Shikhar Dhawan's reply to Afridi who mocked the Indian Army
ശിഖര്‍ ധവാന്‍എക്സ്

'സ്വന്തം രാജ്യത്തിനായി എന്തെങ്കിലും ചെയ്യൂ'; ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച അഫ്രീദിക്ക് ശിഖര്‍ ധവാന്റെ മറുപടി

പാകിസ്ഥാന്‍ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമര്‍ശം
Published on

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച പാക് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ വിമര്‍ശിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇത്തരം അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതിനു പകരം, സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ചിന്തിക്കാനായിരുന്നു ധവാന്‍ അഫ്രീദിക്ക് നല്‍കിയ ഉപദേശം.

'ഞങ്ങള്‍ നിങ്ങളെ കാര്‍ഗിലില്‍ തോല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ നിങ്ങള്‍ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങള്‍ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്' ശിഖര്‍ ധവാന്‍ കുറിച്ചു.

പാകിസ്ഥാന്‍ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമര്‍ശം. 'ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും കുറ്റം പാകിസ്ഥാനാണ്. അവര്‍ക്ക് കശ്മീരില്‍ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അര്‍ഥം അവര്‍ക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള കഴിവില്ല എന്നും' സമാ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് അഫ്രീദി പറഞ്ഞു.

അഫ്രീദിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയും രംഗത്തെത്തിയിരുന്നു. എപ്പോഴും തീവ്ര കാഴ്ചപ്പാടുകളോട് ചേര്‍ന്നുനില്‍ക്കുന്ന സമീപനമാണ് അഫ്രീദിയുടേതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ത്യയിലോ ഇന്ത്യന്‍ ടെലിവിഷന്‍ ചാനലുകളിലോ ഷാഹിദ് അഫ്രീദിക്ക് ഒരു അവസരവും കൊടുക്കരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. മാത്രമല്ല, കളിക്കുന്ന കാലത്ത് തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയും മതം വ്യത്യസ്തമായതുകൊണ്ട് തനിക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോലും തയാറാകാതെ അപമാനിച്ച വ്യക്തിയാണ് അഫ്രീദിയെന്നും ഡാനിഷ് കനേരിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com