഷരീഫ്, മാർക്ക് വാട്ട്, ബ്രാഡ്ലി വീൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates