‘ടെൻഷനായിരുന്നു... രാത്രി ഉറങ്ങാൻ പോലും സാധിച്ചില്ല‘- വെളിപ്പെടുത്തി ശ്രേയസ്

‘ടെൻഷനായിരുന്നു... രാത്രി ഉറങ്ങാൻ പോലും സാധിച്ചില്ല‘- വെളിപ്പെടുത്തി ശ്രേയസ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

കാൺപുർ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ സെഞ്ച്വറിയുമായി അരങ്ങ് വാണ് ആരാധകരുടെ കൈയടി വാങ്ങിയിരുന്നു. ഇപ്പോഴിതാ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടാൻ സാധിച്ചതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശ്രേയസ്.

75 റൺസുമായി പുറത്താകാതെ നിന്ന ടെസ്റ്റിന്റെ ആദ്യ ദിനം രാത്രി ഉത്കണ്ഠ കാരണം ഉറങ്ങാനായില്ലെന്ന് ശ്രേയസ് പറയുന്നു. രണ്ടാം ദിനം 75 റൺസുമായി ബാറ്റിങ് പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത, ഉറക്കം നഷ്ടമാക്കിയെന്നാണ് അയ്യരുടെ വെളിപ്പെടുത്തൽ. ഉത്കണ്ഠ മൂലം ടെസ്റ്റിന്റെ രണ്ടാം ദിനം രാവിലെ പതിവിലും നേരത്തെ ഉണർന്നതായും അയ്യർ വെളിപ്പെടുത്തി. രണ്ടാം ദിനത്തിലെ കളി അവസാനിച്ച ശേഷം സംസാരിക്കുമ്പോഴാണ് അയ്യർ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ആദ്യ ദിനം മുതൽ എല്ലാം നല്ല രീതിയിൽ നടന്നതിൽ അതിയായ സന്തോഷം. കഴിഞ്ഞ രാത്രി ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല. പിറ്റേ ദിവസവും ബാറ്റു ചെയ്യേണ്ടി വരുമ്പോൾ അത് സംഭവിക്കും. ഇന്നലെ ഞാൻ മികച്ച രീതിയിൽത്തന്നെ ബാറ്റു ചെയ്തു. ഇന്നും അതേ ശ്രദ്ധയോടെ കളിക്കേണ്ടിവന്നു’.

‘കഴിഞ്ഞ രാത്രി എനിക്ക് ശരിക്കും ഉറക്കം നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ച് മണിക്കു തന്നെ എഴുന്നേൽക്കുകയും ചെയ്തു. പക്ഷേ, സെഞ്ച്വറി നേടാനായതോടെ സന്തോഷമായി’.

ക്യാപ്പ് കൈമാറുമ്പോൾ ​ഗവാസ്കർ പറഞ്ഞത്

കഴിഞ്ഞ ദിവസം ടെസ്റ്റ് ക്യാപ്പ് സമ്മാനിക്കുമ്പോൾ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ പറഞ്ഞതെന്താണെന്നും അയ്യർ വെളിപ്പെടുത്തി.

‘അന്ന് ക്യാപ്പ് കൈമാറുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ശരിക്കും പ്രചോദിപ്പിച്ചു. ഭാവിയേക്കുറിച്ച് അധികം ആലോചിക്കാതിരിക്കുക. ആസ്വദിച്ച് കളിക്കുക. ആ വാക്കുകൾ ഏറെ പ്രചോദനം നൽകി’- അയ്യർ വ്യക്തമാക്കി.
 
കാൺപുരിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് 105 റൺസെടുത്ത് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ടോപ്പ് സ്‌കോററായിരുന്നു. മത്സരത്തിൽ ആകെ 171 പന്തുകളിൽ നിന്ന് 13 ഫോറും രണ്ട് സിക്‌സും സഹിതമാണ് അയ്യർ 105 റൺസെടുത്തത്. അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും അയ്യർ പടുത്തുയർത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com